28 April 2024, Sunday

Related news

April 22, 2024
December 29, 2023
December 2, 2023
October 8, 2023
September 30, 2023
September 15, 2023
September 10, 2023
September 5, 2023
September 3, 2023
September 2, 2023

രാജ്യത്തിന് വീണ്ടും അഭിമാന നിമിഷം: ആദിത്യ എൽ1 വിക്ഷേപിച്ചു

Janayugom Webdesk
ബംഗളൂരു
September 2, 2023 11:53 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്നലെ രാവിലെ 11.50നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 57ലാണ് ആദിത്യ കുതിച്ചുയര്‍ന്നത്.
ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ മറ്റൊരു നാഴികക്കല്ലാവുകയാണ് ആദിത്യ എല്‍ 1. ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ആദിത്യ നിർമ്മിച്ചത്. 1480.7 കിലോയാണ് ഭാരം. ദൗത്യത്തിന്റെ ചെലവ് ഏകദേശം 368 കോടി രൂപയാണ്.
വിക്ഷേപണം നടത്തി 63 മിനിറ്റിന് ശേഷം പേടകം വിജയകരമായി വേര്‍പെട്ടു. ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലമായ 253 കിലോമീറ്ററിനും കൂടിയ ദൂരമായ 19,500 കിലോമീറ്റർ പരിധിയിലും വരുന്ന ഭൂസ്ഥിര ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചിരിക്കുന്നത്. വിക്ഷേപണം വിജയകരമാണെന്ന്‌ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് അറിയിച്ചു. 

ഘട്ടംഘട്ടമായി ഭ്രമണപഥമുയർത്തി ആദിത്യയെ ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്നും പുറത്തു കടത്തും. പേടകത്തിലെ ലാം എൻജിൻ ജ്വലിപ്പിച്ചാണ് ഇതിനായുള്ള ഊർജം കണ്ടെത്തുക. 125 ദിവസങ്ങളോളം സഞ്ചരിച്ചാണ് പേടകം 15,00,000 കിലോമീറ്റർ അകലെയുള്ള ലഗ്റാഞ്ച്-1 ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളിൽ ഒന്നാണ് ഇത്. ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാത്ത ഇടമായതിനാൽ സൂര്യനെ മികച്ചരീതിയില്‍ നിരീക്ഷിക്കാന്‍ പേടകത്തിന് കഴിയും. ഇന്ന് രാവിലെ 11.45ന് ആദ്യ ഭ്രമണപഥം വികസിപ്പിക്കൽ നടക്കും. അഞ്ച് വർഷവും രണ്ടു മാസവുമാണ് ആദിത്യ സൂര്യനെ നിരീക്ഷിക്കുക.

തദ്ദേശീയമായി നിര്‍മ്മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്റാഞ്ച് പോയിന്റിലെ ഹാലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാർ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ്, സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പ്, സൂര്യനെ നിരീക്ഷിക്കാനുള്ള സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോ മീറ്റർ. കൊറോണയിലെ ഊർജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോ മീറ്റർ, സൗരക്കാറ്റിനെക്കുറിച്ച് പഠിക്കാന്‍ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, സോളാർ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ ഹൈ റസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോ മീറ്റർ എന്നിവയാണ് പേലോഡുകൾ. 

ഭൂമിയിൽ നിന്ന് ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ് സൂര്യൻ. ഈ ദൂരത്തിന്റെ ഒരു ശതമാനം മാത്രമാണ് ആദിത്യ സഞ്ചരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപവ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, പുറംപാളിയായ കൊറോണ എന്നിവയെക്കുറിച്ചും പഠിക്കും.
നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയുടെ നേതൃത്വത്തില്‍ നിരവധി സൗരദൗത്യങ്ങള്‍ നടന്നിട്ടുണ്ട്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. സൂര്യന്റെ ഭ്രമണപഥത്തിലേക്ക് നിരീക്ഷണ പേടകമയയ്ക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവുമാണ്.

Eng­lish Sum­ma­ry: Aditya L1 Launch
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.