25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024

സഹകരണ മേഖലയെ എങ്ങനെ തകര്‍ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് കാനം രാജേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 9:31 pm

സഹകരണമേഖലയെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള സഹകരണവേദി സംസ്ഥാന നേതൃപഠന ക്യാമ്പ് അയ്യൻകാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണം സംസ്ഥാന വിഷയമാണ്. എന്നാല്‍ അതിനനുസരിച്ച് ഫെഡറല്‍ സംവിധാനത്തില്‍ വേണ്ട മര്യാദ അല്‍പം പോലും പാലിക്കാത്ത രീതിയിലാണ് കേന്ദ്ര ഇടപെടല്‍. സംസ്ഥാനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വളരെ പ്രധാനമെന്ന് കരുതുന്ന ഫെഡറല്‍ അവകാശങ്ങള്‍ തല്ലിതകര്‍ക്കുന്നതിനാണ് സംസ്ഥാന വിഷയങ്ങളിലേക്ക് കേന്ദ്രം നേരിട്ട് കടന്നു കയറുന്നത്. കേരളത്തിന്റെ ഏറ്റവും ശക്തമായ സഹകരണമേഖലയെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്കിനെ വരെ ഉപയോഗിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ഇടത് മുന്നണി സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തെ തകര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട മേഖലയെ തകര്‍ക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നതെന്നും കാനം പറഞ്ഞു. ഇത്തരം പ്രവണതയ്കെക്കിരെ ശക്തമായി പ്രതികരിക്കാന്‍ കേരളസഹകരണവേദി പോലെയുള്ള സംഘടനകള്‍ക്ക് കഴിയുമെന്നും കാനം പറഞ്ഞു.

സഹകരണ വേദി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആർ ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ ഭാസുരാംഗൻ സ്വാഗതം പറഞ്ഞു. ‘കേരളം സഹകരണ മേഖലയ്ക്കൊപ്പം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

കിസാൻസഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി വി എം അനിൽ, സിപിഐ ജില്ലാ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സഹകരണ വേദി ജില്ലാ സെക്രട്ടറി എ എം റൈസ് നന്ദി പറഞ്ഞു.

സഹകരണ നിയമ ഭേഗദതി ബിൽ അടുത്ത സഭാ സമ്മേളനത്തിൽ

തിരുവനന്തപുരം: സഹകരണ സംഘം നിയമ ഭേദഗതിക്കായുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. കേരള സഹകരണ വേദിയുടെ സഹകരണ സെമിനാർ ഉദ്ഘാടനം ചെയ്യവേ സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ബിൽ തയ്യാറാക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാരിന് നൽകി. ഇത് ചർച്ച ചെയ്യാൻ സഹകാരികളുടെ യോഗം വിളിക്കും. തുടർന്ന് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. കൂടുതൽ ജനകീയ ചർച്ച ഉറപ്പാക്കാനായി ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന നിർദേശം നിയമസഭ മുമ്പാകെ അവതരിപ്പിക്കുമെന്ന് വി എൻ വാസവൻ വ്യക്തമാക്കി.

കേരള സഹകരണ സംഘം നിയമങ്ങളുടെയും ചട്ടങ്ങളുടെ സമഗ്രമായ ഭേദഗതിയാണ് ഉദ്ദേശിക്കുന്നത്. നിയമത്തിന്റെ ബലഹീനത ഇല്ലാതാക്കി, സംഘങ്ങളിലെ തട്ടിപ്പുകളിലും ക്രമക്കേടുകളിലും കൂടുതൽ ശക്തമായ നടപടികൾ ഉറപ്പാക്കുന്ന വ്യവസ്ഥകൾ നിയമത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സെമിനാറില്‍ ‘കേന്ദ്ര ഇടപെടലുകളും സഹകരണമേഖലയും’ ‘ക്ഷീരമേഖലയും സഹകരണ നിയമവും’ എന്നീ വിഷയങ്ങളില്‍ യഥാക്രമം സഹകരണ പരിശീലന കോളജ് മുൻ പ്രിൻസിപ്പൽ അഡ്വ. മദനചന്ദ്രൻ നായരും ക്ഷീരവികസന വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ എസ് പി ശിവകുമാരൻ തമ്പിയും ക്ലാസുകൾ നയിച്ചു.

Eng­lish Sum­ma­ry: Kanam Rajen­dran said that the cen­tral gov­ern­ment is con­duct­ing research on how to destroy the co-oper­a­tive sector

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.