വിവാദമായ ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍ ഭേദഗതി) ബില്‍ 2022 രാജ്യസഭ പാസാക്കി. കുറ്റവാളികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കുന്നതാണ് നിയമം. ബില്‍ സെലക്ഷന്‍ കമ്മിറ്റിക്കുവിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ശബ്ദവോട്ടോടെയാണ് ബില്‍ സഭ പാസാക്കിയത്. കഴിഞ്ഞദിവസം ലോക്‌സഭയിലും ബില്‍ പാസാക്കിയിരുന്നു.
കുറ്റവാളികളുടെ വിരലടയാളം, കാലടയാളം, ഫോട്ടോ, കണ്ണുകള്‍, ഡിഎന്‍എ ഉള്‍പ്പെടെ ജീവശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് അനുമതി നല്‍കുന്ന നിയമമാണിത്. കൈയ്യക്ഷരം, ഒപ്പ് എന്നിവയ്‌ക്കൊപ്പം സിആര്‍പിസി നിയമത്തിന്റെ 53, 53 എ വകുപ്പുകള്‍ അനുശാസിക്കുന്ന കുറ്റവാളികളെ സംബന്ധിക്കുന്ന തെളിവുകള്‍ കോടതിയുടെ അനുമതി ഇല്ലാതെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശേഖരിക്കാന്‍ കഴിയും.
ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന തീയതി മുതല്‍ 75 വര്‍ഷത്തേക്ക് ഇവ സൂക്ഷിച്ചുവയ്ക്കാനാകും. കുറ്റവാളികളായവരുടെ സമഗ്ര വിവരങ്ങള്‍ പൊലീസിന് ഇനിമുതല്‍ അവരുടെ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്താനും അന്വേഷണം വേഗത്തിലാക്കാനും പുതിയ നിയമം മൂലം കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ക്രിമിനൽ നിയമ ഭേദഗതിയിലൂടെ പൗരന്റെ സ്വകാര്യത അടക്കമുള്ള അവകാശങ്ങളെ സർക്കാർ കുഴിച്ചുമൂടുകയാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ അതിന്റെ എല്ലാ ശക്തിയും സൗന്ദര്യവും സർക്കാർ ചോർത്തുകയാണ്. ഭരണപക്ഷ അംഗങ്ങൾ തന്നെ വിയോജിക്കുന്ന 3-ാം വകുപ്പെങ്കിലും പിൻവലിക്കുമോ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ യോട് ബിനോയ് വിശ്വം ചോദിച്ചു.
ബില്‍ അപകടകരമാണെന്നും ഇത് മനഃപൂര്‍വമല്ലാത്ത കുറ്റസമ്മതത്തിലേക്ക് വഴിവയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. ഭരണഘടനാ അനുച്ഛേദം 20, 21ന്റെ ലംഘനമാണ് നിയമം. 2010ലെ കര്‍ണാടകയിലെ സെല്‍വി കേസില്‍ നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് പരിശോധന, ബ്രെയിന്‍ മാപ്പിങ് എന്നിവ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് പുതിയ നിയമമെന്നും ചിദംബരം ആരോപിച്ചു.
English Summary: The Rajya Sabha also passed the Criminal Procedure Bill
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.