26 April 2024, Friday

Related news

April 24, 2024
April 12, 2024
April 1, 2024
March 31, 2024
March 30, 2024
March 25, 2024
March 10, 2024
February 22, 2024
February 17, 2024
February 16, 2024

അഫ്‌സ്‌പ; നാഗാലാന്‍ഡില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു

Janayugom Webdesk
കൊഹിമ
January 11, 2022 9:32 pm

അഫ്‌സ്‌പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. വ്യവസായകേന്ദ്രമായ ദിമാപുരില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ കൊഹിമയിലേക്ക് 70 കിലോമീറ്ററുകള്‍ ദൂരം ജനങ്ങള്‍ കാല്‍നടയാത്ര സംഘടിപ്പിച്ചു. നൂറുകണക്കിന് പേരുടെ പങ്കാളിത്തത്തോടെ നടന്ന വാക്കത്തോണ്‍ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ശക്തി വിളിച്ചോതുന്നതായി. സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നും മോണ്‍ ജില്ലയില്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഗ്രാമീണര്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധമാര്‍ച്ച്.

അഫ്‌സ്‌പ പിന്‍വലിക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നതിനുശേഷവും കേന്ദ്ര സര്‍ക്കാര്‍ അതെല്ലാം അവഗണിച്ചുകൊണ്ട്, ആറ് മാസത്തേക്കുകൂടി നിയമത്തിന്റെ കാലാവധി നീട്ടിനല്‍കിയതും സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായികൂടിയാണ് മാര്‍ച്ചില്‍ സ്വമേധയാ പങ്കാളികളാകാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതെന്ന് വളണ്ടിയര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച മാര്‍ച്ച് ഇന്നലെ രാത്രിയോടെയാണ് കൊഹിമയില്‍ സമാപിച്ചത്. 

സൈനികരുടെ വെടിവയ്പ്പിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ നടന്ന ശക്തമായ ക്യാമ്പയിന്റെ ഭാഗമായാണ് വാക്കത്തോണ്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതിന് നിരവധി ആദിവാസി സംഘടനകളും സന്നദ്ധ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെ വലിയ ജനക്കൂട്ടം മാര്‍ച്ചില്‍ പങ്കാളികളാകാനെത്തി. തങ്ങള്‍ക്ക് മനുഷ്യരെന്ന അവകാശം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളേന്തിയാണ് മാര്‍ച്ചില്‍ ജനങ്ങള്‍ അണിനിരന്നത്. 

ENGLISH SUMMARY:Afspa; Pop­u­lar agi­ta­tion inten­si­fies in Nagaland
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.