28 April 2024, Sunday

രണ്ടാം അങ്കത്തില്‍ പരമ്പര പിടിക്കാന്‍ ഹാര്‍ദിക്കും പിള്ളേരുമിറങ്ങുന്നു

മത്സരം ഇന്ന് രാത്രി ഏഴിന്
web desk
പൂനെ
January 5, 2023 9:15 am

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് രാത്രി ഏഴിനാണ് മത്സരം. നേരത്തെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യക്ക് ഇന്നത്തെ കളിയില്‍ ജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. അതേസമയം പരമ്പര പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ശ്രീലങ്കയ്ക്ക് വിജയിച്ചേ മതിയാകു.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഇന്ത്യന്‍ ടീം ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനവുമായി ശിവം മാവി മികച്ച ബൗളിങ്ങാണ് കാഴ്ചവച്ചത്. ഉമ്രാന്‍ മാലിക്കും ഹര്‍ഷല്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത് മികച്ച പിന്തുണയേകുകയും ചെയ്തു. ആദ്യ മത്സരത്തിലേതു പോലെ തന്നെ രണ്ടാം മത്സരത്തിലും ഇഷാന്‍ കിഷന്‍-ശുഭ്മാന്‍ ഗില്‍ ജോഡിയാകും ഓപ്പണിങ്ങില്‍ ഇറങ്ങുക. മൂന്നാമനായി സൂര്യയെത്തുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ സഞ്ജുവിന് രണ്ടാം മത്സരത്തിലും അവസരമൊരുങ്ങുമോയെന്ന് കാത്തിരുന്ന് കാണണം. രണ്ടാം ടി20യിലും സഞ്ജു ടീമില്‍ തുടരുമെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയേക്കും. സഞ്ജുവിനു പകരം ദീപക് ഹൂഡ നാലാം നമ്പറിലേക്കു കയറും.

പകരം സഞ്ജു അദ്ദേഹം കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ആറാം നമ്പറിലേക്കും ഇറങ്ങും. ഫിനിഷറുടെ റോളില്‍ സഞ്ജുവിന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. രണ്ടാം ടി20യുടെ വേദിയായ പൂനെയിലെ പിച്ച് മുംബൈയിലേതു പോലെ തന്നെ ബാറ്റിങിനു അനുയോജ്യമാണ്. റണ്‍ചേസിലും ടീമുകള്‍ക്കു കാര്യമായ വെല്ലുവിളി നേരിടേണ്ടി വരില്ല. ഏഷ്യന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക പടിക്കലാണ് തോ­ല്‍വി സമ്മതിച്ചത്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ശക്തമായി തിരിച്ചുവരാനാകും അവര്‍ ശ്രമിക്കുക. ക്യാപ്റ്റന്‍ ദസന്‍ ഷനക ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിക്കരികെയാണ് വീണത്. താരത്തിന്റെ ബാറ്റിങ് ലങ്കന്‍ നിരയില്‍ കരുത്ത് പകരും.

Eng­lish San­nury: India and Sri Lan­ka are set to face each oth­er in the sec­ond game of the three-match T20I series on Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.