21 May 2024, Tuesday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024

രാഷ്ട്രീയ ഭീതിയും സ്തുതിയും പടരുന്ന ഇന്ത്യ

Janayugom Webdesk
June 28, 2022 5:15 am

മൂഹത്തിലെ സമുന്നതരും സമ്പന്നരുമായവരിൽ പോലും സൃഷ്ടിച്ചിരിക്കുന്ന ഭയമാണ് രാജ്യത്തെ ഇപ്പോഴത്തെ ഭരണകൂടത്തിന്റെ സവിശേഷത. ബിജെപിയുടെ ഉന്നതനേതാക്കൾ പങ്കെടുത്ത ഒരു സമ്മേളനത്തിൽ ‘പുതിയ ഇന്ത്യ’യിലെ ഈ പ്രതിഭാസത്തെ അടുത്ത കാലത്ത് വിമർശിച്ച പ്രമുഖൻ അന്തരിച്ച വ്യവസായി രാഹുൽ ബജാജ് മാത്രമാണ്. 2019 ഡിസംബറിൽ ഇക്കണോമിക് ടൈംസിന്റെ അവാർഡ് ചടങ്ങിൽ വച്ചായിരുന്നു ബജാജ് മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. നരേന്ദ്ര മോഡി അമിത് ഷാ കൂട്ടുകെട്ടിലുളള ഭരണത്തെ രാജ്യം ഭയക്കുന്നുണ്ട്. വിമർശനങ്ങൾ ഉൾക്കൊള്ളാൻ കേന്ദ്ര സർക്കാർ തയാറല്ലെന്നും അന്ന് രാഹുൽ ബജാജ് പറഞ്ഞു. ഒപ്പമുള്ള പ്രൊഫഷണൽ സഹപ്രവർത്തകർ നിശബ്ദത പാലിച്ചപ്പോഴും അദ്ദേഹത്തിന് അത് പറയാൻ ധൈര്യം വന്നു. രാഷ്ട്രീയക്കാരല്ലാത്തവരിൽ ഇങ്ങനെ തുറന്നുപറയുന്ന ഒരാളും അതിനുശേഷം ഉണ്ടായിട്ടില്ല.


ഇതുകൂടി വായിക്കൂ: വിശപ്പിനു മേൽ വ്യാപാരം പ്രതിഷ്ഠിക്കപ്പെടുമ്പോൾ


ഇന്ത്യ ഇത്തരത്തിൽ തുന്നിക്കെട്ടിയ ചുണ്ടുകളുടെ ഘട്ടത്തിലൂടെ കടന്നുപോയത് 1975–77 ലെ അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ചലച്ചിത്രതാരം നസീറുദ്ദീൻ ഷാ ചൂണ്ടിക്കാണിച്ചതുപോലെ, ബോളിവുഡിലെ പ്രശസ്തരായ ‘ഖാൻമാർ’ പോലും വിവാദ വിഷയങ്ങൾ അവഗണിക്കാൻ തയാറാകുന്നത് വായ തുറന്നാൽ തങ്ങൾക്ക് ഒരുപാട് നഷ്ടപ്പെടാനുണ്ട് എന്നതുകൊണ്ടാണ്. എന്നാൽ സിനിമാരംഗത്തെ സർക്കാർ അനുകൂലികൾക്ക് അത്തരം ഭയമില്ല. രാഷ്ട്രീയ യജമാനന്മാർക്ക് പിന്തുണ നൽകാൻ അവർ മത്സരത്തിലാണ്. തങ്ങളുടെ സിനിമകൾക്ക് നികുതിയിളവ് സ്വീകരിക്കാനും രാഷ്ട്രീയ‑ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് സ്വദേശത്തും വിദേശത്തും പ്രചാരണം ആസ്വദിക്കാനും ഭരണകക്ഷിയുടെ നിലപാടുകളോട് ചേർന്ന് നില്ക്കാൻ അവർക്ക് മടിയില്ല. യഥാര്‍ത്ഥത്തില്‍, ഭയത്തിന്റെ അന്തരീക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്ന സ്തുതിപാടല്‍ മാത്രമാണ്‌ അവരുടെ വർഗീയത. ശക്തരായ യജമാനനോടുള്ള ഭയം, സിനിമാലോകം കഴിഞ്ഞാല്‍ മാധ്യമങ്ങളിലാണ് ഈ നികൃഷ്ടമായ രീതി കൂടുതൽ ദൃശ്യമാകുന്നത്.


ഇതുകൂടി വായിക്കൂ: ഇഡി മോഡിയുടെ രാഷ്ട്രീയ ആയുധം


മാധ്യമങ്ങൾ സ്വതന്ത്രരാണെന്ന് അഭിമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അച്ചടി, ദൃശ്യ‑ശ്രവ്യ മാധ്യമങ്ങൾ സർക്കാരിന്റെ സ്തുതിപാഠകരാകുന്നതിനെക്കാൾ നിന്ദ്യമായ മറ്റൊന്നില്ല. പാർട്ടി പ്രസിദ്ധീകരണങ്ങള്‍ ഒഴികെയുള്ള പ്രസിദ്ധീകരണങ്ങള്‍ അവയുടെ സ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടാൻ രാഷ്ട്രീയബന്ധങ്ങളില്‍ നിന്ന് അകലം പ്രകടപ്പിച്ചിരുന്നു. രാജ്യത്തെ നിലവിലെ അവസ്ഥ അങ്ങനെയല്ല. ചില മാധ്യങ്ങൾ ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ മുഖം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ചില പ്രമുഖ ടെലിവിഷൻ ചാനലുകൾ തികച്ചും വ്യത്യസ്തമാണ്. അവർ ഭരണകൂട രാഷ്ട്രീയത്തിന്റെ മുഖപത്രങ്ങളെപ്പോലെ പ്രവർത്തിക്കുകയും സര്‍ക്കാരിനെ വിമർശിക്കുന്നവരെ, പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികളെ ടാര്‍ജറ്റ് ചെയ്യുകയുമാണ്. പ്രത്യയശാസ്ത്രപരമായ അടുപ്പത്തിൽ നിന്നാണോ ഈ സ്തുതി ഗീതം ജനിച്ചത്, അതോ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിച്ചാൽ, ബോളിവുഡിലെ ഖാൻമാരെപ്പോലെ, നഷ്ടപ്പെടാൻ ഏറെയുണ്ടെന്ന ഭയമാണോ? എന്ന് പരിശോധിച്ചാല്‍ രണ്ടാമത്തേതാണ് കാരണമെന്ന് വ്യക്തമാകും.
‘മാധ്യമ മുതലാളിമാരോട് വളയാൻ ആവശ്യപ്പെട്ടപ്പോള്‍ അവർ ഇഴഞ്ഞുനീങ്ങി‘യെന്ന് അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തു വന്ന മോഡിയുടെ ഗുരുസ്ഥാനീയനായ എൽ കെ അഡ്വാനി പറഞ്ഞിരുന്നു. കൊളോണിയൽ ഭരണകാലത്ത് മധ്യവർഗത്തിലെ ചിലര്‍ ഉൾക്കൊണ്ടിരുന്ന അടിമത്തം ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തിലും അവശേഷിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു അടിയന്തരാവസ്ഥക്കാലത്തെ നിസംഗത. അതേ കൊളോണിയല്‍ വിധേയത്വം ഇന്ന് വീണ്ടും പ്രകടമാവുകയാണ്. എന്നാല്‍ ബിജെപിയുടെ ഉന്നത തലത്തില്‍ സുരക്ഷിതനായിരിക്കുന്ന അഡ്വാനി, മാധ്യമങ്ങളിലും കോർപറേറ്റ് മേഖലയിലും ഉള്ള നിലവിലെ ഭീരുത്വത്തെ എതിർക്കാൻ സാധ്യതയില്ല.


ഇതുകൂടി വായിക്കൂ: പറയാതിനിവയ്യ,പറയാനും വയ്യ


സർക്കാരിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള ശക്തമായ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ കഴിയുന്ന അന്തരീക്ഷം ജനാധിപത്യത്തിന് ആവശ്യമാണ്. ഉപരിവർഗമുൾപ്പെടെയുള്ള വലിയവിഭാഗം ജനങ്ങൾക്കിടയിലുള്ള ഇപ്പോഴത്തെ വിധേയത്വ മനോഭാവം ഒട്ടും ഗുണകരമല്ല. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയെ ‘വഴിപിഴച്ചവനും അറിവില്ലാത്തവനും’ എന്ന് വിശേഷിപ്പിച്ച അമ്മാവന്‍ ബി കെ നെഹ്രുവിനെ പോലെ രാഷ്ട്രീയ ഇച്ഛാശക്തിയുള്ളവര്‍ ഉയർന്നു വരേണ്ടതുണ്ട്.
സ്വാതന്ത്ര്യ പ്രസ്ഥാനത്ത ശക്തിപ്പെടുത്തിയത് പണ്ഡിതന്മാരും വിദ്യാഭ്യാസമുള്ള വ്യക്തികളും അവരുടെ ധാർമ്മിക ഉത്തരവാദിത്തം നിറവേറ്റിയതാണ്. ഗാന്ധിയുടെയും നെഹ്രുവിന്റെയും അംബേദ്കറുടെയും കാലശേഷം വിദ്യാഭ്യാസത്തിന്റെയും ധാർമ്മികതയുടെയും നിലവാരത്തകർച്ച തുടര്‍ച്ചയായി. ഇന്നത്തെ ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും സംശുദ്ധമായ പശ്ചാത്തലമില്ലാത്തവരാണ്. ഏതാണ്ട് 50 ശതമാനം എം പി മാർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. മാത്രമല്ല വിദ്യാഭ്യാസ യോഗ്യതയും മോശമാണ്. ഭയത്തിന്റെ വ്യാപനവും അതിന്റെ ഭാഗമായ സ്തുതിപാടല്‍ സംസ്കാരവും ഇന്ദിര‑സഞ്ജയ് യുഗത്തെക്കാള്‍ അനാരോഗ്യകരമായ സാഹചര്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.