16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 9, 2025
December 9, 2025
December 9, 2025
December 6, 2025
December 6, 2025

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; സുപ്രീം കോടതി വിധി ഇന്ന്, ആകാംക്ഷയോടെ കശ്മീര്‍ ജനത

Janayugom Webdesk
ന്യൂഡല്‍ഹി
December 11, 2023 8:51 am

ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ വിധി ആകാംക്ഷയോടെ ഉറ്റുനോക്കി ജമ്മു കശ്മീര്‍ ജനത. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിടുമെന്നും തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യം കാത്തുസൂക്ഷിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തിയുടെ മാധ്യമ ഉപദേഷ്ടാവ് ഇല്‍ജിതാ മുഫ്തി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. കോടതി വിധി പ്രസ്താവനയ്ക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങളെ ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ചോദ്യം ചെയ്തു.

തടവിലാക്കാനുള്ള നാഷണല്‍ കോണ്‍ഫറൻസ്, പിഡിപി നേതാക്കളുടെ പട്ടിക പൊലീസ് തയ്യാറാക്കി കഴിഞ്ഞതായി അവര്‍ ആരോപിച്ചു. എന്താകും വിധി എന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാൻ ആകില്ലെന്നും അനുകൂല വിധിയാകുമെന്ന് പ്രതീക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ സാധിക്കൂ എന്നും മെഹ്ബൂബ പറഞ്ഞു. ബാബ്റി മസ്ജിദ് വിധിപോലെ ഒന്നാകരുത് എന്നാണ് ആഗ്രഹമെന്ന് പ്രമുഖ രാഷ്ട്രീയ നേതാവായ സജ്ജാദ് കാര്‍ഗില്‍ അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയില്ലെന്നും തങ്ങളില്‍ നിന്ന് എടുത്തുമാറ്റാൻ പാടില്ലാതിരുന്ന പദവിയാണ് അടര്‍ത്തിമാറ്റിയതെന്നും അത് എന്നേക്കുമായി പോയതായി കരുതുന്നുവെന്നും വിദ്യാര്‍ത്ഥിയായ മുബാഷിര്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മറ്റൊരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.

അതിനിടെ സുപ്രീം കോടതി വിധിയോടനുബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നത് തടയാൻ ജമ്മു പൊലീസ് നടപടി ആരംഭിച്ചു. സമാധാന അന്തരീക്ഷം തകര്‍ക്കാൻ ആരെയും അനുവദിക്കില്ലെന്നും അനുമാനങ്ങളുടെയും ധാരണകളുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാൻ ഉദ്ദേശമില്ലെന്നും കശ്മീര്‍ സോണ്‍ ഇൻസ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വിര്‍ധി കുമാര്‍ ബിര്‍ദി അറിയിച്ചു.

Eng­lish Sum­ma­ry: Supreme Court ver­dict on pleas chal­leng­ing scrap­ping of Arti­cle 370 today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.