4 May 2024, Saturday

ഇല്ലാകവിത

ഡോ.ആര്യാഗോപിയുടെ കവിത
ഡോ.ആര്യാഗോപി
July 31, 2023 11:57 am

ല്ലാത്ത പുഴയിലെ

മീനുകൾക്ക്

ഇല്ലാത്ത പാലത്തിനുമുകളിൽ നിന്ന്

ചൂണ്ട കൊരുത്ത്

ഇല്ലാത്ത ആകാശവിചാരത്താൽ

മഴക്കുട ചൂടി

ഇല്ലാത്ത ദേഹത്തിന്റെ

പെരുംചൂടിൽ

വിയർത്തു കുളിച്ചു.

ഇല്ലാത്ത തിരക്കിൽ മയങ്ങി

ഇല്ലാത്ത വിശപ്പിൽ കുരുങ്ങി

ഞാൻ നിന്നു.നീയും നിന്നു.

ഇല്ലാത്ത മുറിവിന്റെ വിടവിൽ

ഉപ്പു തേച്ചുണക്കി

ഇല്ലാത്ത കാൽത്തണ്ടയിൽ

പച്ചകുത്തി വരച്ചു

ഇല്ലാത്ത കിളിയുടെ

കൊഞ്ചൽ വീണ്ടും കേട്ട്

ഇല്ലാത്ത സുര്യനെ ശപിച്ചു

ഇല്ലാത്ത മണ്ണിനെ കൊതിച്ചു

ഞാൻ നിന്നു. നീയും നിന്നു.

ഇല്ലാത്ത മരത്തിന്റെ

കാണാകൊമ്പിൽ ഊഞ്ഞാലിട്ട്

ഇല്ലാത്ത കഥയാൽ

പാൽപ്പായസം വെച്ചു

ഇല്ലാത്ത ഉടലാൽ പതുങ്ങി

പരകായ പ്രവേശനം നടത്തി

ഇല്ലാത്ത ചിറകാൽ

കാക്കയ്ക്ക് കിരീടം വെച്ചു

ഇല്ലാത്ത അമാവാസിക്കണ്ണ്

മുറുക്കെയടച്ചു

ഇല്ലാത്ത വേനൽത്തോണി

തുഴഞ്ഞു ചിരിച്ച്

ഇല്ലാത്ത മൗനങ്ങളിൽ

നിലവിളികളെ ഓമനിച്ച്

ഇല്ലാത്ത തൊട്ടിലിൽ മൗനത്തെ

ഉറക്കാൻ കിടത്തി

ഇല്ലാത്ത ഞാനും നീയും

ഇല്ലാത്ത കവിതയിൽ നിന്ന്

ഇല്ലാത്തയിടത്തേക്ക്

ഇല്ലാത്ത നേരത്ത്

ഇറങ്ങിപ്പോയിരിക്കുന്നു.

Eng­lish Sam­mury: Dr. Aryagopi’s New Poetry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.