1 May 2024, Wednesday

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിൽ

കുട്ടനാട്
July 7, 2023 2:23 pm

മൂന്ന് ദിവസമായി ചെയ്യുന്ന കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയിലേക്ക്. നദികളിൽ ജലനിരപ്പ് കൂടികൊണ്ടിരിക്കുകയാണ്. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ മുങ്ങി. ക്യാമ്പുകൾ ആരംഭിച്ചു. പ്രദേശത്ത് നിന്ന് തകഴി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സിങ്കിയിൽ കയറ്റിയാണ് ആളുകളെ ക്യാമ്പിലെത്തിച്ചത്. കുന്നുമ്മാടി കുതിരച്ചാൽ കോളനിയിലെ 60 ഓളം വീടുകളിൽ മുട്ടോളം വെള്ളമുണ്ട്. ഈ ഭാഗത്തു നിന്നും ഏഴ് സ്ത്രീകളേയും ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിയേയും രണ്ടു പുരുഷൻമാരേയും തകഴി ഫയർ ഫോഴ്സ് ഉദ്ദ്യോഗസ്ഥർ സിങ്കിയിൽ കയറ്റി ക്യാമ്പിലെത്തിച്ചു. മറ്റ് താമസക്കാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കിടപ്പ് രോഗികളെ ഫയർ ഫോഴ്സിന്റേയും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും നേത്യത്വത്തിൽ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലവടി, മണലേൽ, വേദവ്യാസ സ്ക്കൂൾ, മുരിക്കോലിമുട്ട്, പ്രിയദർശിനി, നാരകത്തറമുട്ട്, പൂന്തുരുത്തി, കളങ്ങര, ചൂട്ടുമാലിൽ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. പമ്പാ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചു വരുകയാണ്.

ഇന്ന് പകൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും കിഴക്കൻ പ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം അപ്പർ കുട്ടനാട്ടിൽ അപകട നിലയ്ക്ക് മുകളിൽ എത്തിയിട്ടുണ്ട്. തലവടിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് ജിൻസി ജോളി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, സ്ഥിരം സമതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ വൈലപ്പിള്ളി, ബ്ലോക്ക് മെമ്പർ അജിത്ത് പിഷാരത്ത്, എ എസ് ടി ഒ. എസ് സുരേഷ്, ഫയർമാൻമാരായ പ്രിൻസ്, എം മനുകുട്ടൻ, എം മനു, ഹബീബ് റഹ്‌മാൻ, സനീഷ് മോൻ, പുരുഷോത്തമൻ, എസ് വിധു, വിനീഷ് നോബൽ രാജ്, അനു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.