26 April 2024, Friday

Related news

December 2, 2023
November 18, 2023
November 12, 2023
November 9, 2023
October 28, 2023
October 22, 2023
October 12, 2023
October 11, 2023
October 8, 2023
October 7, 2023

റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിലെ കേന്ദ്ര നിലപാട് റിലയന്‍സിന് വേണ്ടി

എണ്ണ ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധന
കൊള്ളലാഭം നേടിയത് സ്വകാര്യ കമ്പനികള്‍
Janayugom Webdesk
May 16, 2023 9:13 pm

റഷ്യ‑ഉക്രെയ്ൻ യുദ്ധത്തെ മോഡിസര്‍ക്കാര്‍ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാനുള്ള വേദിയാക്കിയെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് ക്രൂഡ് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനുള്ള സൗകര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ക്ക് ലഭിച്ചത്.
റഷ്യയുമായുള്ള ഇടപാടുകള്‍ക്ക് അന്താരാഷ്ട്ര ഉപരോധങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ രാജ്യത്ത് നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. റഷ്യയുടെ എണ്ണ കയറ്റുമതിയുടെ 30 ശതമാനം ഇന്ത്യയിലേക്കായിരുന്നു. ആഗോളവിപണിയെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് റഷ്യയില്‍ നിന്ന് എണ്ണ കിട്ടുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായം. എന്നാല്‍ പൊതു വിപണിയില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവൊന്നുമുണ്ടായില്ല.
മോഡി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത 2014 മേയ് മാസത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 106.94 ഡോളറായിരുന്നു. അന്ന് 72 രൂപയ്ക്ക് പെട്രോൾ കിട്ടിയിരുന്നു. പിന്നീട് ശരാശരി 70 ഡോളറിന് എണ്ണ ലഭിച്ചപ്പോഴും വിപണിയില്‍ ഇന്ധനവില നിരന്തരം ഉയരുകയായിരുന്നു. ഇപ്പോൾ ലിറ്ററിന് 100 രൂപയിലധികമാണ് വില. മോഡിയുടെ ഈ സാമ്പത്തിക ശാസ്ത്രത്തിന് അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ലെന്ന് പൊതുപ്രവര്‍ത്തകന്‍ ജവഹര്‍ സര്‍ക്കാര്‍ ‘ദ വയറി‘ല്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
പാെതുമേഖലാ എണ്ണ ശുദ്ധീകരണശാലകൾക്ക് പെട്രോളിയം ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാൻ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ സ്വകാര്യ റിഫൈനറികൾക്ക് ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ല. റഷ്യയിൽ നിന്ന് ഏറ്റവുംകുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്തതുവഴി റിലയൻസ്, നയാര എനര്‍ജി എന്നീ കമ്പനികള്‍ക്കാണ് കൊള്ളലാഭം നേടാൻ അവസരമൊരുങ്ങിയത്. റഷ്യക്കെതിരായ സ്വന്തം ഉപരോധം മൂലം എണ്ണക്ഷാമം നേരിട്ട പാശ്ചാത്യ രാജ്യങ്ങൾക്ക് ഉയർന്ന വിലയ്ക്ക് ഈ കമ്പനികള്‍ പെട്രോളിയം ഉല്പന്നങ്ങള്‍ വില്പന നടത്തുകയായിരുന്നു. വാൾസ്ട്രീറ്റ് ജേണൽ “സൂപ്പർചാർജ്ഡ് ലാഭം” എന്നാണ് റിലയൻസും നയാരയും റഷ്യൻ എണ്ണ ‌ കയറ്റുമതി ചെയ്തതിനെ വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ബന്ധം വഷളായതുകൊണ്ട് റിലയൻസിന് ദീര്‍ഘകാലം പ്രയോജനം ലഭിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
2022 ഫെബ്രുവരി മുതൽ ജൂൺ 22 വരെയുള്ള കാലയളവിൽ ഇന്ത്യ ഏകദേശം 62.5 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങിയതായി റഷ്യൻ ഡാറ്റ (റിഫിനിറ്റിവ് ഐക്കൺ) കാണിക്കുന്നു. ഇത് 2021ലെ അതേ കാലയളവിൽ ഇറക്കുമതി ചെയ്തതിന്റെ മൂന്നിരട്ടിയിലധികമാണ്. മാർച്ചിൽ ഇന്ത്യയിലെ സ്വകാര്യ റിഫൈനറികൾ റഷ്യൻ എണ്ണയുടെ 45 ശതമാനവും കുറഞ്ഞവിലയിൽ ഇറക്കുമതി ചെയ്തുവെന്ന് എനർജി കാർഗോ ട്രാക്കറായ വോർട്ടക്സ് റിപ്പോർട്ട് ചെയ്തിരുന്നു.

Eng­lish sum­ma­ry; Cen­tral posi­tion in Rus­sia-Ukraine war for Reliance

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.