കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ വ്യവസായം ഏലൂരിലെ എച്ച്ഐഎല്‍ കമ്പനി (ഹിൽ ഇന്ത്യ ലിമിറ്റഡ്) അടച്ചു പൂട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ‑രാസവളം വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ സേവ് എച്ച്ഐഎൽ ഫോറം ഭാരവാഹികൾക്ക് ഉറപ്പ് നൽകി. കമ്പനി അടച്ചു പൂട്ടണമെന്ന കോർപറേറ്റ് മാനേജ്മെന്റിന്റെ നിലപാടിനെ തുടര്‍ന്ന് സേവ് എച്ച്ഐഎൽ ഫോറം ഭാരവാഹികൾ തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്. നവരത്ന കമ്പനിയായി വളർന്ന ഹിൽ (ഇന്ത്യ) ബിഎച്ച്സി, എൻഡോസൾഫാൻ, ഡിഡിടി പ്ലാന്റുകൾ അടച്ചതോടെ വൈവിധ്യവൽക്കരണം നടത്തിയാണ് പിടിച്ചു നിന്നത്. 20 വർഷം മുമ്പ് ന്യൂഡൽഹിയിലെ ഫാക്ടറി അടച്ചതിനുശേഷം അവിടത്തെ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകിയതും പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും യൂണിറ്റുകളെ നിലനിർത്തിയതും കേരളത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്ന് ഫോറം നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു.
കാർഷിക മേഖലയിൽ ബയോ കീടനാശിനികളുടെയും കളനാശിനികളുടെയും പ്രാധാന്യം മനസിലാക്കി ഫാക്ടറി അടച്ചു പൂട്ടരുതെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കമ്പനിയുടെ ഭാവി പ്രവർത്തനത്തിനുള്ള നിർദ്ദേശങ്ങൾ ഫോറം മന്ത്രിക്ക് സമർപ്പിച്ചു. ഇത് പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഹിൽ (ഇന്ത്യ) കമ്പനിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫാക്ടറി അടച്ചുപൂട്ടുകയില്ലെന്നും എല്ലാ ജീവനക്കാരുടെയും തൊഴിൽ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സേവ് എച്ച്ഐഎൽ ഫോറത്തിനു വേണ്ടി കെ എൻ ഗോപിനാഥ്, കെ കെ വിജയകുമാർ, കെ വി മധുകുമാർ, രാധേഷ് ആർ നായർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
English summary; Elur HIL not closed: Union Minister
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.