27 April 2024, Saturday

ആഗോള മാന്ദ്യം അടുത്തെത്തി: മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന

Janayugom Webdesk
ജെനീവ
September 27, 2022 10:19 pm

ആഗോള മാന്ദ്യം അടുത്തെത്തിയതായി ലോകവ്യാപാര സംഘടനയുടെ മുന്നറിയിപ്പ്. നിരവധി കാരണങ്ങള്‍കൊണ്ട് ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ലോകവ്യാപാര സംഘടനാ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ഞ്ഞോ ഇവേല പറഞ്ഞു. ജെനീവയില്‍ നടന്ന ആഗോള വ്യാപാര സംഘടനകളുടെ വാര്‍ഷിക യോഗത്തിലാണ് ഇവേലയുടെ പരാമര്‍ശം.
ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യവില വര്‍ധന, ഇന്ധനവില വര്‍ധന, കോവിഡ് മഹാമാരിക്ക് ശേഷമുള്ള പ്രതിസന്ധികള്‍ തുടങ്ങിയവയാണ് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതെന്ന് ഇവേല പറഞ്ഞു.
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് നിലവിലുള്ളത്. നമ്മള്‍ അതിന്റെ അടുത്തെത്തി കഴിഞ്ഞു. മാന്ദ്യത്തില്‍ നിന്ന് എങ്ങനെ പുറത്തുവരാമെന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നും വളര്‍ച്ച തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ആഗോള വളര്‍ച്ചാ നിരക്ക് കുറച്ചിരിക്കുകയാണ്. സുരക്ഷ, കാലാവസ്ഥാ, ഇന്ധനം, ഭക്ഷ്യവില തുടങ്ങിയ പ്രതിസന്ധികളെല്ലാം എല്ലാ രാജ്യങ്ങളെയും ഒരേ സമയം കടന്നുപിടിച്ചിരിക്കുകയാണ്. വ്യാപാരങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.
കേന്ദ്രബാങ്കുകളുടെ നിലയും പരുങ്ങലിലാണ്. അവര്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ പലിശ നിരക്ക് ഉയര്‍ത്തുകമാത്രമാണ് മാര്‍ഗമെന്നും നൈജീരിയയിലെ മുന്‍ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്ന ഇവേല പറഞ്ഞു.
രൂപയുടെ തുടര്‍ച്ചയായ ഇടിവ്, ഓഹരി വിപണിയിലെ തകര്‍ച്ച, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ നടക്കുന്ന കൂട്ടപിരിച്ചുവിടലുകള്‍ തുടങ്ങിയവ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

Eng­lish Sum­ma­ry: Glob­al reces­sion looms: World Trade Orga­ni­za­tion warns

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.