27 April 2024, Saturday

Related news

April 21, 2024
April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 25, 2024
March 24, 2024
March 23, 2024

ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണ പരമ്പര

Janayugom Webdesk
കീവ്
October 10, 2022 9:00 pm

റഷ്യയെയും ക്രിമിയന്‍ ഉപദ്വീപിനെയും ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഉക്രെയ്‍നിലുടനീളം നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യയുടെ ആക്രമണ പരമ്പര. ഉക്രെയ്‍ന്‍ തലസ്ഥാനമായ കീവിലും മറ്റ് തന്ത്ര പ്രധാന നഗരങ്ങളിലും മിസെെല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ 10 പേര്‍ മരിച്ചതായും 60 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തെക്കന്‍ ഉക്രെയ്‍നിയന്‍ നഗരങ്ങളില്‍ നടന്ന മിസെെല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടുവെന്നും 11 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. കുറഞ്ഞത് അഞ്ച് സ്ഫോടനങ്ങളെങ്കിലും കീവില്‍ ഉണ്ടായിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് റഷ്യ കീവില്‍ ആക്രമണം നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. 75 മിസെെലുകള്‍ റഷ്യ വിക്ഷേപിച്ചതായാണ് ഉക്രെയ്ന്‍ സെെന്യം പറയുന്നത്. അതില്‍ 40 മിസെെലുകള്‍ പരാജയപ്പെടുത്തിയതായും സെെന്യം അറിയിച്ചു.

കീവിലുള്‍പ്പെടെ ഒന്‍പത് പ്രദേശങ്ങളിലെ ജലവിതരണ, അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി ഉക്രെയ്‍ന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാല്‍ പറഞ്ഞു. കീവിനു പുറമേ ലിവിവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. മിസെെല്‍ ആക്രമണം നടത്താന്‍ ഒക്ടോബര്‍ ആദ്യം മുതല്‍ റഷ്യ പദ്ധതിയിട്ടുരുന്നതായാണ് ഉക്രെയ്‍ന്റെ ആരോപണം. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഉക്രെയ്‍നിലെ ജനവാസ കേന്ദ്രങ്ങളില്‍ വന്‍ മിസെെല്‍ ആക്രമണം നടത്താന്‍ റഷ്യന്‍ സെെന്യത്തിന് ക്രെംലിനില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായി ഉക്രെയ്‍ന്‍ മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉക്രെയ്‍നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള നീക്കമെന്നാണ് ആക്രമണത്തെ സെലൻസ്കി വിശേഷിപ്പിച്ചത്. 

കെര്‍ച്ച് പാലം തകര്‍ത്തതിനു പിന്നാലെ റഷ്യയ്ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. പാലത്തില്‍ സ്ഫോടനം നടത്തിയത് ഉക്രെയ്‍നാണെന്നാണ് റഷ്യയുടെ ആരോപണം. തെക്കന്‍ ഉക്രെയ്‍നിലേക്കുള്ള റഷ്യയുടെ സെെനിക ചരക്കുഗതാഗതം തടസപ്പെടുത്താന്‍ കെര്‍ച്ച് പാലം തകര്‍ക്കുമെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിലവിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉക്രെയ്‍ന്‍ ഏറ്റെടുത്തിട്ടില്ല. 

Eng­lish Summary:Series of Russ­ian attacks in Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.