19 March 2024, Tuesday

അനന്തമായി നീളുന്നു ഇരട്ടപാത സ്വപ്നം; ദുരിതമൊഴിയാതെ തീരദേശ റയിൽവേ യാത്ര

ടി കെ അനിൽകുമാർ
ആലപ്പുഴ
June 2, 2022 6:53 pm

ഇരട്ടപാത നിര്‍മ്മാണം അനന്തമായി നീളുന്നതിനാൽ തീരദേശ റയിൽവേ യാത്രക്കാരുടെ പ്രതീക്ഷകൾ താളം തെറ്റുന്നു. റയിൽവെ ബോർഡിന്റെ അനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അമ്പലപ്പുഴ — എറണാകുളം തീരദേശ പാതയിലെ സ്ഥലമെടുപ്പ് ഉൾപ്പടെയുള്ള പ്രാരംഭ നടപടിക്രമങ്ങൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല.

ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പുതുക്കിയ ശേഷം ഭൂമി ഏറ്റെടുക്കാൻ 510 കോടി രൂപ റെയിൽവേ കെട്ടിവെച്ചിരിന്നു. 2019 ൽ പദ്ധതി ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണം എന്ന് ആവശ്യപ്പെട്ട് റയിൽവേ പദ്ധതി മരവിപ്പിച്ചു. ചരക്ക് ഗതാഗതം കുറവായതിനാൽ ലാഭകരമല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായികരണം. വേണ്ടത്ര ട്രെയിനുകൾ ഇല്ലാത്തതിനാൽ കടുത്ത യാത്ര ദുരിതമാണ് തീരദേശ പാതയിൽ ഉള്ളത്.

കായംകുളം മുതൽ അമ്പലപ്പുഴ വരെയുള്ള പാത ഇരട്ടിപ്പിക്കൽ മാത്രമാണ് പൂർത്തിയായത്. ഇനി 69 കിലോമീറ്റർ ദൂരമാണ് ഇരട്ടിപ്പിക്കാനുള്ളത്. ഇത് കൂടി പൂർത്തിയായാൽ മാത്രമേ കൂടുതൽ ട്രെയിനുകൾക്ക് സർവീസ് നടത്താനാകൂ. കോട്ടയം വഴിയുള്ള പാതയും ആലപ്പുഴ പാതയും ഇരട്ടിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രം ഒന്നിച്ചാണ് ആദ്യം പരിഗണിച്ചത്. ശബരിമല തീർത്ഥടകാർക്ക് പ്രയോജനം ലഭിക്കുന്നതിനാൽ കോട്ടയം പാതയ്ക്ക് മുൻഗണന ലഭിച്ചു. സമ്മർദ്ദത്തിനൊടുവിൽ കായംകുളം മുതൽ അമ്പലപ്പുഴവരെയുള്ള ഭാഗം ഏറെ സമയമെടുത്ത് ഇരട്ടിപ്പിച്ചു.

പൂർണ്ണമായും ചെലവ് വഹിക്കുമെന്ന് പറഞ്ഞ കേന്ദ്രം പിന്നിട് പണമില്ല, സംസ്ഥാന വിഹിതമില്ല എന്നൊക്ക പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. ഒറ്റ പാതയായതിനാൽ ദുരിതവും പലവഴിക്കാണ്. സ്ഥിരം യാത്രക്കാർ ഒട്ടേറെ ഉണ്ടെങ്കിലും ട്രെയിനുകൾ വളരെ കുറവാണ്.

കൂടാതെ ക്രോസിങ്ങിനായി ട്രെയിൻ പിടിച്ചിടുമ്പോൾ സമയ നഷ്ട്ടവും യാത്രക്കാരെ വലക്കും. ഇരട്ട പാത പൂർത്തിയായാൽ ഇതുവഴി 120 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കാനാകും. അതിനുള്ള ട്രാക്കും ബോഗികളും ഇപ്പോൾ തന്നെ ലഭ്യമാണ്. നിലവിൽ ശരാശരി 30 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. റൂട്ട് ക്ലിയർ ആയാൽ കായംകുളം — എറണാകുളം 100 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ കൊണ്ട് എത്താനാകും.

ഇപ്പോൾ 57 കിലോമീറ്റർ ഉള്ള ആലപ്പുഴ — എറണാകുളം റൂട്ടിൽ യാത്രചെയ്യാൻ മാത്രം ഒന്നര മണിക്കൂറിന് മുകളിൽ വേണ്ടി വരുന്നുണ്ട്. 1989 ൽ ആണ് ആലപ്പുഴ എറണാകുളം തീരദേശ റെയിൽവേ പാത യില്‍ ഗതാഗതം ആരംഭിച്ചത്.

എറണാകുളം — കുമ്പളം ( 600. 82 കോടി ), കുമ്പളം ‑തുറവൂർ ( 825.37കോടി ), തുറവൂർ — അമ്പലപ്പുഴ ( 1281.63 കോടി ) എന്നിങ്ങനെ മൂന്ന് റീച്ചുകളായാണ് പാത ഇരട്ടിപ്പിക്കൽ നടക്കേണ്ടത്. ഇരട്ടപാത പൂർത്തിയാകാത്തത് യാത്രക്കാരെ വലക്കുന്നുണ്ടെന്ന് ഫ്രണ്ട്സ് ഓഫ് റെയിൽസ് എക്സിക്യൂട്ടീവ് അംഗം ദിനു എസ് ജനയുഗത്തോട് പറഞ്ഞു.

Eng­lish summary;Coastal rail­way trav­el in distress

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.