20 April 2024, Saturday

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സമരസജ്ജരാവുക: മോഹൻ ശർമ്മ

Janayugom Webdesk
തിരുവനന്തപുരം
December 23, 2022 10:47 pm

രാജ്യത്തെ സമസ്ത മേഖലകളും സ്വകാര്യവല്‍ക്കരിക്കാൻ തീരുമാനിച്ച് നീങ്ങുന്ന കേന്ദ്രസർക്കാരിനെതിരെ കൂടുതൽ സമരസജ്ജരാകണമെന്ന് വൈദ്യുതി ജീവനക്കാരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസി(എഐഎഫ്ഇഇ)ന്റെ ജനറൽ സെക്രട്ടറി മോഹൻ ശർമ്മ.
വൈദ്യുതി രംഗത്തെയും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനാവശ്യമായ നിയമനിർമ്മാണത്തിനു നടപടികൾ കൈക്കൊള്ളുന്ന വർത്തമാനകാല സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ വൈദ്യുതി ജീവനക്കാരും സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംഘടന രൂപീകരിച്ചതിന്റെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർദ്ദിഷ്ട വൈദ്യുതി ഭേദഗതി ബിൽ പാസായാൽ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരും. 15 ലക്ഷത്തോളം വരുന്ന വൈദ്യുതി ജീവനക്കാരുടെ തൊഴിൽ സുരക്ഷ അപകടത്തിലാവുന്ന ഗുരുതര സ്ഥിതിവിശേഷവും ഉടലെടുക്കുമെന്നും മോഹന്‍ ശര്‍മ്മ കൂട്ടിച്ചേർത്തു.
വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ നിര്‍വഹിച്ചു. സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടു കാലംകൊണ്ട് രാജ്യത്ത് പൊതുമേഖലാ സംരംഭങ്ങളിലൂടെ കെട്ടിപ്പടുത്ത ജനങ്ങളുടെ സ്വത്തുക്കളെല്ലാം നിസാര വിലയ്ക്ക് തങ്ങളുടെ ചങ്ങാതിമാരായ കുത്തക മുതലാളിമാർക്ക് അടിയറ വയ്ക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്ന് സുനീർ പറഞ്ഞു.

മോഹൻ ശർമ്മയ്ക്കും മഹാരാഷ്ട്ര ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൃഷ്ണ ഭോയർക്കും തൊഴിലാളികൾ സ്വീകരണം നൽകി. 1962ൽ മധ്യപ്രദേശിൽ രൂപീകരിച്ച വൈദ്യുതി ജീവനക്കാരുടെ ദേശീയ സംഘടനയായ എഐഎഫ്ഇഇ നിലവിൽ വൈദ്യുതിമേഖലയിലെ ദേശീയതലത്തിലെ ഏറ്റവും വലിയ സംഘടനയാണ്.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് എ എം ഷിറാസ് അധ്യക്ഷത വഹിച്ചു. എഐഎഫ്ഇഇ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി ജെ കുര്യാക്കോസ്, ഓഫീസേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം ജി അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി എം പി ഗോപകുമാർ സ്വാഗതവും ട്രഷറർ ജേക്കബ് ലാസർ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Get ready to strike against cen­tral gov­ern­ment poli­cies: Mohan Sharma

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.