17 May 2024, Friday

ബിനു എം പള്ളിപ്പാടിന്റെ അനാഥമായ പുല്ലാങ്കുഴൽ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
April 28, 2022 6:00 am

അതീവസാധാരണക്കാരനായ കവി ബിനു എം പള്ളിപ്പാട് മരിച്ചു. വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. പുല്ലാങ്കുഴലിന്റെ പശ്ചാത്തലസംഗീതമല്ലാതെ പൊലീസോ ബ്യൂഗിളോ വെടിവയ്പ്പോ ഒന്നും ഉണ്ടായിരുന്നില്ല. ഔദ്യോഗിക പുഷ്പചക്രങ്ങളോ അനുശോചനക്കുറിപ്പുകളോ കണ്ടില്ല. സ്നേഹവും കണ്ണീരും തളം കെട്ടിനിന്ന, കൃത്രിമത്വം തീരെയില്ലാത്ത അന്തരീക്ഷം. ബിനുവിന്റെ അപ്പുപ്പൻ ബെന്യാൻ, കണ്ടത്തില്‍ ചെളി കുത്തിപ്പൊക്കിയ തിട്ടയിലാണ് മറ്റെല്ലാ കീഴാളജനങ്ങളുടെയും കുഞ്ഞ് വീടുപോലെ ആ വീടും. അച്ഛൻ ജോൺ എന്ന മയിലന്റെ വിയർപ്പു വീഴാത്ത ഒരു തരി മണ്ണുമില്ല. വർഷങ്ങൾക്ക് മുൻപ്, ഭഗത്‌സിങ് ക്ലബ്ബിലെ കവിയരങ്ങിനു ശേഷം, ബിനുവിന്റെ അമ്മ തന്ന കപ്പപ്പുഴുക്കും കഴിച്ച് ഞങ്ങൾ കിടന്നുറങ്ങിയ രണ്ടു മുറിയുള്ള ചെറിയ വീട് ഇപ്പോൾ സിമന്റുചേല വാരിച്ചുറ്റിയിട്ടുണ്ട്. അച്ഛനും അമ്മയും ഇപ്പോഴില്ല. ബിനുവിന്റെ സഹധർമ്മിണി അമ്പിളിയും പെങ്ങളും കടലുപോലെ കരയുകയാണ്. വലിയ മോഹങ്ങളിൽ ആകൃഷ്ടനാവാതെ കവിതയിലും പുല്ലാങ്കുഴൽ വായനയിലും അഭയം കണ്ടെത്തിയ യുവാവായിരുന്നു ബിനു. മാറ്റാരും ചെയ്യാത്ത കുറെ കാര്യങ്ങൾ ചെയ്യാനും ബിനുവിന് കഴിഞ്ഞു. അതിലൊന്ന് കുമളിയിൽ സംഘടിപ്പിച്ച തമിഴ്- മലയാളം കവിസമ്മേളനമാണ്. അതിനൊരു പശ്ചാത്തലമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന് കരുതിയ ദിവസങ്ങൾ. കേരളത്തിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാക്കൾ ചപ്പാത്തിൽ നിരാഹാരം കിടന്നു. അപ്പുറത്ത് വൈക്കോയുടെയും മറ്റും നേതൃത്വത്തിൽ തമിഴരുടെ മഹാപ്രകടനം. തേക്കടിയിലും വണ്ടിപ്പെരിയാറിലും പീരുമേട്ടിലുമൊക്കെയുള്ള മലയാളത്തമിഴർ പോലും കരുണാനിധിയോടൊപ്പം നിന്ന് പീരുമേട് താലൂക്ക് തമിഴ്‌നാടിനോടു ചേർക്കണമെന്ന് അഭിപ്രായപ്പെട്ടകാലം. കമ്പത്തും മറ്റുമുള്ള മലയാളികൾ ആക്രമിക്കപ്പെട്ട സാഹചര്യം. ഇതായിരുന്നു പശ്ചാത്തലം. ബിനു, തമിഴിലെയും മലയാളത്തിലെയും കവികളെ കുമളിയിൽ വരുത്തി, നമ്മൾ സഹോദരരാണെന്ന് നെഞ്ചിൽ കൈവച്ചു പറയിപ്പിച്ചു. മറ്റൊന്ന്, ശ്രീലങ്കൻ തമിഴ് എഴുത്തുകാരികളുടെ കവിതകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയതാണ്. തമിഴ് മാതൃഭാഷയായിട്ടുള്ള ശ്രീലങ്കയിലെ കർപ്പകം യശോധരയും വാസന്തിരാജയും മൈഥിലിയും ധന്യയും അടക്കം 13 എഴുത്തുകാരികളുടെ കവിതകളാണ് ബിനുവും തമിഴ് കവി രാജ് കുമാറും ചേർന്ന് മലയാളപ്പെടുത്തി ഒലിക്കാതെ ഇളവേനിൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. വിവാദത്തിനാൽ ലോകവ്യാപകശ്രദ്ധ നേടിയ കഥാകാരൻ പെരുമാൾ മുരുകന്റെ കുളമാതിരി എന്ന നോവലും എൻ ഡി രാജ് കുമാറിന്റെ സമ്പൂർണ കാവ്യസമാഹാരവും ബിനു മലയാളത്തിലാക്കി.


ഇതുകൂടി വായിക്കാം; ജോണ്‍ പോള്‍ : 80 കളുടെ വസന്തം


മാവേലിക്കരയിൽ വച്ചായിരുന്നു ബിനുവിന്റെ ‘പാലറ്റ്’ എന്ന ആദ്യകവിതാ സമാഹാരത്തിന്റെ പ്രകാശനം. ചിത്രകാരും സംഗീതക്കാരും നാടകക്കാരും ശില്പികളും പങ്കെടുത്ത അവിസ്മരണീയമായ ഒരു കൂടിച്ചേരലായിരുന്നു അത്. ‘അവർ കുഞ്ഞിനെ തൊടുമ്പോൾ’ എന്നൊരു സമാഹാരം കൂടി പിന്നീടുണ്ടായി. അടുത്തകാലത്ത് ബിനു എഴുതി പ്രസിദ്ധീകരിച്ച ദീർഘകവിതയാണ് ‘പാലുവം പെണ്ണ്’. വെട്ടിയാർ പ്രേംനാഥും മറിയാമ്മച്ചേടത്തിയും ചൊല്ലിയ രീതി ഉപേക്ഷിക്കുകയും ചെങ്ങന്നൂക്കുഞ്ഞാതിപ്പാട്ടിന്റെ തനതു സൗന്ദര്യം നഷ്ടപ്പെടാതെ പുനരാവിഷ്ക്കരിക്കുകയും ചെയ്യുകയായിരുന്നു ബിനു. മതിലകം കനിവ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ ഒറ്റക്കവിതാ പുരസ്കാരം ബിനുവിന്റെ പാലുവം പെണ്ണിനു ലഭിക്കുകയും ചെയ്തു. മരണം കൂട്ടിക്കൊണ്ടു പോയതിനാൽ ബിനുവിന് ആ അപൂർവ ബഹുമതി സ്വീകരിക്കാൻ കഴിഞ്ഞില്ല. അപൂർവ ഇടങ്ങളിലൂടെയുള്ള യാത്ര ബിനുവിന് സ്വന്തം ഗോത്രയാനമായിരുന്നു. മഹാനഗരങ്ങൾ ഉപേക്ഷിച്ച് ബാവുൾഗായകർക്കൊപ്പം ബിനു പോയത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുളങ്കൂട്ടങ്ങളുടെ ഇടയിലേക്കാണ്. ബിനു, ശാന്തിനികേതനടുത്തുള്ള ബാവുൾ ഗായകൻ നാരായണദാസിന്റെ വീട്ടിൽ പോയ വാർത്ത അവിടെ നേരത്തെ പോയിട്ടുള്ള എന്നെ അത്യധികം സന്തോഷിപ്പിച്ചിരുന്നു. തരുൺ ദാസ് അടക്കമുള്ള ബാവുൾ ഗായകരോടൊപ്പം കേരളത്തിലെ കോളജ് കാമ്പസുകളിലും ബിനു പുല്ലാങ്കുഴലുമായി സഞ്ചരിച്ചിരുന്നു. അന്ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ സംഘാടകവേഷത്തിൽ നിൽക്കുകയായിരുന്നു ഞാൻ. ഗ്രാമചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞതാണ് ബിനുവിന്റെ കവിത. കവിതയെ ബിനു ധനാഗമമാർഗമാക്കിയില്ല. പകരം പുല്ലാങ്കുഴലിനെ ചുണ്ടോടു ചേർത്തു. തേക്കടിയിലെ സ്പൈസ് വില്ലേജിൽ വിനോദസഞ്ചാരികൾക്കായി റോസാപ്പൂങ്കണ്ടങ്ങൾ സൃഷ്ടിച്ചു. കൂട്ടുകാരുടെ കല്ല്യാണസ്ഥലത്തേക്കും പുസ്തകപ്രകാശന വേദിയിലേക്കും പുല്ലാങ്കുഴലുമായി സഞ്ചരിച്ചു. ഹിന്ദുസ്ഥാനി രാഗങ്ങളുടെ ജലവളയങ്ങൾ രൂപപ്പെടുത്തി വലുതാക്കി അക്കരെ നിന്നവരെ തൊടുവിച്ചു. സ്ത്രീകളെല്ലാം അമ്മമാരായിരുന്ന കാലം ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്കൻ സംവിധായകൻ ജോർജ്ജ് അക്വിറ്റി അബ്ബാന്റെയും റഷ്യൻ സംഗീതജ്ഞ അലീന അബ്ബാന്റെയും നേതൃത്വത്തിൽ ഒരുക്കിയ ജാംബ്ബേ ബാംബൂ മ്യൂസിക് ബാന്റിലും ബിനുവിന്റെ പുല്ലാങ്കുഴൽ സ്വരസ്ഥാനം ഉറപ്പിച്ചിരുന്നു. നെല്ലിൻ തണ്ടിൽ ഇലച്ചാർ നിറച്ച് നാഗരികദൃശ്യങ്ങൾ പോലും പകർത്തി. ഭ്രാന്ത് പറയുന്ന, പൂക്കൾ കൊരുക്കുന്ന പൊട്ടിച്ചിരിക്കുന്ന നിറയെ മുഖക്കുരുവുള്ള ഒരു ദൈവത്തെയും ബിനു ധൈര്യവും നർമ്മവും കലർന്ന ഭാഷയിൽ അടയാളപ്പെടുത്തി. കടുക് പോലെയുള്ള മനുഷ്യരെയും മൊട്ടക്കുന്നിന്റെ പച്ച വെൽവെറ്റിനെയും ബിനു കാവ്യപ്പെടുത്തി. കേരളാ, എം ജി, മദ്രാസ് സർവകലാശാലകൾ ബിനുവിന്റെ കവിതകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യൻ ദളിത് ആന്തോളജിയിൽ സുരക്ഷിതമാക്കി. ബിനുവിന്റെ പുല്ലാങ്കുഴലുകൾ കുമളിയിലെ വീട്ടിൽ അനാഥമായിരിക്കുന്നു. അതെ. ഇത്രയും മായാത്ത മുദ്രകൾ അവശേഷിപ്പിച്ച ബിനു എം പള്ളിപ്പാട്, അതീവസാധാരണക്കാരനായി മരിച്ചു. മരണം ഒരു ഗ്രാമീണ ഈണമായി വന്ന് ബിനുവിനെ സൗമ്യമായി തഴുകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.