26 April 2024, Friday

Related news

December 21, 2023
November 29, 2023
November 23, 2023
September 30, 2023
February 16, 2023
November 23, 2022
November 21, 2022
November 21, 2022
November 15, 2022
November 8, 2022

കലിതുള്ളി ഗവര്‍ണര്‍: ആര്‍എസ്എസുകാരനെന്ന് പരസ്യസമ്മതം

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 23, 2022 11:28 pm

സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസ‑ചരിത്ര വിചക്ഷണര്‍ക്കുമെതിരായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ കലിയടങ്ങുന്നില്ല.
വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ആക്ഷേപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെ ആളെന്ന വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. 2019ല്‍ കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബ് തെരുവു ഗുണ്ടയാണെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്.
കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും തനിക്കെതിരെ നടന്ന കൈയേറ്റ ശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇന്നലെയും അദ്ദേഹം ആവര്‍ത്തിച്ചു. വിസിയും ഇതില്‍ കൂട്ടു പ്രതിയാണ്. ഇര്‍ഫാന്‍ ഹബീബിന്റെ പ്രവര്‍ത്തിയെ പ്രതിഷേധമെന്ന് വിശേഷിപ്പിക്കാനാകില്ല. ശാരീരിക ആക്രമണത്തിന് മുതിരുന്നതാണോ ഒരു വിദ്യാഭ്യാസ വിദഗ്ധന്റെ ജോലിയെന്നും ഗവര്‍ണര്‍ ചോദിച്ചു.
കേരളത്തില്‍ കറുത്ത ഷര്‍ട്ടിട്ടാല്‍, ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ ജനങ്ങളെ അറസ്റ്റു ചെയ്യുന്ന രീതിയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയൊന്നും എടുത്തില്ല. ആക്രമണം സംബന്ധിച്ച് പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ പരാതി നല്‍കണമായിരുന്നെങ്കില്‍ അത് മൂന്നു വര്‍ഷം മുന്നേ ആകാമായിരുന്നല്ലോ എന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനയ്ക്കും സുപ്രീം കോടതി ഉത്തരവിനും എതിരായ ഒരു പേപ്പറിലും ഒപ്പു വയ്ക്കില്ല. താന്‍ ഒപ്പുവയ്ക്കാതെ ഒന്നും നിയമമാകില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ വി സിക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും തുറന്ന പോരാട്ടത്തിലാണ് താനെന്ന നിലപാട് ഗവര്‍ണര്‍ ഇന്നലെ ആവര്‍ത്തിക്കുകയാണുണ്ടായത്.
കണ്ണൂര്‍ സര്‍വകലാശാല വിസിയെ ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച നടപടിയെ രാജ്യത്തെ പ്രമുഖ ചരിത്രകാരന്‍മാരും വിദ്യാഭ്യാസ വിദഗ്ധരും ഒറ്റക്കെട്ടായി അപലപിച്ചിരുന്നു. ഇതാണ് ഗവര്‍ണറെ കൂടുതല്‍ പ്രകോപിതനാക്കിയത്. റോമിളാ ഥാപ്പര്‍, പ്രഭാത് പട്‌നായിക്, പ്രഭു പ്രസാദ് മൊഹാപത്ര തുടങ്ങിയവര്‍ ഗവര്‍ണറോട് രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Gov­er­nor Admit­ted to being an RSS member 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.