27 April 2024, Saturday

Related news

April 14, 2024
April 12, 2024
April 11, 2024
April 8, 2024
April 5, 2024
April 17, 2023
April 16, 2023
April 15, 2023
April 14, 2023
April 14, 2023

പ്രതീക്ഷയുടെ വിഷുപ്പുലരിയെ വരവേറ്റ് മലയാളികള്‍

അരുണിമ എസ്
തിരുവനന്തപുരം
April 15, 2023 8:28 am

അതിജീവനത്തിന്റെ വിഷുപ്പുലരിയിലേക്ക് കണ്‍ തുറന്ന് മലയാളികള്‍. കനത്ത വേനലിനെയും വിട്ടുമാറാത്ത കോവിഡ് ആശങ്കകളെയും വകവയ്ക്കാതെയാണ് മലയാളികള്‍ വിഷുവിനെ പ്രതീക്ഷയോടെ വരവേല്‍ക്കുന്നത്. കണിക്കുള്ള കണ്ണനുമായി നാളുകള്‍ക്ക് മുമ്പേ അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയോരങ്ങള്‍ കയ്യടക്കിയിരുന്നു. വെണ്ണ തിന്നുന്ന ഉണ്ണിക്കണ്ണന്‍ മുതല്‍ കൃഷ്ണനും രാധയും വരെ പല വലുപ്പത്തിലും നിറത്തിലും വഴിയോരങ്ങളില്‍ നിറയെ കാണാം. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് നിർമ്മിക്കുന്ന രൂപങ്ങള്‍ക്ക് 100 മുതൽ 1600 വരെയാണ് വില. വിഷുവിനോടനുബന്ധിച്ച് വസ്ത്ര വ്യാപാര മേഖലയിലെ കച്ചവടവും പൊടിപൊടിക്കുകയാണ്.

മയിൽപീലിയുടെ പ്രിന്റുള്ള സാരികൾക്കും പട്ടുപാവാടകൾക്കുമാണ് ഇക്കുറിയും ഡിമാന്‍ഡ്. 650 മുതൽ 2000 രൂപ വരെയാണ് ഇവയുടെ വില. ഇവയ്ക്ക് പുറമേ വാല്‍ക്കണ്ണാടിയും കണി വയ്ക്കാനുള്ള ഓട്ടുരുളിയും തേടിയിറങ്ങിയവരുടെ എണ്ണവും കുറവല്ല. കണിക്കിറ്റുകള്‍ക്കും ആവശ്യക്കാര്‍ ഒരുപാടുണ്ടായിരുന്നു. വഴിയോരങ്ങളില്‍ അടുത്തടുത്തായി പല വിലയിലാണ് കിറ്റുകളുമായി കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിരുന്നത്. 100, 120 രൂപയ്ക്കായിരുന്നു കണിക്കിറ്റുകളുടെ കച്ചവടം നടന്നത്.

ചക്ക തന്നെ താരം

നാട്ടിന്‍പുറങ്ങളില്‍ ഇത് ചക്ക സീസണാണെങ്കിലും നഗരപ്രദേശങ്ങളില്‍ അങ്ങനെയല്ല. ഒരു കഷണം ചക്ക കഴിക്കണമെന്ന് തോന്നിയാല്‍ അമ്പതു രൂപയെങ്കിലും മുടക്കണം. വിഷുക്കണിയിലൊരു ചക്ക വയ്ക്കണമെങ്കില്‍ നൂറും നൂറ്റി ഇരുപതുമാകുമത്. കണി എടുത്ത് കഴിഞ്ഞ് രുചിയോടെ അകത്താക്കാമെന്ന പ്രതീക്ഷയും വേണ്ട. കിളുന്ന് ചക്കയ്ക്കാണ് ഈ വില. അമ്പത് രൂപ മുതല്‍ വിലയുള്ള ചക്കയ്ക്കാണ് ആവശ്യക്കാരേറെ.

കൊന്ന ഇല്ലാതെയെന്ത് കണി

ചൂട് കനത്തതോടെ കൊന്നപ്പൂവ് കിട്ടാന്‍ ബുദ്ധിമുട്ടേറിയിരുന്നു. കാലം തെറ്റി പൂക്കുന്നത് ശീലമായ കൊന്നപ്പൂവിന് പതിവ് പോലെ വിഷുവിപണിയില്‍ ഡിമാന്‍ഡേറിയിട്ടുണ്ട്. വില അല്പം കൂടുതലാണെങ്കിലും കൊന്നയില്ലാതെയെന്ത് കണിയെന്ന മട്ടിലാണ് മലയാളികള്‍. ഇക്കുറി പ്ലാസ്റ്റിക്ക് കൊന്നകള്‍ക്കും ആവശ്യക്കാരേറിയിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്നവയാണ് ഇത്തരം പ്ലാസ്റ്റിക്ക് പൂക്കള്‍. വാടി വീഴുമെന്ന പേടിയും വേണ്ട, വരും കാലങ്ങളില്‍ ഉപയോഗിക്കുകയുമാകാം. 60 മുതൽ 200 രൂപ വരെയാണ് വില. വാഹനങ്ങളിലും മറ്റും തൂക്കിയിടുന്നതിനായി ഡ്രൈവർമാരും പൂക്കൾ വാങ്ങുന്നുണ്ട്. ഒരു ഇതള്‍ പൂവിന് 80 രൂപയാണ് വില.

Eng­lish Sum­ma­ry: vishu celebration
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.