7 May 2024, Tuesday

എഐടിയുസി തൃശൂര്‍ ജില്ലാ സമ്മേളനം

web desk
തൃശൂര്‍
September 3, 2023 10:37 pm

എഐടിയുസി തൃശൂർ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ ഭാരവാഹികളായി ടി കെ സുധീഷ് (പ്രസിഡന്റ്), കെ ജി ശിവാനന്ദൻ (സെക്രട്ടറി), കെ എം ജയദേവൻ (ട്രഷറർ), ജെയിംസ് റാഫേൽ, പി കെ കൃഷ്ണൻ, വി കെ ലതിക, വി എസ് പ്രിൻസ് , അഡ്വ. പി കെ ജോൺ, ലളിത ചന്ദ്രശേഖരൻ, പി ഡി റെജി (വൈസ് പ്രസിഡന്റ്മാർ), രാധാകൃഷ്ണൻ എം, പി ശ്രീകുമാർ, വി ആർ മനോജ്, എ എസ് സുരേഷ് ബാബു, സ്മിത വിജയൻ, ടി ആർ ബാബുരാജ്, കെ കെ ശിവൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും 122 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തിരഞ്ഞെടുത്തു.

കേരളത്തിലെ സർക്കാർ — പൊതുമേഖലാ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം നടപ്പിലാക്കണം. അതോടൊപ്പം തന്നെ പെൻഷൻ പ്രായം ഏകീകരിച്ചുകൊണ്ടുള്ള നടപടി ഉണ്ടാകണം. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള പ്രായം വർദ്ധിപ്പിക്കുകയും സർക്കാർ — പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഏകീകരിക്കുകയും ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പൊതുമേഖല സ്ഥാപനമായ ഔഷധിയിൽ പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ജനറൽ വർക്കർ തൊഴിലാളികളുടെ ലാസ്റ്റ് ഗ്രേഡ് പ്രമോഷൻ നടപ്പിലാക്കുക, കുടുംബശ്രീ ജീവനക്കാർക്ക് നൽകിവരുന്ന ഇഎസ്, പിഎഫ് എന്നിവ നിലനിർത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഔഷധി മാനേജ്മെന്റ് തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി. ജില്ല എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ തോട്ടാശ്ശേരി പ്രമേയ അവതരണം നടത്തി.

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനാണ് പുത്തൂരില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയും മുൻകയ്യിൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് സർക്കാറിനെ താഴെ ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങാത്ത മുതലാളിത്തത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ നേരിടുന്ന രാജ്യം ഇന്ത്യയാണ്. 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അധികാരമേറ്റ എൻഡിഎ സർക്കാർ തങ്ങളുടെ മുഖ്യശത്രുക്കളായി കാണുന്നത് കോടിക്കണക്കിന് വരുന്ന പാവപ്പെട്ട തൊഴിലാളികളെയാണ്. അതുകൊണ്ടുതന്നെ തൊഴിലാളി — കർഷക മഹാസഖ്യം ഇന്ത്യൻ സമരമുഖത്ത് പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കാലഘട്ടമാണിത്. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ബാലറ്റിലൂടെ മറുപടി നൽകാൻ രാജ്യത്തെ തൊഴിലാളി സമൂഹം ഒരുങ്ങിയിരിക്കുകയാണെന്നും കെ പി രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ ജില്ലാ അസ്സി. സെക്രട്ടറി ടി ആർ രമേഷ് കുമാർ, എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ കെ മല്ലിക, കെ സി ജയപാലൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് ഇ കുഞ്ഞുണ്ണിമേനോനെ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പൊന്നാടയണിച്ച് ആദരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുതിർന്ന നേതാവ് പി കെ കൃഷ്ണൻ പതാക ഉയർത്തി.

പി ജി മോഹനൻ രക്തസാക്ഷി പ്രമേയവും എം രാധാകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ കെ എം ജയദേവൻ വരവ് — ചിലവ് കണക്കുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി. ഡി റെജി സ്വാഗതം പറഞ്ഞു. ടി കെ സുധീഷ് കൺവീനറും സി സി മുകുന്ദൻ എംഎൽഎ, ജയിംസ് റാഫേൽ , പി കെ കൃഷ്ണൻ , അഡ്വ.പി കെ ജോൺ, വി കെ ലതിക എന്നിവർ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചിരുന്നത്.

Eng­lish Sam­mury: AITUC Thris­sur Dis­trict Con­fer­ence at Ollur Puthur Puzhay­oram Parck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.