19 May 2024, Sunday

സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് താഴുന്നു: കൃഷി-വെെദ്യുതി ഉല്പാദന മേഖലകളില്‍ പ്രതിസന്ധി രൂക്ഷം

ബി രാജേന്ദ്രകുമാര്‍
പാലക്കാട്
May 6, 2024 9:31 pm

കാര്‍ഷികമേഖലയിലും വൈദ്യുതി ഉത്പാദനമേഖലയിലും സംസ്ഥാനം വന്‍ പ്രതിസന്ധിയിലേക്ക് പോകുമ്പോള്‍, നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പാണ് സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്നത്.
വെെദ്യുതി ഉല്പാദിപ്പിക്കുന്ന റിസര്‍വോയറുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ഡാമുകളിലും വെള്ളം ഗണ്യമായി കുറയുന്നത് കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്കും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കും.

സംസ്ഥാനനത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റിസര്‍വോയറുകളിലെ ജലനിരപ്പ് താഴെ കൊടുക്കുന്നു. 2403.00 മീ പരമാവധി സംഭവരണ ശേഷിയുള്ള ഇടുക്കിയില്‍ 2335.78 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. ഇടുക്കി ഡാമില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 34.36 ശതമാനം മാത്രമാണ് ജലമുള്ളതെങ്കിലും കല്ലാര്‍കുട്ടിയില്‍ 74.03 ശതമാനവും ലോവല്‍ പെരിയാറില്‍ 83.16 ശതമാനവും ജലനിരപ്പുള്ളത് ആശ്വാസമാണ്.
ആനയിറങ്ങല്‍ ഡാമില്‍ 19.30 ശതമാനവും പൊന്മുടിയില്‍ 36.8%ഉം ഇടുക്കി ഇരട്ടയാറില്‍ 13.41%ഉം കല്ലാറില്‍ 16.06% മാണ് ജലനിരപ്പ്.
പത്തനംതിട്ടയിലെ കക്കി റിസര്‍വോയറില്‍ 954.00 മീറ്ററാണ് (പരമാവധി 981.46മി.) ഇന്നലത്തെ ജലനിരപ്പ്. പമ്പയിലാകട്ടെ 962.75 മീറ്റര്‍ (പരമാവധി 986.33മീ). മൂഴിയാറില്‍ 185.30 മീ. (പരമാവധി 192.63മി.).

കഴിഞ്ഞ മഴ പെയ്തതിനാല്‍ കുണ്ടളയില്‍ 70.46 ശതമാനവും മാട്ടുപ്പെട്ടിയില്‍ 53.57 ശതമാനവും എറണാകുളം ഇടമലയാറില്‍ 32.85 ശതമാനവും തൃശൂര്‍ ഷോളയൂര്‍ ഡാമില്‍ 18.25 ശതമാനവും പെരിങ്ങല്‍കുത്തില്‍ 26.98 ശതമാനവും മാത്രമാണ് അവശേഷിക്കുന്ന ജലനിരപ്പ്. കോഴിക്കോട് കുറ്റ്യാടി റിസര്‍വോയറില്‍ 34.52 ശതമാനവും വയനാട് ബാണാസുര സാഗറില്‍ 18.38 ശതമാനവുമാണ് വെെദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള ബാക്കിയുള്ള ജലനിരപ്പ്.
കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനുമായി ദിവസവും ജലം നല്‍കുന്ന മലമ്പുഴ അണക്കെട്ടില്‍ 15 ശതമാനം മാത്രം വെള്ളമാണ് അവശേഷിക്കുന്നത്. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴയില്‍ 102.78 മീറ്റര്‍ മാത്രമാണ് ഇന്നലത്തെ ജലനിരപ്പ്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസം തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

പാലക്കാട്ടെ ശിരുവാണിയില്‍ 37 ശതമാനമാണ് ഇപ്പോഴുള്ള ജലനിരപ്പ്. മൂലത്തറ റെഗുലേറ്ററില്‍ മാത്രമാണ് ആവശ്യത്തിന് ജലം അവശേഷിക്കുന്നത്. 180.15 മീറ്റര്‍ (പരമാവധി 184.7 മീ.). ചുള്ളിയാര്‍ ഡാമില്‍ 8 ശതമാനം മാത്രം ജലനിരപ്പ് എത്തിയതിനാല്‍ പുറത്തേക്ക് വെള്ളം നല്‍കാനാവുന്നില്ല, ഇവിടെ റെഡ് അലര്‍ട്ടാണ്. മംഗലം ഡാമില്‍ 10 ശതമാനവും പോത്തുണ്ടി, വാളയാര്‍ ഡാമുകളില്‍ 17 ശതമാനം വീതവും മീങ്കരയില്‍ 18 ശതമാനവും കാഞ്ഞിരപ്പുഴയില്‍ 9 ശതമാനവും എറണാകുളം ഭൂതത്താന്‍കെട്ടിലെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖഴിഞ്ഞ ദിവസം മഴ പെയ്തതിനാല്‍ ഇവിടെ 87 ശതമാനം ജലമുണ്ട്.

തൃശൂര്‍ വാഴാനിയില്‍ 19 ശതമാനവും ചിമ്മണിയില്‍ എട്ടു ശതമാനവും പീച്ചിയില്‍ 13 ശതമാനവും മാത്രമേ ജലമുള്ളു. കോഴിക്കോട് കുറ്റ്യാടിയില്‍ സംഭരണശേഷിയുടെ 60 ശതമാനവും വയനാട് കാരാപ്പുഴയില്‍ 37 ശതമാനവും വെള്ളമുണ്ട്. കണ്ണൂര്‍ പഴശ്ശിയില്‍ 22.55 മീറ്ററാണ് ഇപ്പോഴുള്ള ജലനിരപ്പ് (പരമാവധി 26.52 മീ.) ഉള്ളതിനാല്‍ കാര്‍ഷികാവശ്യത്തിന് ജലം ലഭ്യമാണ്. നാളെ മുതല്‍ പാലക്കാട് ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ പെയ്യുമെന്ന് പുറയുന്നുവെങ്കിലും, തൃശൂര്‍ മുതല്‍ തീരുവനന്തപുരം വരെയുള്ള ജില്ലകളില്‍ മഴ സൂചനയില്ലാത്തത് വരും ദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേന നല്‍കുന്ന വിവരം.

Eng­lish Sum­ma­ry: cri­sis in agri­cul­ture and pow­er gen­er­a­tion sec­tors is worsening

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.