2 May 2024, Thursday

കേരളീയം: നവലോകത്തിന്റെ വാതായനം

പിണറായി വിജയന്‍
മുഖ്യമന്ത്രി
November 1, 2023 4:30 am

ഇന്ന് 68-ാം കേരളപ്പിറവിദിനത്തില്‍ സംസ്ഥാനം ഒരു പുതിയ ചുവടുവയ്ക്കുകയാണ്, ‘കേരളീയം 2023’. കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവനാളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോട് വിളിച്ചുപറയുവാനുമുള്ള അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒരുമിച്ചാഘോഷിക്കാന്‍ മലയാളത്തിന്റെ മഹോത്സവമായ കേരളീയമുണ്ടാകും.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് ആശയപരമായ അടിത്തറപാകുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. ഐക്യകേരളത്തിന്റെ സൃഷ്ടിക്ക് കാരണമായ മുന്നേറ്റങ്ങളുടെ പാരമ്പര്യവും തുടര്‍ച്ചയും അവകാശപ്പെടാന്‍കഴിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നവകേരളസൃഷ്ടിക്ക് ഉതകുന്ന ഇടപെടലുമായി മുന്നോട്ടുപോകുന്ന ഘട്ടമാണിത്. ഇത്തരം സവിശേഷഘട്ടത്തില്‍ തന്നെയാണ് കേരളത്തിന്റെ മഹോത്സവമായ കേരളീയം ആരംഭിക്കുന്നതും.
കേരളം ഭൂമിയിലെ തന്നെ അത്യപൂര്‍വ ദേശമാണ്. ഈ അപൂര്‍വത ലോകം മുഴുവന്‍ സഞ്ചരിച്ചവര്‍ അനുഭവിച്ച് ബോധ്യപ്പെട്ട് സാക്ഷ്യപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഈ ദേശത്തിന്റെ മേല്‍വിലാസമായത് അങ്ങനെയാണ്. ദേശസൗന്ദര്യം കൊണ്ടും സാംസ്കാരിക സവിശേഷതകള്‍ കൊണ്ടും മാത്രമല്ല, കൈവരിച്ച സാമൂഹിക പുരോഗതി കൊണ്ടും വളരാനും സ്വയം നവീകരിക്കാനുമുള്ള അടങ്ങാത്ത അഭിലാഷംകൊണ്ടും നാം മലയാളികള്‍ വ്യതിരിക്തരാണ്.
പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള, ഭാരതത്തിന്റെ തെക്കേയറ്റത്തെ, പരിമിതികള്‍ ഏറെയുള്ള ഈ കൊച്ചുദേശം ലോകഭൂപടത്തില്‍ ഒരു മരതകക്കല്ലു പോലെ തിളങ്ങുകയാണ്. ഈ മുന്നേറ്റവും ആരും കൊതിക്കുന്ന സാമൂഹികാന്തരീക്ഷവുമൊന്നും പൊടുന്നനെ ഉണ്ടായതല്ല. സമാധാനത്തിന്റെ ഈ പച്ചത്തുരുത്ത് ആരും ദാനമായി തന്നതുമല്ല. ഇരുട്ടിലാണ്ട് കിടന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്. അയിത്തവും തൊട്ടുകൂടായ്മയും സാമൂഹികമായ ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളുമൊക്കെ ദുസഹമാക്കിയ ഇരുണ്ട കാലം. അവിടെനിന്നും സാമൂഹിക പരിഷ്കര്‍ത്താക്കളും നവോത്ഥാന, പുരോഗമന, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നാടിനെ വെളിച്ചത്തിലേക്ക് കൈപിടിച്ചുനടത്തി. സമരതീക്ഷ്ണമായ കാലത്തിലൂടെ നാം അവകാശങ്ങള്‍ നേടിയെടുത്തു. മനുഷ്യനെ മനുഷ്യനായി കാണാനും മനുഷ്യാന്തസിന്റെ മഹത്വം മനസിലാക്കാനും സാമൂഹികമുന്നേറ്റങ്ങള്‍ നമ്മെ സഹായിച്ചു.


ഇതുകൂടി വായിക്കൂ: സ്ത്രീ സമൂഹത്തിന് കരുത്തു നൽകിയ കുടുംബശ്രീ


സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനനയം നടപ്പാക്കാനും അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുവാനും നമുക്ക് കഴിഞ്ഞു. അടിസ്ഥാനസൗകര്യ വികസനം, സാമൂഹികക്ഷേമം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ലിംഗതുല്യത, വ്യവസായ വികസനം, സംരംഭകത്വം, പ്രവാസിക്ഷേമം, കൃഷി, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സമാനതകളില്ലാത്ത നേട്ടമാണ് നാം കൈവരിച്ചിട്ടുള്ളത്. ഇങ്ങനെ ആര്‍ജിച്ച നേട്ടങ്ങളും ഈ ദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ സവിശേഷതകളും ലോകമെമ്പാടുമുള്ള ഒട്ടേറെ ജനതകള്‍ക്ക് മാതൃകയായി. വികസനത്തിന്റെ കേരള മാതൃക എന്ന വിശേഷണം തന്നെ ഉടലെടുത്തു.
കോവിഡ് മഹാമാരിയും അതിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് ലോകം അതിവേഗം കുതിക്കുമ്പോള്‍, കേരളം ഒറ്റപ്പെട്ട ഒരു കോണിലുള്ള അടഞ്ഞ മുറിയായിരുന്നുകൂടാ. ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളുടെ കരുത്തില്‍ പുതിയ കാലത്തെ വെല്ലുവിളികളെ മറികടന്ന് മുന്നോട്ടു കുതിക്കേണ്ടതുണ്ട്. ആ കുതിപ്പിന്റെ പാഠങ്ങള്‍ ലോകമെമ്പാടുമുള്ള ജനതതികള്‍ അറിയേണ്ടതുമുണ്ട്. അതിനുതകുന്ന വിധത്തില്‍ ആവിഷ്കരിച്ചിട്ടുള്ള നവീനവും ബൃഹത്തുമായ പരിപാടിയാണ് ‘കേരളീയം-2023’. കേരളപ്പിറവി ദിനമായ ഇന്നു മുതല്‍ ഒരാഴ്ചയാണ് കേരളീയം തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അരങ്ങേറുക. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാ രംഗത്തുമെല്ലാം നാം കൈവരിച്ച നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും. തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദര്‍ശനങ്ങളുമുണ്ടാകും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദേശീയ‑അന്തര്‍ദേശീയതലത്തിലുമുള്ള പ്രമുഖരുടെ സാന്നിധ്യവും വൈദഗ്‌‌ധ്യവും നമുക്ക് പ്രയോജനപ്പെടും. അവര്‍ തിരികെപ്പോയി അവരുടെ നാടുകളില്‍ കേരളത്തെക്കുറിച്ച് പറയുന്നത്, എഴുതുന്നത് സംസ്ഥാനത്തിന്റെ ഭാവിക്ക് വളരെയധികം പ്രയോജനപ്പെടും.


ഇതുകൂടി വായിക്കൂ: കേരളം വഴികാട്ടി


സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ട്രേഡ് ഫെയര്‍, ട്രെെബല്‍ മേഖലയില്‍ നിന്നുള്ള ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രെെബല്‍ ട്രേഡ് ഫെയര്‍, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനിതാ ട്രേഡ് ഫെയര്‍, പരമ്പരാഗത, സഹകരണ മേഖലകള്‍ക്കായുള്ള പ്രത്യേക ഫെയറുകള്‍ എന്നിവ ഉത്സവത്തിന്റെ ഭാഗമാണ്. നാടിന്റെ പ്രത്യേകതകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതോടൊപ്പം നൂതന ലോകത്തെക്കുറിച്ച് നമുക്കുണ്ടാകേണ്ട അറിവുകള്‍ എന്തൊക്കെ, അവ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാക്കാം എന്നിവയെല്ലാം വിശദമായി ചര്‍ച്ച ചെയ്തുകൊണ്ടു കൂടിയാണ് കേരളീയം അരങ്ങേറുക. ലോകം മാറുമ്പോള്‍ നമ്മള്‍ മാറേണ്ടതില്ല, നമുക്കൊരിക്കലും വികസിത‑പരിഷ്കൃത നാടുകളെപ്പോലെയാകാന്‍ കഴിയില്ല എന്ന ചിന്തയോടെ അടഞ്ഞു ജീവിക്കേണ്ടതല്ല കേരളീയസമൂഹം. ഭൂഖണ്ഡാന്തരങ്ങളിലേക്ക് കേരളീയസമൂഹം വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. ലോകമലയാളി എന്ന സങ്കല്പം തന്നെ ഉയര്‍ന്നുവന്നിരിക്കുന്നു. എത്തിച്ചേര്‍ന്ന ദേശങ്ങളിലെല്ലാം അവിടുത്തെ സാമൂഹിക മുന്നേറ്റത്തില്‍ മലയാളി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അന്നാടുകള്‍ക്ക് കേരളത്തോട് വലിയ താല്പര്യവുമുണ്ട്. ആ താല്പര്യത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കും കേരളീയം.
ലോകം ശ്രദ്ധിച്ച കേരളവികസന മാതൃകയുടെ നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നമ്മള്‍ ഏറ്റെടുക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവവും നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിങ്ങുമെല്ലാം ലോകത്തിന്റെ ചിന്താഘടനയെത്തന്നെ മാറ്റിമറിക്കുന്ന ഘട്ടത്തിലാണ്. ഇതിന്റെ സവിശേഷതകള്‍ കേരളീയത്തില്‍ പ്രതിഫലിക്കും. കേരളത്തിന്റെ സമഗ്രമായ വികസന കാഴ്ചപ്പാടിനെ ഇത് ഉത്തേജിപ്പിക്കുകതന്നെ ചെയ്യും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് എത്തുക എന്ന ലക്ഷ്യത്തിന് അത് ഊര്‍ജം പകരും.


ഇതുകൂടി വായിക്കൂ: ഭൂതര്‍ക്കങ്ങള്‍ ഇല്ലാത്ത കേരളം


നമ്മുടെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്ന കാലം കൂടിയാണിത്. ഇത് ഓരോ മലയാളിക്കും വേദനാജനകമാണ്. യഥാര്‍ത്ഥ കേരളത്തെ ലോകസമക്ഷം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഇതിനുള്ള മറുപടി. മതനിരപേക്ഷമായി നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തെ ഇകഴ്ത്തിക്കാട്ടി, സാമുദായിക സൗഹൃദം തകര്‍ത്ത് ഇവിടേക്ക് വര്‍ഗീയതയുടെ വിഷം കുത്തിവയ്ക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ഈ പ്രചാരണങ്ങളെ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗവും യഥാര്‍ത്ഥ കേരളത്തെ അവതരിപ്പിക്കലാണ്.
നവകേരള നിര്‍മ്മിതിയുടെ വാതില്‍തുറക്കുന്ന പല പരിപാടികളുടെ സമന്വയമാണ് കേരളീയം. കേരളം കേരളീയത്തിന് മുമ്പും ശേഷവും എന്ന രീതിയിലാകും അടയാളപ്പെടുത്തപ്പെടുക. പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടന്ന് മുന്നേറുന്ന പരിഷ്കൃത സമൂഹമായി മാറാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്ന ഈ മാറ്റം തുടരാനാകണം. നാടിനെക്കുറിച്ച് അഭിമാനിക്കുന്ന, ഈ നാടിന്റെ കുതിപ്പിന് ഒത്തൊരുമിച്ച് കരുത്തുപകരുന്ന നമ്മുടെ ‘കേരളീയത’ ഒരു വികാരമാവണം. ആ വികാരത്തില്‍ കേരളീയരാകെ ഒരുമിക്കണം.
അഭിപ്രായ ഭിന്നതകളെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് പൊതുതാല്പര്യത്തിനായി ഒരേ മനസോടെ മുന്നേറണം. ജാതിമത ലിംഗഭേദമില്ലാതെ, സമത്വഭാവനയോടെ പരിലസിക്കുന്ന, ഇന്ത്യയ്ക്കാകെ അഭിമാനം നല്‍കുന്ന കേരളീയതയെക്കുറിച്ച് ലോകവുമറിയണം. കേരളീയം അതിനുള്ള അവസരമാണ്. എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.