12 May 2024, Sunday

ബൈജു രവീന്ദ്രനെ നീക്കാന്‍  വോട്ട് ചെയ്ത് നിക്ഷേപകര്‍; എന്‍സിഎല്‍ടി ഇടപെടലും തേടി 

Janayugom Webdesk
ബംഗളുരു
February 23, 2024 9:47 pm
എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ ഗ്രൂപ്പ് സിഇഒ സ്ഥാനത്തുനിന്നും നീക്കാന്‍ വോട്ട് ചെയ്ത് നിക്ഷേപകര്‍. ബൈജു രവീന്ദ്രന്‍ സ്ഥാപനം നടത്താന്‍ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഎല്‍ടിയുടെ ഇടപെടലും നിക്ഷേപകര്‍ തേടിയിട്ടുണ്ട്. സിഇഒ ബൈജു രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള സ്ഥാപകര്‍ കമ്പനി നടത്തിപ്പിന് യോഗ്യരല്ലെന്നും പുതിയ ബോര്‍ഡിനെ നിയമിക്കണമെന്നും ജനറല്‍ അറ്റ്ലാന്റിക്, പ്രൊസസ് വെഞ്ച്വേഴ്സ്, പീക്ക് എക്സ്വി, ചാന്‍ സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്സ് തുടങ്ങിയ ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടു. നിക്ഷേപകര്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗത്തില്‍ ബൈജുവോ മറ്റേതെങ്കിലും ബോര്‍ഡ് അംഗമോ പങ്കെടുത്തിരുന്നില്ല.
അന്തിമ ഉത്തരവ് പറയുന്നത് വരെ ഇജിഎം തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ട്. ഇതിനു പിന്നാലെയാണ് നിക്ഷേപകര്‍ എന്‍സിഎല്‍ടിയെ സമീപിച്ചിരിക്കുന്നത്. കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റ് നടത്തണം, പുതിയ ബോര്‍ഡിനെ നിയമിക്കണം, അടുത്തിടെ നടന്ന അവകാശ ഓഹരി വില്‍പ്പന റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളും ഓഹരിയുടമകള്‍ ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടെ ബൈജൂസിലെ ചില ജീവനക്കാർ സൂം മീറ്റിംഗിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു. കൂകി വിളിച്ചും അപശബ്ദങ്ങളുണ്ടാക്കിയും വിസിലടിച്ചും ഇവർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെ നീക്കുക എന്നതാണ് നിക്ഷേപകരുടെ പ്രധാന ആവശ്യം. സഹ സ്ഥാപകരായ ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍ നാഥ് എന്നിവരെയും ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കണം. പുതിയൊരാളെ നിയമിക്കുന്നത് വരെ കമ്പനിക്ക് ഒരു ഇടക്കാല സിഇഒയെ കണ്ടെത്തണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
Eng­lish Sum­ma­ry: Byju’s investors vote to oust Byju Raveen­dran-led man­age­ment at EGM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.