1 May 2024, Wednesday

ആഭ്യന്തര വൈദ്യുതോൽപ്പാദനം വെട്ടിക്കുറച്ചു; ജലശേഖരം 15 ശതമാനം മാത്രം

എവിൻ പോൾ
ഇടുക്കി
June 21, 2023 9:07 pm

സംസ്ഥാനത്ത് ജലാശയങ്ങളിൽ ആകെ ജലശേഖരം 15 ശതമാനം മാത്രം. 635.576 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് വൈദ്യുതി പദ്ധതികളുള്ള ജലാശയങ്ങളിൽ ഇപ്പോൾ അവശേഷിക്കുന്നത്. ആഭ്യന്തര വൈദ്യുതോൽപ്പാദനം 15 ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. ഇതേനിലയിൽ സംസ്ഥാനത്ത് 42 ദിവസം കൂടി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമാണ് പദ്ധതി പ്രദേശങ്ങളിൽ മിച്ചമുള്ളത്. 

ഈ മാസം 789.48 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടിയിരുന്നതെങ്കിലും ലഭിച്ചത് 137.417 ദശലക്ഷം യൂണിറ്റിന് ആവശ്യമായ വെള്ളം മാത്രമാണ്. സാധാരണ നിലയിൽ ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്നത് 526.32 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ നീരൊഴുക്കാണ്. എന്നാൽ ഇന്നലെ വരെ 388.903 ദശലക്ഷം യൂണിറ്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

മൺസൂൺ ദുർബലമായി തുടരുന്നത് കെഎസ്ഇബിക്കും തലവേദന സൃഷ്ടിക്കുകയാണ്. മഴ ശക്തമല്ലാത്തതിനാൽ തന്നെ സംസ്ഥാനത്ത് വൈദ്യുതോപയോഗവും നിയന്ത്രിക്കാനായിട്ടില്ല. പ്രതിദിനം ശരാശരി 83.1666 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വൈദ്യുതോപയോഗം. മുൻകരുതലെന്ന നിലയിൽ ആഭ്യന്തര വൈദ്യുതോൽപ്പാദനം ശരാശരി 21.4834 ദശലക്ഷം യൂണിറ്റായിരുന്നത് 14.6196 ദശലക്ഷം യൂണിറ്റായി കെഎസ്ഇബി കുറച്ചിട്ടുണ്ട്. എന്നാൽ പ്രതിദിനം ശരാശരി 61.6831 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറമെ നിന്ന് എത്തിക്കേണ്ടതായി വരുന്നത്. സംസ്ഥാനത്ത് കാലവർഷ മഴയുടെ ലഭ്യതയിൽ 62 ശതമാനത്തിന്റെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. കാലവർഷം ആരംഭിച്ച ശേഷം സംസ്ഥാനത്ത് ലഭിച്ചത് 167.2 മില്ലി മീറ്റർ മഴ മാത്രമാണ്. വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കിയിലും കാലവർഷം 70 ശതമാനം കുറവാണ്. ഇടുക്കി ഡാമിലെ ജലശേഖരം ഡാമിന്റെ സംഭരണ ശേഷിയുടെ 14 ശതമാനം മാത്രമാണ്. 

Eng­lish Summary:domestic elec­tric­i­ty pro­duc­tion cut; Water stor­age is only 15 percent
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.