ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുവാൻ തയാറെടുക്കുന്ന യുദ്ധകപ്പൽ വിക്രാന്ത് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ മെയിൽ സന്ദേശം അയച്ച പ്രതി ഇപ്പോഴും കാണാമറയത്ത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചതായി പൊലീസ് പറയുമ്പോഴും അറസ്റ്റ് എന്നുണ്ടാകുമെന്ന കാര്യത്തിൽ പൊലീസിന് മറുപടിയില്ല. അതേ സമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും പുറത്തുവന്നു. കപ്പൽ തകർക്കുമെന്ന ഭീഷണി ഇ മെയിലായി വരുന്നതിന് മുമ്പ് പല മെയിലുകളും കപ്പൽശാലയിൽ എത്തിയിരുന്നു.
തന്റെ കുടുംബം തീവ്രവാദികളുടെ പിടിയിലാണെന്നും രക്ഷിക്കുന്നതിന് രണ്ടര ലക്ഷം യു എസ് ഡോളർ നൽകണമെന്നും ഓഗസ്റ്റ് 24ന് എത്തിയ ആദ്യ ഇ മെയിൽ സന്ദേശത്തിൽ പറയുന്നു.
ബീറ്റ് കോയിനായി തുക കൈമാറണമെന്നും അക്കൗണ്ട് നമ്പർ ഉൾപ്പെടുത്തിയുള്ള മെയിലിൽ ആവശ്യപ്പെട്ടു. സ്വകാര്യ മെയിലുകൾ അയക്കുന്നതിന് ഉപയോഗിക്കുന്ന ആപ്പാണ് പ്രതി ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആരാണ് ഇതിന് പിന്നിലെന്നും എവിടെ നിന്നാണ് മെയിൽ വന്നതെന്നുമുള്ള വിവരങ്ങൾ ലഭിക്കുക പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു.
ആദ്യ മെയിൽ എത്തി വൈകാതെ കപ്പൽശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ജി മെയിൽ അക്കൗണ്ടിലേയ്ക്കും സന്ദേശങ്ങളെത്തി. ആദ്യം അഭ്യർത്ഥനയുടെ സ്വരമായിരുന്നെങ്കിൽ പിന്നീട് ഭീഷണിയിലേയ്ക്ക് വഴി മാറുകയായിരുന്നു. പണം ഉടൻ കൈമാറിയില്ലെങ്കിൽ കപ്പലിന് ബോംബ് വയ്ക്കുമെന്നും കപ്പൽശാലയുടെ സുപ്രധാന ഇടങ്ങൾ തകർക്കുമെന്നും പറയുന്നു. കപ്പൽശാലയിലെ ചില ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
English summary; Bomb threat in Vikrant follow up
You may also like this video;
;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.