ഉത്തർപ്രദേശിലെ മുസഫർനഗറിൽ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ ഹിന്ദു സ്ത്രീകൾക്ക് മൈലാഞ്ചി ഇടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഹിന്ദു തീവ്ര സംഘടനയായ ക്രാന്തി സേനയുടെ പരിശോധന. ഹരിയാലി തീജ് ആഘോഷങ്ങളോടനുബന്ധിച്ചാണ് മുസഫർനഗറിൽ 50ലധികം വരുന്ന ക്രാന്തിസേന പ്രവർത്തകർ മിന്നൽ പരിശോധന നടത്തിയത്. അതേസമയം കേശാലങ്കാരത്തിനായി മുസ്‌ലിം ജീവനക്കാരെ നിയോഗിക്കരുതെന്ന് കട ഉടമകളോട് ഇവർ ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മൈലാഞ്ചി ഇടൽ, മുടി ഒരുക്കൽ തുടങ്ങിയ ജോലികൾ ചെയ്ത് മുസ്‌ലിം യുവാക്കൾ ഹിന്ദു പെൺകുട്ടികളെ വശീകരിച്ച് ലൗ ജിഹാദിൽ കുടുക്കുകയാണെന്ന് ക്രാന്തി സേന ജനറൽ സെക്രട്ടറി മനോജ് സൈനി പറഞ്ഞു. നിരവധി കടകളിൽ തങ്ങൾ പരിശോധന നടത്തിയെന്നും ഇത്തരം ജോലികളിൽ മുസ്‌ലിം യുവാക്കളെ നിയോഗിക്കരുതെന്ന് കട ഉടമകൾക്ക് നിർദ്ദേശം നൽകിയെന്നും സൈനി പറയുന്നു. സ്ത്രീകളടക്കം ഉള്‍പ്പെട്ട ക്രാന്തി സേന അംഗങ്ങൾ കടകളിലും മറ്റും പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ വിഷയത്തിൽ 51 ക്രാന്തി സേന അംഗങ്ങൾക്കെതിരെ യുപി പൊലീസ് കേസെടുത്തു. തിരിച്ചറിഞ്ഞ 11 പേർക്കും തിരിച്ചറിയാത്ത 40 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ മുസഫർനഗറിൽ വീണ്ടും വർഗീയ കലാപം ഉണ്ടാക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ ഗൂഢനീക്കമാണിതെന്ന് കട ഉടമകൾ ആരോപിക്കുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് തൊഴിലാളികളെ തിരഞ്ഞെടുക്കുക എന്നും ഇവർ ചോദിക്കുന്നു.
2013ൽ നടന്ന മുസഫർനഗർ കലാപത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. കലാപത്തെ തുടർന്ന് 50,000ത്തിലധികം പേർ പ്രദേശത്തുനിന്നും പലായനം ചെയ്തിരുന്നു. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാറാണ് കലാപം ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.
English Summary: Kranti Sena raids in UP for assuring that Muslims not applying mehandi for Hindu women
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.