ദുരിതാശ്വാസത്തിൽ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. ഒമ്പത് ജില്ലയ്‌ക്ക് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് 13.35 കോടി രൂപ അനുവദിച്ചു. കോട്ടയം ജില്ലക്കായി 8.60 കോടി രൂപയാണ് അനുവദിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കായി ഒരു കോടി രൂപവീതവും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്കായി 50 ലക്ഷം രൂപവീതവും കൊല്ലത്തിന് 25 ലക്ഷം രൂപയുമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നൽകിയത്.ഇടുക്കിയിൽ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്കും സഹായം അനുവദിച്ചു. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണ്.മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിലും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക കണക്കിൽ രണ്ട് കോടി രൂപയുടെ നഷ്ടമാണുള്ളത്. കൃഷിനാശം സംഭവിച്ചവർക്കും സഹായം നൽകും. അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. ഉടൻ സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകി. കെടുതിയിൽ സംസ്ഥാനത്തിന് ഇതുവരെ കേന്ദ്രം സഹായം പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും മെഡിക്കൽ സംഘം സന്ദർശിക്കും. ആരോഗ്യവകുപ്പിന്റെ ഉന്നത യോഗത്തിൽ മന്ത്രി വീണാ ജോർജ് ഇതുസംബന്ധിച്ച നിർദേശം നൽകി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കൽ സംഘമാകും ക്യാമ്പുകൾ സന്ദർശിക്കുക. മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തനങ്ങൾ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ ഈ ജില്ലകളിൽ കൂടുതൽ ശ്രദ്ധ പുലർത്തും.കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാർപ്പിക്കും. രോഗബാധിതരെ ഡിസിസികളിലേക്കോ, സിഎഫ്എൽടിസികളിലേക്കോ മാറ്റണം. ക്യാമ്പുകളിലുള്ളവർക്ക് വാക്‌സിൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി.മഴയിലും മണ്ണിടിച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് സർക്കാർ രംഗത്ത് എത്തി.
കൂടുതൽ ദുരിതബാധിതരുള്ള കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് ഭക്ഷ്യ പൊതുവിതരണവകുപ്പ് 3580 ചാക്ക് അരി എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും ആവശ്യമുള്ള പലവ്യഞ്‌ജനങ്ങളും നൽകുന്നുണ്ട്. വില്ലേജ് ഓഫീസർമാരും തദ്ദേശ സ്ഥാപന അധികൃതരും നൽകുന്ന കണക്കിന് അനുസരിച്ച് സമീപത്തെ മാവേലി സ്‌റ്റോറിൽനിന്നാണ് പലവ്യഞ്ജനങ്ങൾ നൽകുന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ മാവേലി സ്‌റ്റോറുകളിലും റേഷൻകടകളിലും ആവശ്യത്തിന് ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും പ്രദേശത്തെ മാവേലി, സപ്ലൈകോ വിൽപ്പനശാലകളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു.
ENGLISH SUMMARY:State Government with expeditious measures in relief
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.