ഓണാവധിക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് മലയാളികൾ കൂടുതലായി കേരളത്തിലെത്തുന്നതോടെ വരും ദിവസങ്ങളിൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചു. ഓണാവധിക്ക് ശേഷം കേരളത്തിൽനിന്ന് കൂട്ടമായി മടങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതിനു മുന്നോടിയായി കോയമ്പത്തൂർ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. അരുണ വാളയാര്‍ അതിര്‍ത്തിയിലെ തമിഴ്‌നാട് പരിശോധനാ കേന്ദ്രം സന്ദർശിച്ചു.
തമിഴ്‌നാട്ടിലേക്ക് പോകാന്‍ രണ്ട് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഇ–-പാസിനൊപ്പം ആവശ്യമാണ്. ഇവ പരിശോധിക്കാൻ തമിഴ്‌നാട് ആരോഗ്യ വകുപ്പും പൊലീസും അതിർത്തിയിൽ രണ്ടാഴ്ചയായി വാളയാർ ചാവടിപ്പാലത്തിനു സമീപം ക്യാമ്പ് ചെയ്യുന്നു.
ചരക്ക് ലോറികൾ, ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവര്‍ ഒഴികെ എല്ലാവരും ഈ രേഖകൾ കാണിച്ചാലെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു. അല്ലാത്തവരെ അതിർത്തിയിൽനിന്നു തന്നെ തിരിച്ചയക്കും. ചൊവ്വാഴ്ച 130 പേരെയാണ് രേഖകളില്ലാതെ തിരികെ അയച്ചത്.
രേഖകളില്ലാതെ ആശുപത്രി, മരണ ആവശ്യങ്ങൾക്ക് എത്തിയ 30 പേരെ സൗജന്യ ആർടിപിസിആർ പരിശോധനക്കുശേഷം കടത്തിവിട്ടു. കാറിൽ അഞ്ച് പേരുമായി യാത്ര ചെയ്ത 12 പേർക്ക് പിഴയിട്ടു. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാലു പേർക്കും ചരക്ക് വാഹനങ്ങളിൽ രണ്ടുപേർക്കും മാത്രമേ സഞ്ചരിക്കാനാവു. ജോലിക്ക് ദിവസവും തമിഴ്‌നാട് പോകുന്നവർ രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് നൽകിയാൽ പത്തുദിവസത്തേക്ക് യാത്ര പാസ് നൽകും.
English Summary : tamilnadu strict checking in border because of onam rush
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.