ഹിന്ദു യുവതിയെ പ്രണയിച്ചുവെന്നാരോപിച്ച് കര്‍ണാടകയില്‍ മുസ്‌ലിം യുവാവിനെ സംഘപരിവാര്‍ സംഘടന തലയറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെല്‍ഗാവി സ്വദേശിയായ 24 കാരനായ അര്‍ബാസ് മുല്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ബിജെപി ഘടകമായ രാം സേനയാണ് അര്‍ബാസിനെ കൊലപ്പെടുത്തിയത്. തലയറുത്ത് റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂടാതെ മൃതദേഹം വികൃതമാക്കുകയും കാലുകള്‍ വെട്ടിമാറ്റുകയും ചെയ്തിരുന്നുവെന്നും ‘ദി വയര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കര്‍ണാടകയിലെ ഏറ്റവും ആക്രമണകാരികളായ ഹൈന്ദവ സംഘടനയാണ് രാംസേനയെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
യുവതിയുടെ പിതാവ് കുംഭര്‍, രാംസേന പ്രവര്‍ത്തകര്‍ പുണ്ഡലിക് മഹാരാജ്, ബിര്‍ജെ എന്നിവരാണ് കൊലപാതകത്തിനുപിന്നിലെന്ന് അര്‍ബാസിനെ മാതാവ് പൊലീസിനോട് വെളിപ്പെടുത്തി. അതേസമയം സംഭവം നടന്ന് ഇത്ര ദിവസമായിട്ടും പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അര്‍ബാസിന്റെ മാതാവ് നജീമ പറയുന്നു. കൂടാതെ കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തെങ്കിലും ബിര്‍ജെയുടെയോ കുംഭറിന്റെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നും നജീമ കൂട്ടിച്ചേര്‍ത്തു.
അര്‍ബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 33 ഓളം പേരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതായാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്‍ജയ്യ ഇതുവരെ തയ്യാറാകാത്തതും പ്രതികളെ സംരക്ഷിക്കുന്നതിനാണെന്ന വിമര്‍ശനങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.കൊലപാതകത്തില്‍ ഗൂഡാലോചന നടന്നിട്ടുള്ളതായും അര്‍ബാസിന്റെ ബന്ധുക്കള്‍ ആരോപിച്ചിട്ടും കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് കേസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
സെപ്റ്റംബര്‍ 26ന് രാംസേന പ്രവര്‍ത്തകന്‍ ബിര്‍ജെ അര്‍ബാസിനെ ഖാന്‍പൂര്‍ ചൗക്കിലേക്ക് വിളിച്ചുവരുത്തുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായും നജീമ പറഞ്ഞു. അസം നഗർ സ്വദേശിയായ മുല്ലയെ സെപ്റ്റംബർ 27 മുതൽ കാണാനില്ലായിരുന്നു. ഫോണിലെ അര്‍ബാസും യുവതിയുമായുള്ള ചിത്രങ്ങള്‍ ഇവര്‍ ഡിലീറ്റ് ചെയ്യുകയും സിം കാര്‍ഡ് ഉള്‍പ്പെടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. ഇനിയും ഉപദ്രവിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും നജീമ ‘ദി വയറി‘നോട് വെളിപ്പെടുത്തി. പോസ്റ്റ്മോർട്ടം പരിശോധനയിൽ അപകടമരണമല്ലെന്നും കൊലപാതകമാണെന്നും സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
English Summary: A Muslim man has been beheaded by a Hindu group for allegedly falling in love with a Hindu woman
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.