27 April 2024, Saturday

ഇന്ത്യയെ മതാധിപത്യ രാജ്യമാക്കാൻ ബിജെപി ശ്രമിക്കുന്നു: പന്ന്യൻ

Janayugom Webdesk
വാഴൂർ
February 7, 2024 4:49 pm

കാനം രാജേന്ദ്രൻ ജനകീയനായ നേതാവായിരുന്നുവെന്നും എഐടിയുസിയിലൂടെ രാജ്യമാകമാനമുള്ള തൊഴിലാളികൾക്കുവേണ്ടി പോരാടുകയും ചെയ്തുവെന്നും മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. യുവജനപ്രസ്ഥാനത്തിലൂടെ കടന്നുവന്ന അദ്ദേഹം യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവു പ്രകടിപ്പിച്ച നേതാവുമായിരുന്നു. കൊടുങ്ങൂരിൽ സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് കാനം രാജേന്ദ്രൻ സ്മാരകമായി നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ.

ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണ്. എന്നാൽ മതാധിപത്യ രാജ്യമാക്കാൻ ബിജെപി ശ്രമിക്കുകയാണ്. രാജാധിപത്യത്തോടെ അവസാനിച്ച ചെങ്കോലും കിരീടവും തിരിച്ചുകൊണ്ടുവന്ന് ഏകാധിപത്യസ്വഭാവം തെളിയിക്കുകയാണ് നരേന്ദ്ര മോഡി. ത്രേതായുഗത്തിൽ ജനിച്ച് എല്ലാവർക്കും നീതി ഉറപ്പാക്കിയ രാമനെ ഒരു മതത്തിന്റെ സ്വന്തമായി ചിത്രീകരിക്കുകയാണിന്ന്. എല്ലാവർക്കും 15 ലക്ഷം രൂപവീതം അക്കൗണ്ടിൽ കൊടുക്കുമെന്ന് പറഞ്ഞ് മോഡി ജനങ്ങളെ വഞ്ചിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതിയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണിത്. മോ‍ഡിയുടെ ഭരണത്തിൽ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടു. മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ജനാധിപത്യ രീതിയിൽ വിജയിച്ചുവന്ന പ്രതിപക്ഷ കക്ഷിയിൽപ്പെട്ട സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കിയും കള്ളക്കേസുകളിൽ പെടുത്തിയും പുറത്താക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ ആഹ്വാനം ചെയ്തു.

സിപിഐ ജില്ലാകൗൺസിൽ അംഗം രാജൻ ചെറുകാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. എം എ ഷാജി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, അഡീഷണല്‍ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ, ഒ പി എ സലാം, അഡ്വ. വി കെ സന്തോഷ്‌കുമാർ, മോഹൻ ചേന്നംകുളം, ഹേമലത പ്രേംസാഗർ, അജി കാരുവാക്കൽ, സുരേഷ് കെ ഗോപാൽ, സി ജി ജ്യോതിരാജ്, വാവച്ചൻ വാഴൂർ, സ്വപ്‌ന റെജി, ടി സി ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: BJP is try­ing to make India a reli­gious­ly dom­i­nat­ed coun­try: Panniyan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.