11 November 2025, Tuesday

Related news

September 29, 2025
September 25, 2025
September 21, 2025
September 12, 2025
September 10, 2025
August 29, 2025
July 31, 2025
July 22, 2025
July 4, 2025
June 9, 2025

ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മോഡി: ഡി രാജ

Janayugom Webdesk
തിരുവനന്തപുരം
April 15, 2024 9:51 pm

മോഡി ഭരണത്തിൽ ഭരണഘടനാ തത്വങ്ങൾ തകർക്കപ്പെടുകയാണെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേരൂര്‍ക്കടയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മതരാഷ്ട്രമായി മാറാതിരിക്കുവാന്‍ ഭരണഘടനയിൽ കൃത്യമായ വ്യവസ്ഥ അംബേദ്കർ മുന്നോട്ടുവച്ചു. എന്നാൽ ബിജെപി സര്‍ക്കാര്‍ രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൂല്യങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് മോഡി. ആ ദുരന്തം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ബിജെപി രാജില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണം. ഇതുവരെ കണ്ടത് ട്രെയിലർ ആണെന്നും ഇനി മുഴുവൻ സിനിമ കാണാമെന്നുമാണ് മോഡി പറഞ്ഞത്. എന്നാല്‍ ഈ പത്ത് കൊല്ലം ഇന്ത്യ കണ്ടത് എന്തൊക്കെയാണെന്നും ഡി രാജ ചോദിച്ചു.

ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയാണ് മോഡി കേരളത്തിൽ പ്രചാരണത്തിനെത്തിയത്. നാരീശക്തി, കിസാൻ ശക്തി, യുവശക്തി എന്നൊക്കെ പ്രകടനപത്രികയില്‍ പറയുന്നു. എന്നാല്‍ രാജ്യത്ത് മുൻ കാലങ്ങളിൽ കണ്ടിട്ടില്ലാത്തത്രയും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. പത്തുവർഷംകൊണ്ട് ഇരുപതു കോടി തൊഴിലവസരം ലഭിച്ചോ എന്നും അദ്ദേഹം ചോദിച്ചു. യുവാക്കൾ ഇന്ത്യ വിട്ട് ഇസ്രായേലിലേക്ക് പോകുന്നു. അവിടെ പോയി കഷ്ടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതിനെല്ലാം ഉത്തരവാദി മോഡിയാണ്. മോഡി പറയുന്നതെല്ലാം കള്ളമാണെന്നും ഇനിയും അദ്ദേഹത്തിന്റെ വാക്ക് വിശ്വസിക്കണമോ എന്നും ഡി രാജ ചോദിച്ചു. നാരീശക്തി എന്നു പറഞ്ഞിട്ട് സ്ത്രീകളെ മോഡി സർക്കാർ വിലമതിക്കുന്നില്ല. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഒരു സ്ത്രീയെ പോലും കണ്ടില്ല. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല. മുര്‍മു ആദിവാസി സ്ത്രീ ആയതിനാലും വിധവ ആയത് കൊണ്ടുമാണ് ചടങ്ങിലേക്ക് ക്ഷണിക്കാത്തതെന്നും രാജ പറഞ്ഞു.

നമുക്ക് ഇന്ത്യയെയും ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കണം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയേ മതിയാകൂ. അതിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനെതിരെ ശക്തമായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത്. ഫാസിസത്തോട് സന്ധി ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയില്ലെന്നും രാജ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഇന്ന് വിശ്വസിക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ബിജെപിയെ അകറ്റി നിർത്തണമെന്നും ആർഎസ്എസിന്റെ പിടിയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ വോട്ട് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേരുന്നു. പിന്നീട് അവര്‍ക്ക് നേരെ അന്വേഷണങ്ങള്‍ ഉണ്ടായില്ല. പന്ന്യൻ രവീന്ദ്രൻ ജനകീയ നേതാവാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും ഡി രാജ പറഞ്ഞു.

Eng­lish Sum­ma­ry: Modi is the biggest dis­as­ter India has seen: D Raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.