28 April 2024, Sunday

കർഷകത്തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കണം

അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ
ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി
January 15, 2024 4:15 am

1974ലെ കേരള കർഷകത്തൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകത്തൊഴിലാളികൾക്കായി ഒരു ക്ഷേമനിധി പദ്ധതി 1990ൽ തുടങ്ങിയത്. തൊഴിലാളികൾക്ക് കൂലിക്ക് പുറമേ ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുകയായിരുന്നു ക്ഷേമ പദ്ധതിയുടെ ലക്ഷ്യം. ക്ഷേമനിധിയിൽ അംഗങ്ങളായി ചേർന്ന തൊഴിലാളി 2003 ജുലൈ വരെ പ്രതിമാസം രണ്ട് രൂപ തോതിലായിരുന്നു അംശദായം അടച്ചിരുന്നത്. 2003 ഓഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ അംശദായം പ്രതിമാസം അഞ്ച് രൂപയായിരുന്നു. 2020 ജനുവരി മുതൽ പ്രതിമാസം 20 രൂപയാണ് അംശദായം അടയ്ക്കുന്നത്. 1990 മുതല്‍ രണ്ട് രൂപ പ്രതിമാസം അടച്ചിരുന്നപ്പോൾ തന്നെ 60 വയസ് പൂർത്തിയായി അംഗത്വം അവസാനിപ്പിക്കുന്ന തൊഴിലാളിക്ക് പ്രതിവർഷം 625 രൂപ നിരക്കിൽ അതിവർഷാനുകൂല്യം നൽകിയിരുന്നു. അംശദായം അഞ്ച് രൂപയും ഇപ്പോൾ 20 രൂപയും ആയി വർധിപ്പിച്ചിട്ടും അതിവർഷാനുകൂല്യത്തില്‍ വർധനവ് ഉണ്ടായിട്ടില്ല.
ക്ഷേമനിധി ബോർഡ് ഇപ്പോൾ വിവാഹ ധനസഹായം 5,000 രൂപയും മരണാനന്തര സഹായം 5000 രൂപയും ചികിത്സാ സഹായം മൂന്ന് വർഷത്തിലൊരിക്കൽ 4000 രൂപയും പ്രസവാനുകൂല്യം 15,000 രൂപയുമാണ് നൽകി വരുന്നത്. അതിന് പുറമേ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയംനേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകുന്നു. ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അതിവർഷാനുകൂല്യം സർക്കാർ കൊടുത്തു തീർക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. പക്ഷേ, ഇത് വർഷങ്ങളായി കുടിശികയായി നിൽക്കുകയാണ്. 2014 വരെയുള്ള ആനുകൂല്യമാണ് പൂർണമായും കൊടുത്തുതീർത്തത്. 2014 മുതൽ 17 വരെയുള്ളതില്‍ പകുതി നൽകിയിട്ടുണ്ട്. ബാക്കി തുക സർക്കാർ ഗ്രാന്റ് ലഭിക്കുന്ന മുറയ്ക്ക് കൊടുത്തു തീർക്കാനാണ് ബോർഡ് തീരുമാനിച്ചിട്ടുള്ളത്. 2017 മുതലുള്ള അതിവർഷാനുകൂല്യമാണ് കുടിശികയായി കിടക്കുന്നത്.


ഇതുകൂടി വായിക്കൂ:  കേന്ദ്ര ബജറ്റിനെ ഭയന്ന് തൊഴിലുറപ്പ് തൊഴിലാളികൾ


ബോർഡിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ ബികെഎംയു ഒരുപാട് നിർദേശങ്ങൾ പലഘട്ടങ്ങളായി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ആ നിലയിലുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. നിലവിൽ തൊഴിലാളി അടയ്ക്കുന്ന അംശദായത്തിന് തുല്യമായ തുക സർക്കാർ മാച്ചിങ് ഗ്രാന്റായി നൽകണം. എന്നാൽ രണ്ട് രൂപയായിരുന്ന അംശദായം 20 രൂപയായി വര്‍ധിപ്പിച്ചപ്പോൾ തുല്യവിഹിതം എന്നത് 25 ശതമാനമാക്കി കുറച്ചു. ഈ നിലപാട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷേമനിധി ബോർഡിനെ കൂടുതൽ പ്രയാസത്തിലാക്കുന്നതാണ്. ഭൂവുടമാവിഹിതം പിരിച്ചെടുക്കുന്നതിൽ വലിയ വീഴ്ചയുണ്ടാകുന്നു. 10 സെന്റിന് മുകളിൽ കൈവശമുള്ളവരിൽ നിന്നും ഭൂവുടമാവിഹിതം പിരിച്ചെടുക്കാനും അത് പൂർണമായി ക്ഷേമനിധി ബോർഡിൽ ലഭിക്കുന്നതിനും ഉറപ്പുണ്ടാകണം. ബികെഎംയു വർഷങ്ങളായി ഉന്നയിക്കുന്ന കാര്യമാണ് സംസ്ഥാനത്ത് ഭൂമിവില്പന നടക്കുമ്പോൾ മുദ്രപത്ര വിലയുടെ ഒരുശതമാനം കർഷകത്തൊഴിലാളി ക്ഷേമനിധിക്ക് നൽകണമെന്നത്. അതിനാവശ്യമായ നിയമനിർമ്മാണം നടത്താൻ നടപടി സ്വീകരിക്കണം. കർഷകത്തൊഴിലാളി പണിയെടുക്കുന്ന ഭൂമിയാണ് തരംമാറ്റം വരുത്തുന്നത്. ആ നിലയ്ക്കുള്ള തരംമാറ്റലിലൂടെ ഇതിനകം 1500 കോടിയോളം രൂപ ഫീസായി സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിൽ നിന്നും നിശ്ചിത സംഖ്യ കർഷകത്തൊഴിലാളി ക്ഷേമനിധിക്ക് നൽകാൻ കഴിയണം. ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നാണ് സമരത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യം.


ഇതുകൂടി വായിക്കൂ:  തൊഴിൽ രംഗത്തെ കേന്ദ്ര ഇടപെടൽ തൊഴിലാളികൾക്ക് ദോഷമാകുന്നു


കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായങ്ങൾപോലും നിഷേധിക്കുന്ന സമീപനം പ്രതിഷേധാർഹമാണ്. കേന്ദ്രത്തിന്റെ ആ നിലയിലുള്ള സമീപനം കൊണ്ടുതന്നെ സംസ്ഥാനം പല കാര്യങ്ങൾക്കും ഫണ്ടില്ലാതെ പ്രയാസപ്പെടുന്നുണ്ട്. എന്നാൽ ഉള്ള സാമ്പത്തിക സ്ഥിതിവച്ച് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നതിന് മുൻഗണന നിശ്ചയിക്കണം. അങ്ങനെ മുൻഗണന നിശ്ചയിക്കപ്പെടുമ്പോൾ സമൂഹത്തിൽ ഏറ്റവും ദുർബലവിഭാഗമായ കർഷകത്തൊഴിലാളികളുടെ ആവശ്യത്തിന് ആദ്യപരിഗണന ലഭിക്കണമെന്നാണ് ബികെഎംയു ആവശ്യപ്പെടുന്നത്. കുടിശിക വിതരണത്തിനുവേണ്ടി സംസ്ഥാന സർക്കാർ അടിയന്തരമായി 500 കോടി രൂപ അനുവദിക്കണം. ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്കായി പെൻഷൻ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 1974ലെ കേരള കർഷകത്തൊഴിലാളി നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് 1980ൽ എൽഡിഎഫ് സർക്കാർ പെൻഷൻ നടപ്പിലാക്കിയത്. 45 രൂപയിൽ ആരംഭിച്ച പെൻഷൻ ഇപ്പോൾ 1600 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് 3000 രൂപയായി ഉയര്‍ത്തണമെന്നാണ് ബികെഎംയു ആവശ്യപ്പെടുന്നത്. അതുപോലെ പെന്‍ഷന്‍ നല്‍കുന്നതിന് ഉപാധികള്‍ നിശ്ചയിച്ചിരിക്കുന്നത് കാലതാമസത്തിനും നിഷേധിക്കുന്നതിനും കാരണമാകുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ വിവിധ തലത്തിലുള്ള പരിശോധനകള്‍ക്കുശേഷം മാത്രമാണ് പെന്‍ഷന്‍ അനുവദിക്കുന്നത്. കൂടാതെ വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന സ്ഥിതിയുമുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ വഴിയോ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയോ മറ്റ് പെന്‍ഷനുകള്‍ നല്‍കുന്നത് ഉപാധിക്കുവിധേയമായല്ല. അതിനാല്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഉപാധിരഹിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കണം.


ഇതുകൂടി വായിക്കൂ:   കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ


കർഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വര്‍ധിപ്പിക്കണം. അംശദായം 10 മടങ്ങ് വര്‍ധിപ്പിച്ചിട്ടും പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തത് ശരിയായ നടപടിയല്ല. അതിവർഷാനുകൂല്യം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിച്ച് ആകർഷകമായ രീതിയില്‍ കർഷകത്തൊഴിലാളി ക്ഷേമനിധിയെ മാറ്റണം. അങ്ങനെ വന്നാൽ മാത്രമേ പുതിയ തൊഴിലാളികൾ അംഗത്വമെടുക്കാനും ചേർന്നവർ അംഗത്വം നിലനിർത്താനും താല്പര്യം കാണിക്കുകയുള്ളു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ പാർട്ടികളുടെ ശക്തമായ സമ്മർദത്തിന്റെ ഫലമായി നടപ്പിലാക്കിയ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്. പദ്ധതി വിഹിതം ഓരോ വർഷം കഴിയുംതോറും കുറഞ്ഞുവരികയാണ്. 2020–21 വർഷം 1,11,000 കോടിയായിരുന്ന പദ്ധതി വിഹിതം 2023–24ലെ ബജറ്റിൽ 60,000 കോടിയായി ചുരുക്കിയിരിക്കുകയാണ്. തൊഴിലാളികളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പുതിയ നീക്കം ഒരുപാട് പാവങ്ങളെ പദ്ധതിയിൽ നിന്നും നീക്കം ചെയ്യാനാണ്. പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണം. കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ(ബികെഎംയു) നേതൃത്വത്തിൽ ജനുവരി 18ന് സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും. കർഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിക ഉടൻ വിതരണം ചെയ്യുക. കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.