20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 5, 2025
December 29, 2024
November 15, 2024
November 12, 2024
September 9, 2024
August 10, 2024
July 24, 2024
July 23, 2024
July 18, 2024

ഗുജറാത്തിലെ മുന്നൂറിലേറെ സ്കൂളുകളില്‍ ഒരു ക്ലാസ് മുറി മാത്രം

Janayugom Webdesk
ഗാന്ധിനഗര്‍
February 21, 2024 9:05 pm

ഗുജറാത്തില്‍ 341 പ്രൈമറി സ്കൂളുകള്‍ ഒറ്റ ക്ലാസ് മുറികളില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍. 2023 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് വിദ്യാഭ്യാസ വകുപ്പില്‍ 1,400ലേറെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ കിരീട് പട്ടേലിന്റെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിദ്യാഭ്യാസ മന്ത്രി കുബേര്‍ ഡിണ്ടോര്‍ ഇക്കാര്യം അറിയിച്ചത്. 

പഴക്കമേറിയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതും ഹാജര്‍ നിലയിലെ കുറവും പുതിയ ക്ലാസ്മുറികള്‍ പണിയാൻ സ്ഥലം ലഭ്യമല്ലാത്തതുമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് മന്ത്രി അറിയിച്ചു. ക്ലാസ്മുറികള്‍ ഘട്ടംഘട്ടമായി നിര്‍മ്മിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ ക്ലാസ് 1, ക്ലാസ് 2 ഓഫിസര്‍മാരുടെ 1,459 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായും 781 തസ്തികകളില്‍ നിയമനം നടത്തിയതായും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. സ്ഥാനക്കയറ്റത്തിലൂടെയും നേരിട്ടുള്ള നിയമനത്തിലൂടെയും ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്ത് മാതൃകാ സംസ്ഥാനമായിട്ടാണ് ഭരണകക്ഷി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ യഥാര്‍ത്ഥ ചിത്രം മറ്റൊന്നാണെന്നും പട്ടേല്‍ കുറ്റപ്പെടുത്തി. 

2023ലെ പെര്‍ഫോര്‍മൻസ് ഗ്രേഡിങ് ഇൻഡക്സ് റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തിലെ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന 25 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുജറാത്തി ഭാഷ പോലും വായിക്കാനറിയില്ല. 47.20 ശതമാനത്തിന് ഇംഗ്ലീഷ് അറിയില്ല. വിദ്യാഭ്യാസ കാര്യത്തില്‍ ആദ്യ സംസ്ഥാനങ്ങളുടെ പട്ടികയില്‍ പോലും എത്താന്‍ ഗുജറാത്തിന് ആകുന്നില്ലെന്നും പട്ടേല്‍ കുറ്റപ്പെടുത്തി. എന്നാല്‍ സംസ്ഥാനത്ത് 65,000 സ്മാര്‍ട്ട് ക്ലാസ് മുറികള്‍ നിര്‍മ്മിച്ചതായും 43,000 എണ്ണം നിര്‍മ്മാണ ഘട്ടത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Eng­lish Summary:There is only one class­room in over 300 schools in Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.