28 April 2024, Sunday

യുവജനങ്ങൾക്ക് വേണം കാലാനുസൃത നെെപുണി

ടി ഷാഹുല്‍ ഹമീദ് 
February 15, 2023 4:30 am

മാനവ വിഭവശേഷിയുടെ പരമാവധി വിനിയോഗത്തിൽ കഴിവുകൾ നിർണായക പങ്കുവഹിക്കുമ്പോൾ, സുസ്ഥിര സാമ്പത്തിക വികസനത്തിന് വിദഗ്ധ തൊഴിലാളികൾ ഒരു ആസ്തിയാണ്. തൊഴിൽ വിപണിയിൽ മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകതയും സാങ്കേതിക മുന്നേറ്റവും, ആധുനിക തൊഴിൽ കാഴ്ചപ്പാടിൽ വന്ന മാറ്റവും ഇപ്പോൾ രാജ്യത്ത് നടക്കുന്ന വൈദഗ്‌ധ്യ പരിശീലനങ്ങളിൽ ഉണ്ടാകേണ്ടതായിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിൽ 65 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്. അതിൽ 15 മുതൽ 29 വയസുവരെ പ്രായമുള്ളവർ ജനസംഖ്യയുടെ 27.5 ശതമാനവും. ഇത് ഇന്ത്യയുടെ ഭാവി കരുത്താണ്. ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി വയസ് 28.19 ആണ്. ചൈന വൃദ്ധന്മാരുടെ രാജ്യം ആകുമ്പോൾ, ഇന്ത്യ യുവാക്കളുടെ രാജ്യമാകുന്നു. ഉല്പാദനക്ഷമത, കാര്യക്ഷമത, നൈപുണ്യവും അറിവും എന്നിവ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും പ്രേരക ശക്തികൾ ആയതിനാൽ ഈ മേഖലയിലേക്ക് പുതിയ വൈദഗ്‌ധ്യങ്ങളോടെ യുവജനതയെ കൈപിടിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ നടക്കേണ്ടതായിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ 50 ശതമാനവും കാർഷിക മേഖലയെ ആശ്രയിക്കുന്നതിനാൽ അവിടെ തൊഴിലവസരങ്ങൾ കുറഞ്ഞതോടെ ജനങ്ങൾ സേവന മേഖലയിലെ പുതുമകൾ തേടി പോകുന്നു. ആഭ്യന്തര ഉല്പാദനത്തിന്റെ 50 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് നിലവിൽ സേവന മേഖലയിലാണ്. അവിടെ നടക്കുന്ന ചെറുചലനങ്ങൾ ഒപ്പിയെടുത്ത് വൈദഗ്‌ധ്യ മേഖലയെ നിലവിലുള്ള സാമ്പ്രദായിക പരിശീലനങ്ങളുമായി സന്നിവേശിപ്പിച്ചാൽ രാജ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകും. വിദേശ മൂലധനം വര്‍ധിച്ചതോടുകൂടി ലോകത്തുള്ള വലിയ കമ്പനികൾ ഇന്ത്യയിലേക്ക് വരികയും വിദഗ്ധരായിട്ടുള്ള കൂടുതൽ തൊഴിലാളികളെ വിവിധ മേഖലകളിൽ ഇവിടെ ആവശ്യമായി വരികയും ചെയ്യുന്നു. ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒറ്റി), കൃത്രിമ ബുദ്ധി, ഡാറ്റ വിശകലനം, രൂപകല്പന, വിമർശനാത്മകമായ ചിന്തകൾ, സോഫ്റ്റ്‌വേർ ഉല്പന്നങ്ങൾ എന്നീ മേഖലകളിൽ വിപുലമായ സാധ്യതകളാണ് രാജ്യത്തുള്ളത്.


ഇതുകൂടി വായിക്കൂ: കര്‍മ്മമാണ് യുവത്വം


ഇന്ത്യയിൽ 2016ൽ 38.12 ശതമാനം മാത്രം തൊഴിൽക്ഷമത ഉണ്ടായിരുന്നപ്പോൾ 2022ൽ അത് 46.2 ശതമാനം ആയി വർധിച്ചത് ശുഭസൂചനയാണ്. ബിടെക്, എംബിഎ, ബിഫാം ബിരുദധാരികൾ കൂടുതൽ തൊഴിൽക്ഷമത കാണിക്കുന്നു, ബിടെക്, എംബിഎക്കാര്‍ 50.55 ശതമാനവും ബിഎ ആർട്സ് ബിരുദധാരികൾ 44.2 ശതമാനം, ബികോം 42.62 ശതമാനം, ബിഫാം 44.3 ശതമാനം എന്നിങ്ങനെ തൊഴിൽക്ഷമത കാണിക്കുന്നതായി ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ കോഴ്സാരയുടെ 2022ലെ സ്കിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസവും വൈദഗ്‌ധ്യവും ഡിജിറ്റൽ സാങ്കേതികവിദ്യയും ഒന്നിച്ചു കൊണ്ടുപോകണം. നിലവിൽ മനുഷ്യർ ചെയ്യുന്ന 29 ശതമാനം ജോലിയും മെഷീനുകളും റോബോട്ടുകളും അൽഗോരിതവുമാണ് ചെയ്യുന്നത്. ഇത് 2025 ആകുമ്പോഴേക്കും 52 ശതമാനം ആയി വർധിക്കും.
വിദ്യാഭ്യാസം, സാമൂഹികം, വൈകാരികം എന്നിവയിൽ പുതിയതായിട്ട് രൂപപ്പെട്ട വൈദഗ്‌ധ്യ മേഖലകളിൽ യുവജനതയ്ക്ക് അറിവും നൈപുണ്യവും ഉണ്ടാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ജോലിസ്ഥലങ്ങളിൽ റോബോട്ടുകൾ വ്യാപരിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഓൺലൈൻ വ്യാപാരം വർധിച്ചതോടുകൂടി ഈ മേഖലയിലെ പുതിയതായി വരുന്ന കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾ സോഫ്റ്റ്‌വേറുകളായി മാറി. സോഫ്റ്റ്‌വേർ ചാകരയാണ് ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഡാറ്റ വിഷ്വലൈസേഷനും കസ്റ്റമർ സക്സസുകളും ഇ‑കോമേഴ്സിന്റെ അവിഭാജ്യ ഘടകങ്ങളായി. ഉപഭോക്താക്കളുടെ എക്സ്പീരിയൻസ് ഡിസൈൻ ചെയ്യുന്നതിനും പുതിയതായിട്ടുള്ള സോഫ്റ്റ്‌വേറുകൾ രൂപപ്പെട്ടു വന്നിരിക്കുന്നു.
ഇന്ത്യയിൽ 15 മുതൽ 29 വയസുവരെയുള്ള 15 ദശലക്ഷം പേർ എല്ലാവർഷവും പുതുതായി തൊഴിൽമുഖത്ത് എത്തുന്നു. രാജ്യത്തെ സ്കൂളുകളിൽ നിന്നും പുറത്തേക്ക് വരുന്നവരിൽ 2.3 ശതമാനം പേർക്ക് മാത്രമേ തൊഴിൽമേഖല ആവശ്യപ്പെടുന്ന വൈദഗ്ധ്യം നേടാൻ കഴിയുന്നുള്ളൂ. രാജ്യത്ത് നിലവില്‍ 120 ദശലക്ഷം നൈപുണ്യമുള്ളവരെ വിവിധ മേഖലകളിൽ ആവശ്യമുണ്ട്.


ഇതുകൂടി വായിക്കൂ: നെഹ്റു സ്മരിക്കപ്പെടുമ്പോൾ


ഇന്ത്യക്കാർ പ്രതിദിനം ശരാശരി 2.5 മണിക്കൂർ നെറ്റ് ഉപയോഗിക്കുന്നുവെങ്കിലും അതിലൂടെ വൈദഗ്ധ്യം സ്വായത്തമാക്കാൻ ശ്രമിക്കുന്നില്ല. രാജ്യത്തെ തൊഴിൽക്ഷമത 2021ൽ പുരുഷന്മാർക്ക് 39 ശതമാനവും സ്ത്രീകൾക്ക് 41 ശതമാനവും ആണ്. ഇത് 2022ൽ സ്ത്രീകളുടേത് 51.4 ശതമാനം ആയി വർധിച്ചത് ശുഭസൂചനയാണ്. 2030ൽ നേടേണ്ട ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് വേണ്ടി രാജ്യം ഉണ്ടാക്കിയ 231 അന്താരാഷ്ട്ര സൂചകങ്ങളിൽ സുസ്ഥിര വൈദഗ്ധ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ യുവാക്കൾ 46.2 ശതമാനം ഉയർന്ന തൊഴിൽ ക്ഷമതയുള്ളവരാണ് ഏറ്റവും കൂടുതൽ തൊഴിൽ ക്ഷമത കാണിക്കുന്നത് 22 മുതൽ 25 വയസിലുള്ളവരാണ്. തൊഴിലിടങ്ങളിൽ 67.2 ശതമാനം പുരുഷന്മാരും 32.8 ശതമാനം സ്ത്രീകളുമാണുള്ളത്. തെലങ്കാനയിൽ സ്ത്രീകൾ 39.42, കർണാടകത്തിൽ 35.4 ശതമാനം വീതം സ്ത്രീകൾ തൊഴിൽമുഖത്തുണ്ട്. ഇന്റർനെറ്റ് ബിസിനസ് മേഖലയിൽ 54.5 ശതമാനം സ്ത്രീകൾ തൊഴിൽ ചെയ്യുന്നു. ഐടി മേഖലയിൽ 52.67 ശതമാനവും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ 35 ശതമാനവും സ്ത്രീകളാണ്. എന്നാല്‍ റീട്ടെയിൽ, ഉല്പാദന മേഖല, വാഹന വിപണി എന്നിവയിൽ വലിയ രീതിയിൽ പുരുഷ മേധാവിത്വം തുടരുന്നു. കേരളത്തിൽ യുവാക്കളുടെ താെഴിൽ ക്ഷമത 64.2 ശതമാനം ആണ്.


ഇതുകൂടി വായിക്കൂ: വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തി


നിലവിലുള്ള തൊഴിലാളികളെ കൂടാതെ 48.7 ശതമാനം വരെ കൂടുതൽ വൈദഗ്ധ്യമുള്ളവരെ വിവിധ മേഖലകളിൽ ആവശ്യമുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡാറ്റാ സയൻസ്, ക്ലൗഡ് അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യ, ആരോഗ്യരംഗം, നവീനമായ സാമ്പത്തിക രംഗം എന്നിവിടങ്ങളിൽ വലിയ തൊഴിൽസാധ്യതയാണുള്ളത്. യോഗ്യതയുള്ളവർക്ക് വേണ്ടി ഉള്ളതാണ് ലോകം എന്ന കാഴ്ചപ്പാട് വൈദഗ്ധ്യമുള്ളവർക്കും നൈപുണ്യമുള്ളവർക്കും വേണ്ടിയുള്ളതാണ് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. സ്വതന്ത്ര വിപണി കാഴ്ചപ്പാടിൽ വിവിധതരം സോഫ്റ്റ്‌വേർ നിർമ്മാണത്തിനും അനന്തസാധ്യതയാണ് ഉള്ളത്.
ലോകത്ത് 120 കോടി യുവാക്കൾ ബഹുമുഖമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. 100 കോടി ജനങ്ങൾ വിദൂരസ്ഥലങ്ങളിൽ വിപണിയുടെയും ലോകത്തിന്റെയും മാറ്റങ്ങൾ അറിയാതെ തൊഴിൽ ചെയ്യുന്നു. അവരെ കണ്ടുപിടിച്ച് ആധുനിക രീതിയിലുള്ള നൈപുണ്യശേഷി ഉണ്ടാക്കേണ്ടതായിട്ടുണ്ട്. സൈബർ സുരക്ഷ വലിയ വെല്ലുവിളിയാകുമ്പോൾ 1.5 ദശലക്ഷം തൊഴിലവസരങ്ങൾ അടുത്തവർഷം ഈ മേഖലയിൽ ഉണ്ടാകും. 2030 ആകുമ്പോഴേക്കും ലോകത്ത് കൃത്രിമ ബുദ്ധി 15.7 ട്രില്യൻ യുഎസ് ഡോളർ വിപണിയായി മാറും. ലോകത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ 77 ശതമാനവും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നു. മനുഷ്യസ്വഭാവം തിരിച്ചറിയുന്ന കൃത്രിമ ബുദ്ധി സംവിധാനം നിലവിൽ വന്നിരിക്കുന്നു. കമ്പ്യൂട്ടറിന് മുമ്പിൽ നിന്ന് എന്തും ചെയ്യാൻ സാധിക്കുന്ന ഒരു വർത്തമാനകാലമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. 1990ൽ ഐബിഎം ഡിപ്പ് ബ്ലൂ കമ്പ്യൂട്ടർ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവിനെ തോല്പിച്ചതോടെ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, മനുഷ്യബുദ്ധിയെ കീഴ്പ്പെടുത്തുന്ന സംഭവവികാസങ്ങൾ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്നു.


ഇതുകൂടി വായിക്കൂ: പുത്തൻ പ്രതീക്ഷകളുമായി യുവ സഹകരണ സംഘങ്ങൾ


ലോകപ്രശസ്ത ഓൺലൈൻ പ്ലാറ്റ്ഫോം ആയ കോഴ്സാരയിൽ നിന്ന് 113 ദശലക്ഷം പേർ വിവിധ നൈപുണ്യ കോഴ്സുകള്‍ പഠിച്ചിറങ്ങി എന്നതും നൂറു വർഷത്തോളം പഴക്കമുള്ള ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി അടക്കമുള്ള ലോകപ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുപോലും ഇത്രയധികം കുട്ടികൾ 100 വർഷത്തിനിടയിൽ പുറത്തിറങ്ങിയിട്ടില്ല എന്നതും ഓൺലൈൻ മേഖലയിൽ നിന്ന് ലഭിക്കുന്ന സാങ്കേതികമായിട്ടുള്ള അറിവും അത് നേടിയെടുക്കാനുള്ള യുവാക്കളുടെ ഒഴുക്കും വർധിപ്പിക്കുന്നു.
വികസന പ്രക്രിയയിലെ ചാലകശക്തിയായ യുവജനതയ്ക്ക് കാലം ആവശ്യപ്പെടുന്ന വൈദഗ്ധ്യവും, നൈപുണ്യവും നൽകാൻ വിപുലമായ സംവിധാനങ്ങൾ ഉണ്ടാകേണ്ടതായിട്ടുണ്ട്. ഇതിനായി ഓരോ ഗ്രാമത്തിലും ഓക്സിലറി സ്കിൽ സെന്ററുകൾ ആരംഭിക്കണം. നിലവിലുള്ള സ്കിൽ പരിശീലനത്തിന്, പരിശീലന ഏജൻസി തൊഴിൽ കണ്ടെത്തി നൽകണം എന്നതിന് പകരം ഉയർന്ന നിലവാരത്തിലുള്ള വൈദഗ്‌ധ്യം കുട്ടികൾക്ക് നൽകി എന്ന് ഉറപ്പുവരുത്തി ലോകത്ത് എവിടെയുമുള്ള തൊഴിൽമുഖത്ത് എത്താൻ പര്യാപ്തമാക്കണം. സ്ത്രീകൾക്ക് അവരുടേതായ സന്നദ്ധ സംഘടനകൾ വഴി വിവിധ നൈപുണ്യം ഉണ്ടാക്കുവാൻ സംവിധാനമുണ്ടാക്കാം. നാലാം വ്യവസായ വിപ്ലവത്തിലെ നാലു നെടുംതൂണുകളായ, കൃത്രിമ ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, റോബോടിക്സ്, ഡ്രോൺ സാങ്കേതികവിദ്യ എന്നിവയിൽ ജനങ്ങൾക്ക് തുടർപരിശീലനവും പൊതു അവബോധവും ഉണ്ടാക്കുവാനും പുതിയ പദ്ധതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.