5 May 2024, Sunday

ഡല്‍ഹി കലാപത്തിന് നാല് വയസ്; തെറ്റായ കുറ്റപത്രം; ശിക്ഷ ലഭിക്കാതെ പ്രതികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2024 9:22 pm

53 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപം നാല് വര്‍ഷം പിന്നിടുന്ന വേളയിലും കേസുകള്‍ എങ്ങുമെത്താതെ കുറ്റാരോപിതര്‍ രക്ഷപ്പെടുന്ന അവസ്ഥയില്‍ തുടരുന്നു. ഇതുവരെ ആകെ 46 പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. കേസിന്റെ പ്രാരംഭഘട്ടം മുതലുള്ള അന്വേഷണത്തിലെ വീഴ്ച, സാക്ഷി മൊഴിയിലെ വൈരുദ്ധ്യം, തെളിവുകളുടെ അഭാവം എന്നിവയാണ് അന്വേഷണത്തെയും കേസിനെയും പ്രതികൂലമായി ബാധിക്കുന്നത്. കേസിലെ പ്രതികളെ കക്ഷി ചേര്‍ത്തതില്‍ വന്ന പാളിച്ചയും മുന്‍കൂട്ടി തയ്യറാക്കിയ തിരക്കഥ പ്രകാരമുള്ള അറസ്റ്റുകളും കേസുകളെ ദുര്‍ബലമാക്കി. വിവിധ കേസുകളില്‍ ഇതുവരെ 183 പ്രതികളെ വെറുതെ വിടുകയും 75 പേരുടെ വിടുതല്‍ ഹര്‍ജി കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 

കലാപവുമായി ബന്ധപ്പെട്ട് 757 കേസുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ­ഇ­തില്‍ 63 കേസുകള്‍ ക്രൈംബ്രാഞ്ചിനും ഒരു കേസ് വലിയ ഗൂഢാലോചന നടന്നുവെന്ന കാരണം നിരത്തി ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലിനും കൈമാറി. അന്വേഷണ സംഘത്തിന്റെ വീഴ്ച കാരണം ഒരു കേസ് റദ്ദാക്കി. കലാപവുമായി ബന്ധപ്പെട്ട് 2,600 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നിരവധി പേര്‍ ഒന്നിലധികം കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണെന്നും ദി പ്രിന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ആകെ രജിസ്റ്റര്‍ ചെയ്ത 694 കേസുകളില്‍ 368 എണ്ണത്തില്‍ മാത്രമെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചിട്ടുള്ളു. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 1,739 പേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചു. ഇനി 108 പേര്‍ മാത്രമാണ് വിചാരണ കാത്ത് ജയിലില്‍ കഴിയുന്നത്. 

2020 ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ കലാപം അരങ്ങേറിയത്. 53 പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ കലാപം നൂറുകണക്കിന് കടകള്‍ കൊള്ളയടിക്കുന്നതിനും ആരാധനലയങ്ങള്‍ തകര്‍ക്കപ്പെടുന്നതിനും ഇടവരുത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു കലാപം ഏറെയും അരങ്ങേറിയത്. തുടക്കം മുതല്‍ ഡല്‍ഹി പൊലീസ് കലാപ കേസ് അന്വേഷിച്ചതും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതും വ്യാപക വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. കലാപത്തിന് കാരണമായ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ബിജെപി, സംഘ് പരിവാര്‍ നേതാക്കളും നിയമത്തിന് മുന്നില്‍ സ്വതന്ത്രരായി വിഹരിക്കുന്നുണ്ട്. 

Eng­lish Summary:Four years of Del­hi riots; false indict­ment; Accused go unpunished

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.