ഗുരുവായൂരിൽ കുറച്ച് കാലങ്ങളായി അരാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന, നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ സംഘടനകൾക്ക് പിന്നിൽ ബിജെപി ആണെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ശരിവെച്ച് ബിജെപി ജില്ലാ പ്രസിഡണ്ട്. കഴിഞ്ഞദിവസം സുരേഷ് ഗോപി ഗുരുവായൂർ എത്തി നടത്തിയ അബദ്ധജടിലമായ ചില പ്രസ്താവനകൾ തിരിച്ചടി ഉണ്ടാക്കുമെന്ന് ഭയന്ന് അതിനെ ന്യായീകരിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റിന്റെ തുറന്നുപറച്ചിൽ. ഗുരുവായൂരിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണ സംവിധാനങ്ങൾക്കെതിരെ പലവിധ പേരുകളിൽ സമരം നടത്തുന്ന സംഘടനകൾക്ക് പുറകിൽ എല്ലാ പിന്തുണയും കൊടുത്തുകൊണ്ട് തങ്ങൾ ഉണ്ടെന്നും, ഇക്കഴിഞ്ഞ നാളുകളിൽ അവർ നടത്തിയ എല്ലാ സമരങ്ങൾക്കും തങ്ങൾ അകമഴിഞ്ഞ പിന്തുണ നൽകിയിട്ടുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അനീഷ് കുമാർ പറഞ്ഞു. സേവ് ഗുരുവായൂർ പോലുള്ള ചില സംഘടനകളാണ് വിവിധ വിഷയങ്ങൾ ഉയർത്തി കഴിഞ്ഞ കുറച്ചു നാളുകളായി അനാവശ്യമായി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഗുരുവായൂരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങൾ നടത്തിയിരുന്നത്. ഈ സമരങ്ങൾക്ക് പിന്നിൽ ചില രാഷ്ട്രീയ ശക്തികൾ ഉണ്ടെന്ന് ഇടതുപക്ഷം നേരത്തെ ആരോപിച്ചിരുന്നതാണ്. അതാണ് ബിജെപി പ്രസിഡന്റിന്റെ തന്നെ നേരിട്ടുള്ള പ്രസ്താവനിലൂടെ വ്യക്തമായത്.
തങ്ങൾ പ്രത്യക്ഷ സമര രംഗത്ത് വരാൻ തയ്യാറെല്ലെന്നും ഇത്തരത്തിലുള്ള ചില സംഘടനകളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത് എന്നും അവരെ വിശ്വാസത്തിൽ എടുത്തുകൊണ്ടാണ് ബിജെപി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് വികസനത്തിന്റെ വക്താക്കളായി നടന്ന ചില സംഘടനകളുടെ യാഥാർത്ഥ മുഖങ്ങളാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതാക്കൾ ഒളിച്ചിരുന്ന നടത്തുന്ന ചരട് വലികളും അവരുടെ തന്നെ പ്രസ്താവനയിലൂടെ അബദ്ധത്തിൽ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന മേൽപ്പാലം നിർമ്മാണത്തിൽ റെയിൽവേയുടെ ഭാഗത്ത് സ്ഥാപിക്കേണ്ട ഗർഡറുകൾ താൻ ഇടപെട്ടാണ് എത്തിച്ചത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം. മറ്റുള്ളവരുടെ കുഞ്ഞിനെ ഒക്കത്തു വച്ച് ലാളിച്ച് പിന്നീട് അത് സ്വന്തം കുഞ്ഞാണെന്ന് അവകാശപ്പെടുന്ന അല്പത്തരം ആണ് സുരേഷ് ഗോപി നടത്തിയത് എന്ന് ഇതിനോട് എൻ കെ അക്ബർ എംഎൽഎയും നഗരസഭ ചെയർമാൻ എം കൃഷ്ണദാസും പ്രതികരിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ പരിഹാസം സുരേഷ് ഗോപിക്ക് എതിരെ ഉയർന്നതോടെയാണ് അതിനെ ന്യായീകരിക്കാനായി ബിജെപി നേതാക്കൾ വീണ്ടും രംഗത്തെത്തിയത്.
എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിമാസ അവലോകന യോഗങ്ങൾ വിളിച്ചു റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് മേൽപ്പാലം നിർമ്മാണം ഇന്ന് ഏതാണ്ട് പൂർത്തീകരണത്തിന്റെ ദശയിൽ എത്തി നിൽക്കുന്നത്. ഇതിന്റെ ഒരു ഘട്ടത്തിലും ഇടപെടാതിരുന്ന ബിജെപിയും സ്ഥാനാർത്ഥിത്വം മോഹിക്കുന്ന സുരേഷ് ഗോപിയും അവസാന നിമിഷത്തിൽ ഇതെല്ലാം ചെയ്തത് തങ്ങൾ ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടത്തിയത് മൂലം ഇവർക്ക് ഗുരുവായൂരിലെ ജനങ്ങൾക്കിടയിൽ വലിയ പരിഹാസത്തിന് പാത്രമാകേണ്ട അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്.
English summary; We gave them all the help; BJP district president
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.