27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 11, 2024
May 28, 2024
March 23, 2024
March 21, 2024
March 17, 2024
January 15, 2024
December 26, 2023
November 27, 2023
November 24, 2023
November 5, 2023

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 30 കോടിയോളം പേരുടെ തൊഴിലവസരങ്ങള്‍ കവരും; റിപ്പോര്‍ട്ട് പുറത്ത്

Janayugom Webdesk
ന്യൂയോര്‍ക്ക് / വാഷിങ്ടണ്‍
March 30, 2023 9:09 am

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിതബുദ്ധി) രംഗത്തെ മാറ്റങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍മ്മിതബുദ്ധി സാങ്കേതികരംഗത്തെ ഗവേഷണങ്ങള്‍ അതിവേഗത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. ഭാവിയില്‍ 30 കോടി തൊഴിലവസരങ്ങള്‍ എഐ കാരണം നഷ്ടമായേക്കാമെന്ന് ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എഐ മേഖലയിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍, തൊഴില്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. അമേരിക്കയിലെയും യൂറോപ്പിലെയും സാഹചര്യം പരിശോധിക്കുമ്പോള്‍ നിലവിലെ ജോലിയുടെ നാലിലൊന്ന് വരെ എഐ ചെയ്യുന്ന സാഹചര്യം വരും.
ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരെ പോലെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയും. നിലവില്‍ ടെക്നോളജി മേഖലയില്‍ വന്‍ തോതില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുകയാണ്. 7000 പേരെ പിരിച്ചുവിടുമെന്ന് ഡിസ്നി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

പഴയ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ 1940കളില്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ജോലികളിലാണ് ഇന്ന് 60 ശതമാനം പേരും ഏര്‍പ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 1980കള്‍ക്ക് ശേഷമുള്ള സാങ്കേതിക മാറ്റങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിരിച്ചുവിടലിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാല ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മുന്നേറ്റങ്ങള്‍ പോലെ ജനറേറ്റീവ് എഐ സമീപകാലത്ത് തൊഴിലവസരങ്ങള്‍ കുറയ്ക്കുമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.

അഡ്മിനിസ്ട്രേറ്റീവ് മേഖലയില്‍ 46 ശതമാനവും നിയമ മേഖലയില്‍ 44 ശതമാനവും ജോലികള്‍ എഐ ചെയ്യുന്ന സാഹചര്യമുണ്ടായേക്കാം. ശുചീകരണം, ഇന്‍സ്റ്റലേഷന്‍, അറ്റകുറ്റപ്പണി, നിര്‍മ്മാണ ജോലികള്‍ തുടങ്ങിയ മേഖലകളെ എഐ കാര്യമായി ബാധിക്കില്ല. പ്രധാനമായും ശാരീരികാധ്വാനം ആവശ്യമായ ജോലികള്‍ സുരക്ഷിതമാണെന്നും പഠനത്തില്‍ പറയുന്നു. അതേസമയം എഐ സാങ്കേതികരംഗത്തെ പുരോഗതി ഇത് ആഗോള ജിഡിപിയെ ഏഴു ശതമാനം വരെ ഉയര്‍ത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യരാശി അപകടത്തിലാകും

ലോകം നിര്‍മ്മിതബുദ്ധി രംഗത്തെ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയില്ലെങ്കില്‍ മനുഷ്യരാശി അപകടത്തിലാകുമെന്ന് ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ 1,000 വിദഗ്ധരുടെ മുന്നറിയിപ്പ്.അടുത്തിടെ ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ജിപിടി-4 ആണ് ഇപ്പോള്‍ പൊതുവായി ലഭ്യമായ ഏറ്റവും നൂതനമായ കൃത്രിമബുദ്ധി സംവിധാനം. അതിനേക്കാളും ശക്തമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് ആറ് മാസം താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ഇലോണ്‍ മസ്‌ക്, ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്നിയാക് എന്നിവരുള്‍പ്പെടെയുള്ള അക്കാദമിക് വിദഗ്ധരും സാങ്കേതിക രംഗത്തെ പ്രമുഖരും ഒപ്പിട്ട തുറന്ന കത്തില്‍ പറയുന്നു.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കത്ത് പുറത്തിറക്കിയത്. എഐയുടെ നല്ല സാധ്യതകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ പുതിയ മോഡലുകള്‍ പരിശീലിപ്പിക്കുന്നത് തുടരുകയാണെങ്കില്‍, ലോകം കൂടുതല്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

അത്യാധുനിക സംവിധാനങ്ങളെ കൂടുതല്‍ കൃത്യവും സുരക്ഷിതവും സുതാര്യവും ശക്തവും വിശ്വസ്തവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. ഒപ്പിട്ടവരില്‍ സ്റ്റെബിലിറ്റി എഐ സിഇഒ ഇമാദ് മോസ്റ്റാക്ക്, ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഡീപ് മൈന്‍ഡിലെ ഗവേഷകര്‍, യോഷുവ ബെന്‍ജിയോ, സ്റ്റുവര്‍ട്ട് റസല്‍ എന്നിവരും ഉള്‍പെടുന്നു.

Eng­lish Summary;Artificial Intel­li­gence Will Dis­place 30 Crore Jobs; The report is out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.