സർവകലാശാലകളിലെ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ ചെയര്‍മാനായ കമ്മിഷൻ ശുപാർശ ചെയ്തു. നിലവിൽ ഗവർണറാണ് ചാൻസലർ. മുഖ്യമന്ത്രിയെ വിസിറ്ററായി നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സെനറ്റിനെ ചെറുതും കാര്യക്ഷമവുമായ ബോർഡ് ഓഫ് റീജന്റ്സായി മാറ്റണം. സർക്കാർ, പൗരസമൂഹം, വ്യവസായം, സാംസ്‌ക്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്നതായിരിക്കണം ഇത്. ബോർഡ് ഓഫ് റീജന്റ്‌സുമായി ചേർന്ന് ഭരണപരമായ കാര്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കണം. ബോർഡില്‍ നിന്നുളള വ്യക്തിയായിരിക്കണം ചാൻസലർ.
ഓരോ സർവകലാശാലയ്ക്കും ചാൻസലർമാര്‍ വേണം. മികച്ച വിദ്യാഭ്യാസ വിചക്ഷണനെ വൈസ് ചാൻസലറാക്കണം. അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തണം. 70 വയസ് പൂർത്തിയാകുന്നതിന് മുമ്പാണെങ്കില്‍ ഒരു തവണകൂടി പരിഗണിക്കാം. സെർച്ച് കം സെലക്ഷൻ കമ്മിറ്റി മുൻഗണനാടിസ്ഥാനത്തിൽ നൽകുന്ന ശുപാർശയിൽനിന്ന് ബോർഡ് ഓഫ് റീജന്റ്സാണ് വൈസ്ചാൻസലറെ തെരഞ്ഞെടുക്കേണ്ടത്. വൈസ് ചാൻസലർ കണ്ടെത്തുന്ന സർവകലാശാലയിലെ മൂന്നു പ്രൊഫസർമാരിൽ നിന്ന് ഒരാളെ ബോർഡ് ഓഫ് റീജന്റ്സ് പ്രോവൈസ് ചാൻസലറാക്കണം.
പഠനപരമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ബോർഡ് ഓഫ് സ്റ്റഡീസിന് ആയിരിക്കണം. സർവകലാശാലകളിലെ സിൻഡിക്കേറ്റിന്റെ ആധിപത്യം നിയന്ത്രിക്കണം. അത് ബജറ്റിന്റെയും നയങ്ങളുടെയും അംഗീകാരത്തിലും ചർച്ചകളിലും മാത്രമാകണം. പ്രവർത്തനപരിധിയില്ലാതെ രാജ്യത്തും വിദേശത്തും പഠനകേന്ദ്രങ്ങൾ അനുവദിക്കാൻ അധികാരം നൽകണം.
ചാൻസലറുടെ അംഗീകാരത്തിന് നൽകുന്ന ചട്ടങ്ങളിൽ 60 ദിവസത്തിനകം തുടർനടപടി ഉണ്ടാകുന്നില്ലെങ്കിൽ ആ ചട്ടങ്ങൾ അംഗീകരിച്ചതായി കണക്കാക്കണം, ഓർഡിനൻസിന് ചാൻസലറുടെ അനുമതി വേണ്ടെന്ന കുസാറ്റിലെ ചട്ടങ്ങൾ മറ്റുള്ളവയ്ക്കും ബാധകമാക്കണം, നിയമവും ചട്ടങ്ങളും റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം റദ്ദാക്കണം, പ്രതിദിന പ്രവർത്തനങ്ങളുടെ അധികാരം വൈസ് ചാൻസലറിൽ നിക്ഷിപ്തമാക്കണം, സ്വകാര്യ സർവകലാശാലാ ബില്ലില്‍ കൊണ്ടുവരണം, മലബാറിൽ കൂടുതൽ കോളജുകൾ വേണം.
കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം, വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ വകുപ്പ് വേണം, സർവകലാശാലാ നിയമനങ്ങൾ പിഎസ്‌സി, ഹയർ എഡ്യുക്കേഷൻ സർവീസ് കമ്മിഷൻ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടർ എന്നിവയാണ് മറ്റ് ശുപാർശകൾ.
ഫീസ് ഘടനയിലും മാറ്റം
ഫീസ് ഘടനയിലെ മാറ്റവും ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സർക്കാർ സ്ഥാപനങ്ങളിൽ പൊതുഫണ്ട് വിനിയോഗം 50–60 ശതമാനം ആയി നിയന്ത്രിക്കണം. ഇതര ചെലവുകൾ മറ്റ് ഏജൻസുകളിൽനിന്നുള്ള സംഭാവനയായി സ്വീകരിക്കണം. ഫീസ് ഇളവുകൾ സർക്കാരിന്റെ നയപ്രകാരം ഫീസ് സൗജന്യത്തിന് അർഹരായവർക്ക് മാത്രമായി പരിമിതപ്പെടുത്തണം.
കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവുകൾ നൽകുന്നത്. സമ്പൂർണ ഫീസ് ഇളവ് പ്രതിവർഷം ആറുലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബത്തിൽ നിന്ന് വരുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തണം. അതിന് മുകളിൽ വരുമാനമുള്ളവർക്ക് അതിന്റെ അടിസ്ഥാനത്തിൽ 80, 60, 40, 20 ശതമാനം എന്നിങ്ങനെയാക്കണം. പത്തുലക്ഷം രൂപയോ അതിന് മുകളിലോ വാർഷികവരുമാനമുള്ളവരിൽ നിന്ന് സമ്പൂർണഫീസ് ഈടാക്കണമെന്നും ശുപാർശയിൽ പറയുന്നു.
English Summary: Higher Education Reform Commission recommendation; Governor’s power should be curtailed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.