18 April 2024, Thursday

നിലാമഴകൾ

ഫില്ലിസ് ജോസഫ്
October 30, 2022 6:10 am

കുതിർന്നലിഞ്ഞെത്ര
കാലപ്രവാഹത്തിൽ
പാളിയായ്, പകച്ചടർന്നൊരാ
മൺചിത്രങ്ങളിൽ,
ആകെ ആടിയുലച്ച
ചിത്തവിഭ്രമങ്ങളിൽ,
കരൾകലികകളടർത്തും
വിരഹമൂർഛകളിൽ
തിളച്ചുയർന്നാവിയായ്
മറഞ്ഞൊരാത്മരോദനത്തിലും
മൗനമിരുട്ടിൽ
ഭയം കോരിനിറക്കുന്ന
പ്രേതകാറ്റിൽ
അന്ത്യപ്രതീക്ഷകൾ കുരുക്കിട്ട
വഴിയിറമ്പുകളിൽ
നമ്മെയൊന്നിച്ച് നനച്ച
നിലാമഴകൾ
തളിർക്കുവാൻ വെമ്പിയ
മഞ്ഞമന്ദാരങ്ങളായ്
നറുംഗന്ധമോലുന്ന
വികാരപടർപ്പായി
ഓർമ്മപൂക്കുന്നു പിന്നെയും
പുന്നാരസ്വപ്നത്തിൻ
ചിലമ്പഴിച്ചിട്ട
വന്യസായന്തനങ്ങളേ
പുച്ഛമീ നന്ദി ചൊല്ലിയകലുന്നു
വിതുമ്പിവീഴുന്നു വിഫലമീ
നിലാമഴത്തുള്ളികൾ
സ്മൃതികുടീരങ്ങൾ നനയുന്നു,
നൊമ്പരം മുഖം
താഴ്ത്തിയകലുന്നു
വെന്ത ഭൂപാളങ്ങൾ
ഞെരുങ്ങിയടുക്കുന്നു
പ്രപഞ്ചമൊരു പുതുജന്മത്തിൻ
കവിത തിരയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.