19 May 2024, Sunday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024

സർവകക്ഷി യോഗത്തിൽ നിന്ന് ഒളിച്ചോടി പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡൽഹി
November 28, 2021 4:25 pm

നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ ഇന്ന് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല. പെഗാസസ് ചാരവൃത്തി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഒഴിഞ്ഞുമാറി. നീണ്ടനാളത്തെ കർഷക പോരാട്ടങ്ങൾക്കൊടുവിൽ പിൻവലിക്കേണ്ടിവന്ന കാർഷിക കരിനിയമങ്ങളെ കുറിച്ച് ചർച്ചകൾ നടക്കേണ്ട യോഗത്തിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിന്നത് ഒളിച്ചോട്ടമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാൽ മോഡി പങ്കെടുക്കാത്തതിനെ പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ന്യായീകരിച്ചു. ‘പ്രധാനമന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്ന കീഴ്‍വഴക്കം മുമ്പ് ഉണ്ടായിരുന്നില്ല. മോഡിയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രീതി തുടങ്ങിയത്. എന്നാൽ ഇത്തവണ അദ്ദേഹത്തിന് മറ്റുകാരണങ്ങളാൽ അതിന് കഴിയില്ല’ ജോഷി പറഞ്ഞു. ശീതകാല സമ്മേളനത്തിൽ രാജ്യസഭാ അധ്യക്ഷനും ലോക്‌സഭാ സ്പീക്കറും അനുവദിക്കുന്ന ഏത് ചർച്ചയ്ക്കും സർക്കാർ തയ്യാറാണെന്ന് പ്രഹ്ലാദ് ജോഷി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

വിവിധ പാർട്ടികളിൽ നിന്നുള്ള 42 നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പശ്ചിമ ബംഗാൾ ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ അതിർത്തി രക്ഷാ സേനയുടെ അധികാരപരിധി വിപുലീകരിച്ചത്, ഓഹരി വില്പന, താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. അതേസമയം കർഷകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സർവകക്ഷി യോഗത്തിൽ ഒരു അംഗത്തെയും സംസാരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.

‘പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കുമെന്നും ആശയസംവാദത്തിന് തയ്യാറാകുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പിൻവലിക്കാനിരിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളും വീണ്ടും മറ്റൊരു രൂപത്തിൽ വരുമെന്ന് ആശങ്കയുണ്ട്’- കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയതിൽ ആരോപണ വിധേയനായ ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ പുറത്താക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ സർക്കാർ ഭാഗത്തുനിന്നും കോൺഗ്രസിൽ നിന്ന് മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി, ആനന്ദ് ശർമ, ഡിഎംകെയുടെ ടിആർ ബാലു, തിരുച്ചി ശിവ, എൻസിപി നേതാക്കളായ ശരദ് പവാർ, ശിവസേന പ്രതിനിധികളായ വിനായക് റാവത്ത്, സമാജ്‍വാദി പാർട്ടിയുടെ രാംഗോപാൽ യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ച് ഡിസംബർ 23 ന് അവസാനിക്കും. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള സർക്കാർ ബിൽ സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബിൽ അവതരിപ്പിക്കുക. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും തങ്ങളുടെ എംപിമാർക്ക് ഇന്ന് ഹാജരാകണെമന്ന് വിപ്പ് നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: modi not attend­ed in All par­ty meeting

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.