1 May 2024, Wednesday

Related news

May 1, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024

കേരളത്തിനുവേണ്ടി സമരത്തിനില്ലെന്ന് യുഡിഎഫ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 19, 2024 7:51 pm

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ്. ഫെബ്രുവരി എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഡൽഹി ജന്തർമന്ദിറിൽ സമരം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും സമരത്തിൽ പങ്കെടുക്കും. കേരള ജനതയ്ക്കാകെവേണ്ടി നടത്തുന്ന സമരത്തിൽ യുഡിഎഫും പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവിനോടും ഉപനേതാവിനോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടും സർക്കാരുമായി ചേർന്നുള്ള ഒരു സമരവും വേണ്ടെന്നാണ് യുഡിഎഫിന്റെ തീരുമാനം. ഇക്കാര്യം അറിയിച്ച് ഇന്നലെ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. കേരളത്തിന് ന്യായമായും ലഭിക്കേണ്ട വിഹിതമുള്‍പ്പെടെയാണ് കേന്ദ്രം തടഞ്ഞുവയ്ക്കുന്നത്. പദ്ധതിവിഹിതം, നികുതി വിഹിതം, റവന്യു കമ്മി നികത്താനുള്ള സഹായം, ജിഎസ്‌ടി നഷ്ടപരിഹാരം എന്നിവയിലെല്ലാം നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അർഹമായ വായ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു.

കേരളത്തിലെ സർക്കാരിനെ മാത്രമല്ല, ജനങ്ങളെയാകെയാണ് കേന്ദ്ര സർക്കാരിന്റെ നടപടികളിലൂടെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, കേരളം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉൾപ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ താല്പര്യവും ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കേരളത്തെ ഓരോ ദിവസവും സാമ്പത്തികമായി കൂടുതല്‍ ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ക്ഷേമ‑വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മുടങ്ങുന്ന സാഹചര്യമാണ്. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കാര്യവും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുവിഷയമെന്ന നിലയില്‍ ഈ സമരത്തില്‍ പ്രതിപക്ഷം പങ്കാളികളാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.

എന്നാല്‍ പതിവുപോലെ, കേന്ദ്രത്തിനെതിരെയുള്ള സമരത്തിന് താല്പര്യമില്ലെന്ന നിലപാട് തന്നെയാണ് ഇത്തവണയും യുഡിഎഫും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്. നേരത്തെയും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാന്‍ യുഡിഎഫ് തയ്യാറായിരുന്നില്ല. സംസ്ഥാനത്തിന് അര്‍ഹമായ സാമ്പത്തികവിഹിതം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ധനമന്ത്രാലയത്തിന് യോജിച്ച് നിവേദനം നല്‍കുന്നതില്‍നിന്ന് യുഡിഎഫ് എംപിമാര്‍ ഒഴിഞ്ഞുമാറിയിരുന്നു. ഒരാഴ്ച കാത്തുനിന്നശേഷം എല്‍ഡിഎഫ് എംപിമാര്‍ ധനമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനകാലത്തും യുഡിഎഫ് എംപിമാര്‍ സംസ്ഥാനതാല്പര്യം മാനിക്കാതെ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.

Eng­lish Sum­ma­ry: UDF will not par­tic­i­pate in the strike in Delhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.