26 April 2024, Friday

വിദ്യാര്‍ത്ഥികളെ മുറിയില്‍ പൂട്ടിയിട്ട സംഭവം: സത്യമിതാണ്, കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പല്‍ പറയുന്നു

അപവാദ പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിയും
web desk
കാസര്‍കോട്
February 27, 2023 11:02 am

തന്റെ പരാമർശങ്ങൾ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ മാനസിക വിഷമങ്ങള്‍ക്കും

കോളജിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതിനും മാപ്പുചോദിക്കുന്നു

കാസർക്കോട് ഗവ. കോളജിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമ വിവരിക്കുന്നു. തിനിക്കെതിരെ എസ്എഫ്ഐ നടത്തുന്ന അപവാദ പ്രചരണങ്ങൾ വിദ്യാർത്ഥി സമൂഹവും ബഹുജനങ്ങളും തിരിച്ചറിയണമെന്നും തള്ളിക്കളയണമെന്നുമാണ് രമ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തന്റെ പരാമർശങ്ങൾ കൊണ്ട് കോളജിലെ വിദ്യാർത്ഥി — വിദ്യാർത്ഥിനികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും ഞാൻ ഇതിനാൽ നിർവ്യാജം മാപ്പുപറയുന്നതായും അവര്‍ പറഞ്ഞു.

കുടിവെള്ളത്തിലെ പ്രശ്നം പറയാൻ വന്ന വിദ്യാർത്ഥികളെ മുറിയിൽ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ്എഫ്ഐ തുടങ്ങിയ അക്രമ സമരം തന്നെ പ്രിൻസിപ്പല്‍ ചുമതലയിൽ നീക്കുന്നതിൽ കലാശിച്ചുവെങ്കിലും അപവാദ പ്രചരണങ്ങൾ നിർത്തിയിട്ടില്ല. കോളജിലെ പ്രശ്നങ്ങൾ അന്വേഷിച്ചുവന്ന ഒരു ചാനൽ ലേഖകന് താൻ നൽകിയ അഭിമുഖം തന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്ന് എം രമ പറഞ്ഞു. കോളജിലെ തന്റെ അനുഭവത്തിലും അറിവിലും വന്ന കാര്യങ്ങൾ താൻ ചാനൽ ലേഖകനോട് സംസാരിച്ചത് തന്റെ മാത്രം ഉത്തരവാദിത്തത്തിലാണ്. അതിനു മാത്രമുള്ള അറിവും കഴിവും എനിക്കുണ്ട്. തന്റെ ഭർത്താവിനെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളജ് കാര്യങ്ങൾ തങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അവര്‍ വ്യക്തമാക്കി. ഫെബ്രുവരി 23ന് തികച്ചും അക്രമാസക്തമായ സമരമാണ് എസ്എഫ്ഐ തനിക്കെതിരെ നടത്തിയത്. പൊലീസ് സംരക്ഷണമുണ്ടായിരുന്നുവെങ്കിലും അതിനിടയിൽ നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആൾക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേല്പിച്ച് കൊല്ലുവാനുള്ള ശ്രമം അവർ നടത്തി. അങ്ങനെ പരിക്ഷീണമായ മാനസികാവസ്ഥയിൽ, അന്ന് സമരത്തിനു ശേഷം വൈകിട്ട് തന്നെ കോളജിൽ വച്ച് കണ്ട ചാനൽ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. കോളജിലെ ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇട വന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണെന്ന് രമ അഭിപ്രായപ്പെട്ടു.

തങ്ങളാണ് എല്ലാറ്റിന്റെയും അധികാരികളാണെന്ന ഗർവ്വുമായി കോളജിൽ എസ്എഫ്ഐ നടത്തുന്ന പ്രവർത്തനം നാശകരമാണ്. പൊതുവായ ഒരു തീരുമാനവും അവർക്ക് ബാധകമല്ല. പുറമേ നിന്നുള്ള ആളുകളുടെ രാഷ്ട്രീയ പ്രവർത്തനം കോളജിൽ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും നേരത്തെ പഠനം പൂർത്തിയാക്കിപ്പോയ ഇമ്മാനുവലിനെപ്പോലുള്ള ആളുകൾ എന്നും കാമ്പസിലെത്തുന്നുണ്ട്. സത്യത്തിൽ അവരുടെ ഇടപെടൽ കുട്ടികളുടെ പഠനപ്രവർത്തനത്തിന് തടസമാണ്. നന്നായി പഠിക്കുന്ന ഉന്നത വിജയം നേടാൻ കഴിവുള്ള പെൺകുട്ടികളുൾപ്പെടെയുള്ളവരുടെ ഭാവി നശിപ്പിക്കുകയാണ് ഇമ്മാനുവലിനെ പോലുള്ളവർ ചെയ്യുന്നത്. അക്കാര്യം സൂചിപ്പിച്ചപ്പോൾ ഇമ്മാനുൽ പെൺകുട്ടികളെ നശിപ്പിച്ചു എന്ന രീതിയിൽ ആയിപ്പോയിട്ടുണ്ട്. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും മാത്രം വിചാരിച്ചാൽ പെൺകുട്ടികളെ നശിപ്പിക്കാൻ പറ്റുമെന്നു പറയാനാവില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്വന്തം നിലയും ഉത്തരവാദിത്തവും മനസിലാക്കി പെരുമാറാൻ കഴിയും, കഴിയണം. ഇമ്മാനുവലിന്റെ പേര് ആ നിലയിൽ പരാമർശിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

കാസർക്കോട് ഗവ. കോളജിൽ 97 ശതമാനം മാർക്ക് ലഭിച്ച ഉയർന്ന നിലവാരം ലഭിച്ച കുട്ടികളാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകൾ വിവിധ വിഭാഗങ്ങൾക്ക് റിസർവേഷനായും ഉണ്ട്. കുഴപ്പക്കാർ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ ഞാൻ എവിടെയും പറഞ്ഞിട്ടുള്ളു. റിസർവേഷൻ പ്രകാരം കോളജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് ഞാൻ ജാതിയധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോൾ എസ്എഫ്ഐ ഒരു സംഭാഷണ ശബ്ദശകലം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഒരു ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്. മാതൃഭൂമി ചാനലുകാരന്റെ ഒരു ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയിൽ ഒരു നാക്കു പിഴയായി വന്ന ഒരു വാചകം താൻ അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും അവർ അത് പ്രസിദ്ധീകരിക്കാതെ കളഞ്ഞതുമാണെന്ന് രമ വ്യക്തമാക്കി. എന്നാൽ ആ ചാനൽ ഓഫീസിൽ നിന്നും എങ്ങനെയോ ചോർത്തിയെടുത്ത് എസ്എഫ്ഐ അത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ എനിക്കെതിരായി തിരിക്കാനുള്ള ഈ ശ്രമം അപലപനീയമാണ്. എന്നെ വ്യക്തിപരമായി അറിയുന്ന ആളുകൾ ആരും അത് വിശ്വസിക്കില്ല. എങ്കിലും തന്റെ പേരിൽ അങ്ങനെയൊരു വാർത്ത വരാൻ ഇടയായതിൽ താൻ മാപ്പു പറയുന്നതായും മുന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

കുടിവെള്ള പ്രശ്നം

കോളജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ താൻ പ്രിൻസിപ്പല്‍ ചുമതലയിലുള്ള സന്ദർഭത്തിൽ പരമാവധി ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങൾ പഴക്കമുള്ള ടാങ്കിനു പകരം പുതിയ ടാങ്ക് ഒരു വർഷം മുമ്പ് പണിത് മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങിയിരിക്കുകയാണ്. അതിനായി മുഖ്യ പരിഗണന നൽകി പണം അനുവദിക്കാൻ സർക്കാരിന് എഴുതിയെങ്കിലും പാസായി കിട്ടിയിട്ടില്ല. ഭരണത്തിൽ സ്വാധീനമുള്ള ചില അധ്യാപകർ അവർക്കിഷ്ടമുള്ള കാര്യങ്ങൾക്ക് പണം ലഭ്യമാക്കാൻ ഉത്സാഹിക്കുമ്പോൾ കുടിവെള്ള പ്രശ്നം അവഗണിക്കപ്പെട്ടതാണ് ഒരു കാരണം. ആ സമീപനം മാറ്റി പുതിയ ടാങ്ക് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളു- ഡോ.എം രമ പറഞ്ഞു.

Eng­lish Sam­mury: State­ment of Kasaragod gov.Gollege ex Prin­ci­pal Dr. M Rama

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.