26 April 2024, Friday

Related news

April 24, 2024
April 22, 2024
March 26, 2024
March 23, 2024
February 24, 2024
February 16, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024

വാഹനം പൊളിക്കലിനു പിന്നില്‍ അഴിമതി; ബഹുരാഷ്ട്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് ബിജെപി അച്ചാരം വാങ്ങി

കെ രംഗനാഥ്
തിരുവനന്തപുരം
February 2, 2023 11:00 pm

ഏപ്രില്‍ മുതല്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ഒന്‍പത് ലക്ഷം വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ ശതകോടികളുടെ അഴിമതിയെന്ന ആരോപണമുയരുന്നു.
ബഹുരാഷ്ട്ര വാഹന നിര്‍മ്മാതാക്കളില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്താനാണ് നാടകീയമായ ഈ തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലക്ഷക്കണക്കിന് വാഹനങ്ങള്‍ പൊളിച്ചടുക്കുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ അടങ്ങുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആന്റ് കൊമേഴ്സിന്റെ സമ്മേളനത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തിയതെന്നും ശ്രദ്ധേയം. ഒന്‍പത് ലക്ഷം സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ച് നശിപ്പിക്കുമെന്നാണ് കേന്ദ്ര മന്ത്രി വെളിപ്പെടുത്തിയതെങ്കില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന എല്ലാ വാഹനങ്ങളും പൊളിച്ചടുക്കുമെന്നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ദശലക്ഷക്കണക്കിന് വാഹനങ്ങളും ആക്രിയാക്കുമെന്ന് സാരം. 

ഒന്‍പത് ലക്ഷം സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിച്ചടുക്കുന്നതുമൂലം 27,000 കോടി രൂപയുടെയെങ്കിലും നഷ്ടമാണുണ്ടാവുകയെന്നും കണക്കാക്കപ്പെടുന്നു. ഇപ്രകാരം ആക്രിയാക്കുന്ന വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കേന്ദ്ര‑സംസ്ഥാന ഖജനാവുകള്‍ ചെലവാക്കേണ്ടി വരുന്നത് ഇതിന്റെ പല മടങ്ങായിരിക്കും. ഇതിനിടെ ഒന്‍പത് ലക്ഷം സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രം ഒറ്റയടിക്ക് നിരത്തുകളില്‍ നിന്ന് പിന്‍വലിക്കാനുള്ള ദുരൂഹമായ തീരുമാനത്തിന് പിന്നില്‍ ബഹുരാഷ്ട്ര വാഹന വ്യവസായികളുടെ സമ്മര്‍ദമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോവിഡും ആഗോള സാമ്പത്തികമാന്ദ്യവുംമൂലം ഏറെ നാളായി ലോകവ്യാപകമായി വാഹനവിപണി തളര്‍ന്നുകിടപ്പാണ്. ഈ സാഹചര്യത്തില്‍ വാഹന നിര്‍മ്മാണ വ്യവസായികള്‍ പഴക്കംചെന്ന വാഹനങ്ങളെല്ലാം പൊളിച്ചടുക്കണമെന്ന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. ഇതു സംബന്ധിച്ച് ബിജെപിയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും വാഹന നിര്‍മ്മാണ കോര്‍പ്പറേറ്റുകളുമായി വിലപേശല്‍ നടത്തി ധാരണയിലെത്തിയ ശേഷം പൊളിച്ചടുക്കന്‍ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്നാണ് ആരോപണം.

വാഹന നിര്‍മ്മാതാക്കളില്‍ നിന്നും ഉന്നത രാഷ്ട്രീയ തലത്തില്‍ ശതകോടികളുടെ കോഴ വാങ്ങുന്നതിന് പുറമെ ഉദ്യോഗസ്ഥ തലത്തില്‍ വാഹനം വാങ്ങുമ്പോഴും അഴിമതി വ്യാപകമാവും. 12 ട്രക്കുകളോ ജെസിബിയോ വാങ്ങുമ്പോള്‍ രണ്ടെണ്ണത്തിന്റെ വിലയാകും കോഴപ്പണമായി നല്കുക. കേന്ദ്രത്തിന്റെ ഈ നയത്തോടെ ഉദ്യോഗസ്ഥ തലത്തിലും വാഹനം വാങ്ങുന്നതിലെ അഴിമതിയുടെ മാമാങ്കം തന്നെയാവും സംഭവിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ഒരു വെള്ളിടിയാകും കേന്ദ്രത്തിന്റെ പുതിയ നീക്കം. കേരളത്തിലെ കെഎസ്ആര്‍ടിസി കരകയറാനാകാത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. അവരുടെ വാഹനങ്ങളില്‍ പകുതിയിലേറെയും പഴക്കമേറിയവയാണ്. ഇവകൊണ്ട് ഉന്തിത്തള്ളി നീങ്ങിയാണ് ദെെനംദിന കാര്യങ്ങള്‍ നടത്തുന്നത് ഒറ്റയടിക്ക് ഇത്രയധികം വാഹനങ്ങള്‍ പൊളിച്ചടുക്കേണ്ടി വന്നാല്‍ പൊതുഗതാഗത സംവിധാനമാകെ തകിടംമറിയും. പകരം പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കോര്‍പറേഷനു ത്രാണിയുമില്ല. എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതുതന്നെയായിരിക്കും. 

Eng­lish Summary:Corruption behind vehi­cle demolition

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.