26 April 2024, Friday

Related news

September 14, 2023
January 17, 2023
November 1, 2022
September 25, 2022
September 17, 2022
August 21, 2022
August 12, 2022
August 5, 2022
June 28, 2022
June 26, 2022

ഭീകരരുടെ ഏകീകൃത പട്ടിക തയാറാക്കും : മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി എസ്‌സിഒ അംഗരാജ്യങ്ങള്‍

Janayugom Webdesk
താഷ്കന്റ്
September 17, 2022 9:51 pm

തീവ്രവാദം, ഭീകരവാദം, വിഘടനവാദം എന്നിവയിലുള്‍പ്പെട്ടവരുടെ ഏകീകൃത പട്ടിക തയ്യാറാക്കാനും നിരോധമേര്‍പ്പെടുത്തൊനുമൊരുങ്ങി ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ). അംഗരാജ്യങ്ങള്‍ക്ക് മേലുണ്ടാകുന്ന തീവ്രവാദ ഭീഷണി ചെറുക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി പദ്ധതി നടപ്പാക്കുമെന്ന് ഉച്ചകോടിയ്ക്ക് ശേഷം പുറത്തിറക്കിറക്കിയ സംയുക്ത പ്രസ്താവനയില്‍ എട്ട് അംഗരാജ്യങ്ങളും അറിയിച്ചു. ഉസ്ബെക്ക് നഗരമായ സമാര്‍ഖണ്ഡിലാണ് ഉച്ചകോടി നടന്നത്. തീവ്രവാദം, വിഘടനവാദം, ഭീകരവാദം എന്നിവയുയര്‍ത്തുന്ന ഭീഷണിയില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.

ലോകമെമ്പാടും നടക്കുന്ന തീവ്രവാദ ആക്രമണങ്ങളെ മോഡി അപലപിക്കുകയും ചെയ്തു. തീവ്രവാദത്തിനുള്ള ധനശേഖരണം തടയുക, ഭീകരവാദ റിക്രൂട്ട്മെന്റ് അടിച്ചമര്‍ത്തുക, അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുക, തീവ്രവാദം ചെറുക്കുക, യുവാക്കളെ പുരോഗമനചിന്തകളിലേക്ക് നയിക്കുക, തീവ്രവാദ ആശയങ്ങളുടെ വ്യാപനം തടയുക, സ്ലീപ്പര്‍ സെല്ലുകളെയും തീവ്രവാദികള്‍ക്ക് അനുകൂലമായ പ്രദേശങ്ങളും ഉന്മൂലനം ചെയ്യുക എന്നിവയിലൂടെ തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് എസ്‌സിഒ അംഗരാജ്യങ്ങള്‍ അറിയിച്ചു.

2001ല്‍ റഷ്യയുടെ അധ്യക്ഷതയില്‍ ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഷാങ്ഹായിലാണ് എസ്‌സിഒ ഉച്ചകോടി രൂപീകരിച്ചത്. എസ്‌സിഒയുമായും സുരക്ഷ, പ്രതിരോധ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന റീജിയണല്‍ ആന്റി ടെററിസം സ്ട്രക്ചറു(ആര്‍എടിഎസ്) മായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യയും താല്പര്യം പ്രകടിപ്പിച്ചു.

ചരക്കുനീക്കത്തില്‍ വാദപ്രതിവാദങ്ങളുമായി മോഡിയും ഷെരീഫും

ചരക്ക് നീക്കം സംബന്ധിച്ച് ഇന്ത്യാ-പാക് വാദപ്രതിവാദങ്ങള്‍ക്കും എസ്‌സിഒ ഉച്ചകോടി വേദിയായി. എസ്‌സിഒ അംഗങ്ങളുടെ നേതൃത്വത്തിൽ സുരക്ഷിതവും ഫലപ്രദവുമായ ചരക്കുനീക്കം ഉറപ്പാക്കണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അഫ്ഗാനിസ്ഥാനിലേക്കും പശ്ചിമേഷ്യയിലേക്കും കരമാര്‍ഗമുള്ള ഇന്ത്യയുടെ ചരക്കുനീക്കം തടഞ്ഞ പാകിസ്ഥാന്‍ നടപടി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മോഡിയുടെ പരാമര്‍ശം. കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തി സംഘടനയെ വികസിപ്പിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. ‌അംഗരാജ്യങ്ങൾക്കിടയിൽ ഗതാഗതബന്ധമുണ്ടെങ്കിൽ ചരക്കുനീക്കം സ്വാഭാവികമായി നടക്കുമെന്ന്‌ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫ് ഉച്ചകോടിയില്‍ മറുപടി പറഞ്ഞു. പശ്ചിമേഷ്യയിലേക്കും റഷ്യയിലേക്കും എത്താനായി പാകിസ്ഥാന് പകരം ഇന്ത്യ ഇറാനിലെ ചബഹാർ തുറമുഖം ഉപയോഗിക്കുന്നത്‌ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിക്ക്‌ മുന്നോടിയായുള്ള ചടങ്ങുകളിൽ ഇരുനേതാക്കളും പരസ്പരം സംസാരിക്കാത്തതും ചർച്ചയായി.

Eng­lish Sum­ma­ry: A uni­fied list of ter­ror­ists will be prepared
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.