19 April 2024, Friday

എഐടിയുസി സമ്മേളനത്തിന് ഉജ്വല തുടക്കം

Janayugom Webdesk
കൊച്ചി
January 2, 2024 10:55 pm

എഐടിയുസി 18-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. നഗരകവാടമായ പാലാരിവട്ടം മുതൽ സമ്മേളനകേന്ദ്രമായ കടവന്ത്ര ഇൻഡോർ സ്റ്റേഡിയം വരെയുളള കിലോമീറ്ററുകളോളം പ്രദേശം ചെമ്പട്ടണിഞ്ഞ് സമ്മേളനത്തെ വരവേൽക്കുകയാണ്. കൊടിതോരണങ്ങളാൽ അക്ഷരാർത്ഥത്തിൽ ചുവപ്പിൽ മുങ്ങി നിൽക്കുകയാണ് മഹാനഗരം. ആവേശം അലയടിച്ച അന്തരീക്ഷത്തിലാണ് ഇന്നലെ തൊഴിലാളി വർഗത്തിന്റെ അഭിമാനപതാക വാനിലുയർന്നത്. സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ചെമ്പതാക ഉയർത്തിയപ്പോൾ നൂറു കണക്കിന് പ്രവർത്തകരുടെ മുദ്രാവാക്യങ്ങളാൽ സായാഹ്നം മുഖരിതമായി.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഏലൂർ, കളമശേരി മേഖലയിൽ ട്രേഡ് യൂണിയനുകൾ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകിയ ഒട്ടേറെ പേർ പ്രായാധിക്യം അവഗണിച്ചും സമ്മേളനം വീക്ഷിക്കാൻ എത്തിയത് പുതുതലമുറയ്ക്ക് ആവേശമായി. സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളെ ഒരു കൊടിക്കീഴിൽ അണിനിരത്തി എണ്ണമറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് കാനം രാജേന്ദ്രന്റെ നാമധേയത്തിലുളള സമ്മേളന നഗറിൽ ഒത്തുകൂടിയവരുടെയെല്ലാം മനസിൽ നിറഞ്ഞുനിന്നത് അദ്ദേഹത്തിന്റെ സൗമ്യമുഖമായിരുന്നു. പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ എല്ലാവർക്കുമൊപ്പം എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിഞ്ഞ് തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങളോട് പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജ്യത്തുടനീളം അയോധ്യയെക്കുറിച്ച് വാചാലനായി പരക്കംപാഞ്ഞു നടക്കുന്ന മോഡി കേരളത്തിലെത്തുമ്പോൾ തൊഴിലില്ലായ്മ, കർഷകരുടെയും സ്ത്രീകളുടെയും പ്രശ്നങ്ങൾ ഉൾപ്പെടെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ എം ദിനകരന്‍ അധ്യക്ഷനായി. കെ പ്രകാശ് ബാബു, ജെ ഉദയഭാനു, കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: AITUC conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.