27 April 2024, Saturday

Related news

April 2, 2024
April 1, 2024
March 30, 2024
March 29, 2024
March 18, 2024
February 18, 2024
February 12, 2024
February 12, 2024
February 9, 2024
January 29, 2024

ബീഹാറില്‍ ജാതി സെന്‍സസിന് തുടക്കമായി

Janayugom Webdesk
January 7, 2023 3:36 pm

ബിഹാറില്‍ ജാതി സെന്‍സസിന് തുടക്കം. ചരിത്രപരമായ നടപടിയാണിതെന്നും വികസന പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടത്താൻ സർക്കാരിനെ ജാതി സെന്‍സസ് പ്രാപ്തമാക്കുമെന്നും ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു.

മൊബൈല്‍ ആപ്പ് വഴിയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്ന ജാതി കണക്കെടുപ്പ് നടത്തുക. ആദ്യഘട്ടത്തില്‍ വാര്‍ഡ് തലത്തില്‍ ജാതി തിരിച്ചുള്ള വീടുകളുടെ കണക്കുകളെടുക്കും. ജില്ലാ കളക്ടറാണ് നോഡല്‍ ഓഫീസര്‍മാര്‍. ബിഹാറില്‍ 534 ബ്ലോക്കുകളും 261 നഗര തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. 38 ജില്ലകളിലുള്ള 2.58 കോടി കുടുംബങ്ങളിലായി 12.70 കോടിയാണ് സംസ്ഥാനത്തെ ജനസംഖ്യ.
500 കോടി ചെലവ് വരുന്നതാണ് പദ്ധതിയെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സെന്‍സസ് നടപടികള്‍ക്കായി മൂന്നരലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഈ മാസം 21 നകം ഒന്നാംഘട്ടം പൂര്‍ത്തിയാക്കും. രണ്ടാംഘട്ടത്തില്‍ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കുടുംബങ്ങളിലെ അംഗങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവയും ശേഖരിക്കും. 

സര്‍ക്കാര്‍ പട്ടികയില്‍ ജാതി രേഖപ്പെടുത്താത്തവര്‍ ജാതി തെളിയിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് വിവരശേഖരണം നടത്തുന്നവര്‍ക്ക് മുന്‍പില്‍ ഹാജരാക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ജാതി സെന്‍സസ് പോര്‍ട്ടലിലേക്ക് മൊബൈല്‍ ആപ്പ് വഴി കൈമാറും. തൊഴിലുറപ്പ് ജീവനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളില്‍ ഉള്ളവരെ സെന്‍സസ് നടപടികള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
എല്ലാ ജനങ്ങളുടെയും സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാരിന് ലഭ്യമാകുന്ന രീതിയിലാണ് വിവരശേഖരണമെന്ന് പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു. 

Eng­lish Sum­ma­ry: Caste Cen­sus begins in Bihar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.