1 May 2024, Wednesday

കലോത്സവം വൈവിധ്യങ്ങളുടെ ഉത്സവം

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസം- തൊഴില്‍ വകുപ്പ് മന്ത്രി
January 11, 2023 4:15 am

റുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം വൻ വിജയമാക്കി മാറ്റാൻ പ്രയത്നിച്ച ഏവർക്കും എന്റെ അഭിവാദ്യങ്ങൾ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള കോവിഡിന്റെ പരീക്ഷണഘട്ടത്തിന് ശേഷം കോഴിക്കോട് സംഘടിപ്പിച്ചപ്പോൾ ജനസാഗരമാണ് സാക്ഷിയായത്. നന്ദി കോഴിക്കോടേ.
കലോത്സവത്തിൽ ഹൈസ്ക്കൂൾ, ഹയർസെക്കന്‍ഡറി, വൊക്കേഷണൽ ഹയർസെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഹൈസ്ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ 105 ഉം, സംസ്കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഇനങ്ങളിലായി 10782-ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഇത്തവണത്തെ കലോത്സവം നിരവധി വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിൽ ഏറ്റവും സുപ്രധാനം ജനപങ്കാളിത്തം തന്നെയാണ്. കലോത്സവത്തിന് കോഴിക്കോട് വന്നവർക്ക് അതറിയാം. പ്രധാന വേദിയായ ക്യാപ്റ്റൻ വിക്രം മൈതാനം പതിനായിരം ഇരിപ്പിടങ്ങളുള്ള വേദിയായിരുന്നു. എന്നാൽ ആ മൈതാനം നിറയുന്നതായിരുന്നു ജനക്കൂട്ടം. വേദിയിൽ പരിപാടി തീർന്നിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാത്ത അവസ്ഥ.


ഇതുകൂടി വായിക്കൂ: കലോത്സവ കലാപ്രതിഭകള്‍ക്ക് ഹൃദയാഭിവാദ്യം


ഈ സ്വീകാര്യത മനസിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ ഇങ്ങനെ മാത്രം മതിയോ ജനപങ്കാളിത്തം? കലോത്സവം ഒരു ജനകീയമേള ആകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പ്രവർത്തിതലത്തിൽ ജനം കാഴ്ചക്കാർ മാത്രമാണ്. അതു പോരാ. കലോത്സവത്തിന്റെ പ്രാഥമികതലം മുതൽ തന്നെ നടത്തിപ്പിലും സംഘാടനത്തിലും കൃത്യമായ ജനകീയ ഇടപെടൽ ഉണ്ടാകണം. അതിന് ആവശ്യമായ മാറ്റങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കേണ്ടതുണ്ട്. അതെങ്ങനെ വേണമെന്നത് കൂട്ടായി ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്.
കലോത്സവം എല്ലാ വിഭാഗം ജനങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ട മറ്റൊരു ഘടകം. അന്യം നിന്നു പോകുമായിരുന്ന കലകളെ സംരക്ഷിക്കാനുള്ള വലിയൊരു കടമ കലോത്സവം നിറവേറ്റുന്നുണ്ട് എന്നത് വാസ്തവമാണ്. അതുമാത്രമല്ല കലോത്സവത്തിന്റെ ധർമ്മം. കലയിലും സംസ്കാരത്തിലും വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉള്ള നാടാണ് നമ്മുടേത്. ആ വൈവിധ്യങ്ങളും വൈജാത്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ നാം മുന്നോട്ട് പോകണം. കലോത്സവത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ഗോത്ര കലകൾ അടക്കമുള്ളവ കലോത്സവത്തിന്റെ ഭാഗമാകുമ്പോൾ മാത്രമേ കലോത്സവം എല്ലാവരുടേതും ആകൂ. എന്നാൽ അനുഷ്ഠാനകലകൾ ആയ ഇവയെ എങ്ങനെ കലോത്സവവുമായി ഉൾചേർക്കും എന്നത് പഠിച്ച് നടപ്പാക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഈ മേഖലയിലുള്ള വിദഗ്ധർ അടങ്ങുന്ന ഒരു സമിതിയെ രൂപവൽക്കരിക്കാൻ ആലോചിക്കുന്നുണ്ട്. അവർ പഠിച്ച് കാര്യങ്ങൾ വിലയിരുത്തട്ടെ. കലോത്സവ മാന്വൽ പരിഷ്കരണം കാലത്തിന്റെ ആവശ്യമാണ്. ആധുനിക കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ എല്ലായിടത്തും വേണം.


ഇതുകൂടി വായിക്കൂ: ജാതിവെറിയുടെ പകർന്നാട്ടങ്ങൾ


കലോത്സവത്തിലെ ഭക്ഷണരീതി വിവാദമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നമ്മൾ ശീലിച്ചു പോന്ന മതേതര കാഴ്ചപ്പാടുകളെ കടപുഴക്കുന്ന രീതിയിലാണ് വിവാദം ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവിൽ മെച്ചപ്പെട്ട രീതിയിലാണ് കലോത്സവത്തിൽ ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതും. പഴയിടം മോഹനൻ നമ്പൂതിരിയുടെ സേവനം മികച്ചതാണ്. നമ്മുടെ ഭക്ഷണ സംസ്കാരവും വൈവിധ്യവും വൈജാത്യവും നിറഞ്ഞതാണ്. കേരളത്തിൽ ഓരോയിടത്തും ഭക്ഷണത്തിന് പ്രാദേശിക പ്രത്യേകതകൾ പോലുമുണ്ട്. ഓരോ പ്രദേശത്ത് കലോത്സവം നടക്കുമ്പോഴും ആ നാടിന്റെ രുചി കൂടി പങ്കുവെക്കപ്പെടണം. അതുകൊണ്ടാണ് ഇത്തവണ എന്റെ കുട്ടികൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഞാൻ പറഞ്ഞത്. എന്തായാലും ഇക്കാര്യങ്ങളിൽ എല്ലാം വിശദമായ പരിശോധനകൾ നടത്തും. ഭക്ഷണത്തിൽ ജാതീയതയും വർഗീയതയും കലർത്തുന്നവരെ ജനം തിരിച്ചറിയുമെന്ന് തീർച്ച.
കലോത്സവ സ്വാഗത ഗാനത്തിന്റെ അവതരണം സംബന്ധിച്ച കാര്യങ്ങളിലെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങിനെ പിഴവുണ്ടായി എന്നത് കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കും. സർക്കാർ എല്ലാവരുടേതുമാണ്. ഇനിയും അങ്ങിനെ തന്നെ തുടരും. എന്നാൽ ഇതിനെ വഴി തിരിച്ചു വിട്ട് വിഭാഗീയത സൃഷ്ടിക്കാനുള്ള നടപടികളെ അംഗീകരിക്കില്ല.
കോവിഡനന്തര കാലം മുന്നോട്ടുവച്ച വിഷയങ്ങൾ ഉൾക്കൊണ്ട് നാം മുന്നോട്ട് പോകും. കലോത്സവങ്ങൾ നാടിന്റെ ഉത്സവങ്ങളാണ്. ആ ആരവമുൾക്കൊണ്ട് മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ച് നമുക്കിനിയുമേറെ സഞ്ചരിക്കാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.