ന്യൂഡല്‍ഹി
March 20, 2024 8:43 pm
രാജ്യത്തിന്റെ വരുമാനത്തിന്റെ ഏറിയ പങ്കും കൈവശപ്പെടുത്തിയിരിക്കുന്നത് ജനസംഖ്യയിലെ ഒരു ശതമാനമാണെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വേള്‍ഡ് ഇനിക്വാളിറ്റി ലാബ് പഠനത്തിലാണ് യുഎസ്, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് അസമത്വം കൂടുതലാണെന്ന് പ്രതിപാദിക്കുന്നത്. 2014–23 കാലത്താണ് രാജ്യത്ത് അസമത്വം വര്‍ധിച്ചതും കുറച്ചുപേരില്‍ മാത്രമായി ധനം ചുരുങ്ങിയതുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് കേവലം ഒരു ശതമാനം പേരില്‍ മാത്രമായി ധനം ചുരുങ്ങുയിരിക്കുന്നത്.
ദേശീയവരുമാനത്തിന്റെ 22.6 ശതമാനവും ധനത്തിന്റെ 40.1 ശതമാനവും ഒരു ശതമാനത്തിന്റെ കൈകളില്‍ മാത്രം എത്തുന്നത് 2022–23ലാണ്. 1961ല്‍ വിവരശേഖരണം തുടങ്ങിയത് മുതല്‍ ഒരു ശതമാനത്തിന്റെ കൈകളില്‍ മാത്രമായി ധനശേഖരം ചുരുങ്ങിയത് ആദ്യമായാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെക്കാള്‍ കൂടുതലാണ് കുത്തകകള്‍ രാജ്യത്ത് നിലവില്‍ സൃഷ്ടിച്ചിരിക്കുന്ന അസമത്വം. അനധികൃത ധനശേഖരണവും അസമത്വവും സമൂഹത്തെയും സര്‍ക്കാരിനെയും സ്വാധീനിക്കുന്നു. ലോകത്തിന് തന്നെ മാതൃകയായിരുന്ന പല സ്ഥാപനങ്ങളും തങ്ങളുടെ ധാര്‍മ്മികത അടിയറവുവച്ചതായും ഇന്ത്യ സമ്പന്നരുടെ പക്ഷം ചേരാനുള്ള സാധ്യത ഉയരുകയാണെന്നും കണ്ടെത്തലുണ്ട്.
വികസനത്തിന്റെയും സാമ്പത്തിക നവീകരണത്തിന്റെയും പേരുപറഞ്ഞ് ബിജെപി രണ്ടു വര്‍ഷമായി ഏകാധിപത്യഭരണമാണ് നടത്തുന്നതെന്നും വൻകിട വ്യാപാരികളും സര്‍ക്കാരുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങളെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ഫോബ്സ് കോടീശ്വരന്മാരുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ 100 കോടി വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 1991ല്‍ ഒന്നായിരുന്നത് 2022ല്‍ 162ആയി ഉയര്‍ന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാലയളവില്‍ ഇവര്‍ രാജ്യത്തിന് നല്‍കുന്ന ദേശീയ വരുമാനത്തോത് ഒരു ശതമാന (1991) ത്തില്‍ നിന്ന് 2022ല്‍ 25 ശതമാനമായി ഉയര്‍ന്നു.
രാജ്യത്തെ വരുമാനവും ധനവും സംബന്ധിച്ച് ടാക്സ് കോഡ് പുനഃക്രമീകരിക്കേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവയില്‍ പൊതുനിക്ഷേപം ഉണ്ടാകണമെന്നും ആഗോളവല്‍ക്കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്കും ലഭ്യമാക്കണമെന്നും ലേഖകര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ സാമ്പത്തിക വിവരം സംബന്ധിച്ച രേഖകളുടെ ഗുണനിലവാരം കുറവാണെന്നും ഔദ്യോഗിക രേഖകള്‍ കൂടുതല്‍ സുതാര്യമാക്കിയാല്‍ മാത്രമേ അസമത്വത്തെക്കുറിച്ചുള്ള പഠനം മെച്ചപ്പെടുത്താനാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary: Inequality is increasing in the country; Discrimination than during British rule
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.