26 April 2024, Friday

Related news

March 24, 2024
February 2, 2024
December 23, 2023
November 11, 2023
October 6, 2023
September 6, 2023
July 31, 2023
May 12, 2023
May 10, 2023
April 30, 2023

റേഷന്‍ വിതരണം; സംസ്ഥാനത്തെ പഴിക്കാനുള്ള ബിജെപി നീക്കം പൊളി‍ഞ്ഞു


* സെര്‍വര്‍ ഉത്തരവാദിത്തം കേന്ദ്ര ഏജന്‍സിയായ എന്‍ഐസിക്ക്
* പ്രശ്നങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
April 30, 2023 10:04 pm

റേഷന്‍ വിതരണത്തിലുണ്ടായ തടസങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിയാനുള്ള ബിജെപി നീക്കം വസ്തുതകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. കേന്ദ്രത്തിന്റെ കയ്യിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററി (എൻഐസി) ന്റെയും കേന്ദ്ര സർക്കാരിന്റെയും നിര്‍വഹണ വീഴ്ചയായിരുന്നു പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം. ബിജെപി കേരള പ്രഭാരിയും എംപിയുമായ പ്രകാശ് ജാവദേക്കറാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയത്. റേഷന്‍ വിതരണത്തിലുണ്ടായ വീഴ്ച മറയ്ക്കാന്‍, എൻഐസിയുടെയും കേന്ദ്ര സർക്കാരിന്റെയും ചുമലിൽ കുറ്റം ചാരുകയാണെന്നായിരുന്നും എൻഐസി സെർവറിന്റേതല്ല, സംസ്ഥാന സർക്കാരിന്റെ ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്‌നമെന്നുമാണ് ജാവദേക്കര്‍ കുറ്റപ്പെടുത്തിയത്.

എന്നാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങളുടെ പൂര്‍ണ ചുമതല എന്‍ഐസി ഹൈദരാബാദിനാണ്. പലതവണ വിതരണവുമായി ബന്ധപ്പെട്ട തടസങ്ങളുണ്ടാകുമ്പോഴും അതിനുള്ള കൃത്യമായ കാരണങ്ങളെന്താണെന്ന് എന്‍ഐസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നില്ല.
കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം മാറ്റാൻ കേരള സർക്കാരിനോട് എന്‍ഐസി പലതവണ ആവശ്യപ്പെട്ടിരുന്നുവെന്ന പരാമര്‍ശം പൂര്‍ണമായും തെറ്റാണെന്നതിന്, ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ എന്‍ഐസിയുമായി മാര്‍ച്ച് പത്തിന് നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ തന്നെ തെളിവാണ്. ഈ യോഗത്തില്‍ മന്ത്രി കര്‍ശനമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സാങ്കേതിക പ്രശ്നങ്ങളുടെ കാരണങ്ങളും അതിന് സ്വീകരിക്കേണ്ട നടപടികളും എന്‍ഐസി ആദ്യമായി അറിയിച്ചത്. 

സെർവറുകൾക്ക് അപ്ഗ്രഡേഷൻ ആവശ്യമാണെന്നും അതിലൂടെ റേഷൻ വിതരണം കൂടുതൽ സുഗമമാക്കാന്‍ സാധിക്കുമെന്നും എന്‍ഐസി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, ഡാറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും അവധി ദിവസങ്ങളായതിനാല്‍ ഇന്നലെയും ഇന്നുമായി പൂര്‍ത്തിയാക്കാന്‍ എന്‍ഐസിയോട് ആവശ്യപ്പെടുകയും ചെയ്തു. അതിനിടയില്‍ വിതരണത്തില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ അടിയന്തരമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, 27നും 28നുമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും 29 മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുകയും ചെയ്തു. ബിഎസ്എന്‍എല്‍ ബാന്‍ഡ് വിഡ്ത്ത് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഏപ്രില്‍ ആദ്യവാരം തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. ആധാര്‍ ഓതന്റിക്കേഷനില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഐസി ഡല്‍ഹിയുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെങ്കിലും ഇതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

സാങ്കേതിക തടസങ്ങള്‍ എന്തൊക്കെയാണെന്നതുള്‍പ്പെടെ വിവരങ്ങള്‍ എന്‍ഐസി നല്‍കാത്തതിനാല്‍ മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാകുന്നു. സുരക്ഷാ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നത് പോലും പങ്കിടാന്‍ എന്‍ഐസി തയ്യാറല്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടോയെന്ന് വ്യക്തമല്ലാത്തതിനാല്‍, പുറത്തുനിന്നുള്ള ശക്തികള്‍ സെര്‍വറില്‍ കടന്നുകയറി റേഷന്‍ വിതരണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി എന്‍ഐസി തന്നെയാണ് ഇടപെടേണ്ടതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ജനയുഗത്തോട് പറഞ്ഞു. റേഷന്‍ വിതരണം തടസങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ എന്‍ഐസിയുടെ നിര്‍ദേശങ്ങള്‍ ഇനി എന്തെങ്കിലുമുണ്ടെങ്കിലും അത് നടപ്പാക്കാന്‍ യാതൊരു മടിയും തടസവും സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കിയതോടെ, കേന്ദ്രത്തിന്റെയും ബിജെപിയുടെയും മറ്റൊരു വ്യാജപ്രചാരണം കൂടി തകര്‍ന്നുവീഴുകയാണ്.

Eng­lish Summary;The move to blame the state for ration dis­tri­b­u­tion failed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.