പറയാനാവുന്നില്ലൊരു വാക്കും
പാരാവാരത്തിരയടിയിൽ
കവരുകയാണത് ഹൃദ്പുളിനങ്ങൾ
ആർദ്രതയോടൊരു നിമിഷത്തിൽ
ഇരുളിനെ മെല്ലെ മെരുക്കിയൊതുക്കി
പുതിയ പ്രകാശം വരവേൽക്കുകയായ്
അതിലുയിർ നീട്ടിനിറഞ്ഞു പടർന്നു
അതിധന്യതയുടെ സ്വരമധുരം.
ഭാഷാ കാവ്യക്കല്ലോലിനിയിൽ
രാഗസുധാരസമലിയുമ്പോൾ
പാടുകയായി മാനവമോഹന
ഗീതാഞ്ജലിയുടെ പല്ലവികൾ.
സപ്തസ്വരങ്ങൾ താരസ്വരങ്ങൾ
തോറ്റിയുണർത്തിയ ഗളനാളം
സത്യസൗന്ദര്യധാര രചിച്ചു
ജ്ഞാനാലാപന പുതുവഴികൾ
അധ്വാനങ്ങൾ പൂർണമല്ല
വ്യർഥവുമല്ലത് തുടികൊട്ടി
ഉള്ളേറുമ്പോൾ ഉയിരിൽ വീണ്ടും
ഉത്സാഹത്തിൻ ലയനൃത്തം
സാക്ഷരതീരം സഫലമനോഹര
സാക്ഷ്യം പാടിയ തിരയൊലിയിൽ
പുസ്തകഹൃദയം പുതുതാളത്തിൽ
സ്പന്ദിതമായതുമോർമകളിൽ
വാക്കും പൊരുളും ശ്രുതിയും താളവും
വിളക്കി നാദോപാസനയിൽ
കാലക്കലിയുടെ കടുപ്പമൊക്കെ
രഞ്ജിതമാക്കി സാധനയിൽ
പ്രതിരോധത്തിനുമൈക്യഗാഥകൾ
പ്രകൃതി രചിക്കും സമസ്യയിലും
പ്രകൃഷ്ടസാക്ഷാത്കാരം തീർക്കും
വിശിഷ്ടഗായകാ വന്ദനമേ…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.