27 April 2024, Saturday

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ കണ്ടെത്തി പറ്റിക്കും: അന്തര്‍സംസ്ഥാന എടിഎം തട്ടിപ്പ് വീരന്‍ ഒടുവില്‍ പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം
July 13, 2023 10:06 pm

എടിഎം കൗണ്ടറില്‍ എത്തി പണം എടുക്കുവാന്‍ കഴിയാത്ത ഇടപാടുകാരില്‍ നിന്നും സഹായമെന്ന നിലയില്‍ എടിഎം കാര്‍ഡും രഹസ്യ നമ്പറും കൈക്കലാക്കി തട്ടിപ്പ് നടത്തിയ തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് ബോഡി, ജെ കെ പെട്ടി സ്വദേശി കറുപ്പ് സ്വാമി കോവില്‍ സ്ട്രീറ്റ് 56എഫ് 1 വീട്ടില്‍ തമ്പിരാജ് (46) നെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടത്തുവാന്‍ ഒരുങ്ങുന്ന പ്രദേശങ്ങളിലെ എടിഎം മിഷനുകളില്‍ മുന്‍കൂട്ടി എത്തി പ്രതി പേപ്പര്‍ കുത്തികയറ്റി പ്രവര്‍ത്തനരഹിതമാക്കും. എടിഎം കൗണ്ടറുകളില്‍ എടിഎം കാര്‍ഡ് ഇടുവാന്‍ കഴിയാതെ വരുന്നതോടെ മറ്റ് എടിഎം കൗണ്ടറുകളെ ആശ്രയിക്കും. ഇത്തരത്തില്‍ എത്തുന്ന ഇടപാടുകാരില്‍ നിന്ന് തന്ത്രത്തില്‍ എടിഎം കാര്‍ഡ് കൈക്കലാക്കും. തന്റെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു സമാന ബാങ്കിന്റെ എടിഎം കാര്‍ഡ് ഇടപാടുകാരന്‍ കാണാതെ എടിഎം കാര്‍ഡിലിടും തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കുവാന്‍ നിര്‍ദ്ദേശിക്കും. പക്ഷെ പിന്‍ നമ്പര്‍ തെറ്റാണെന്ന നിര്‍ദ്ദേശം എടിഎം മിഷ്യനില്‍ കാണുന്നതോടെ ഇടപാടുകരാന്‍ കാര്‍ഡ് വാങ്ങി പോവുകയും ചെയ്യും. ഇടപാടുകാരന്റെ എടിഎം കാര്‍ഡും പിന്‍ നമ്പറും ഉപയോഗിച്ച് പിന്നീട് തുക പിന്‍വലിക്കുകയും ചെയ്യും. ഇടപാടുകാരന്‍ പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത് തന്നെ.

കട്ടപ്പന സ്വദേശിയായ ശ്രീജിത്ത് എസ് നായര്‍ നല്‍കിയ പരാതിയ്ക്ക് ആസ്പദമായ സംഭവം ഈ മാസം രണ്ടിനാണ് നടന്നത്. കട്ടപ്പന ഇടശ്ശേരി ജംഗ്ഷന്‍ ഭാഗത്തുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചുവെങ്കിലും കാര്‍ഡ് എടിഎം മെഷിനില്‍ ഇടാന്‍സാധിച്ചില്ല. തുടര്‍ന്ന് തൊട്ടടുത്ത ബാങ്കുകളുടെ എടിഎം കൗണ്ടറുകളില്‍ കയറിയെങ്കിലും സമാനമായ പ്രശ്‌നത്താല്‍ തുക പിന്‍വലിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ മറ്റൊരു എടിഎം മെഷീന് മുന്‍പില്‍ പൈസയുമായി നില്‍ക്കുന്ന ആളിനെ കാണുവാന്‍ ഇടയായി. എങ്ങനെയാണ് നിങ്ങള്‍ക്ക് പണം പിന്‍വലിക്കുവാന്‍ കഴിഞ്ഞെതെന്ന് ചോദിച്ചതോടെ സഹായഹസ്തവുമായി വരികയായിരുന്നു. എടിഎം കാര്‍ഡ് ശ്രീജിത്തിന്റെ കൈയ്യില്‍ നിന്ന് അയാള്‍ വാങ്ങുകയും എടിഎം മെഷീനില്‍ ഇടുകയും തുടര്‍ന്ന് പിന്‍ നമ്പര്‍ അടിക്കുവാന്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടു.

തെറ്റായ പിന്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാര്‍ഡുമായി ശ്രീജിത്ത് മടങ്ങി പോകുകയും ചെയ്തു. കൂടുതല്‍ എടിഎംകളില്‍ ഉപയോഗിച്ചതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്ന് കരുതുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം രാവിലെ മുതല്‍ തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായി ഉള്ള മെസ്സേജ് വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് എടിഎം കാര്‍ഡുമായി ബാങ്കില്‍ എത്തിയപ്പോഴാണ് തന്റെ കൈയ്യില്‍ ഇരിക്കുന്ന എടിഎം കാര്‍ഡ് മറ്റൊരാളുടെ പണമില്ലാത്ത കാര്‍ഡാണെന്ന് മനസ്സിലായത്. തന്നെ കഴിഞ്ഞ ദിവസം എടിഎം കൗണ്ടറില്‍ കണ്ടയാള്‍ കബളിപ്പിച്ചതെന്ന് മനസ്സിലാക്കിയ ശ്രീജിത് ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.എ കുര്യക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു.

സാമാനമായ കുറ്റക്യത്യങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങളും പരിശോധിച്ചു. ഇതിനെ തുടര്‍ന്നാണ് സമാനരീതിയില്‍ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏടിഎം മോഷണം നടത്തുകയും പിടികൂടപ്പെട്ട് ജയലില്‍ ശിക്ഷ അനുഭവിച്ച് ഒരു മാസം മുമ്പ് പുറത്ത് വന്ന തമ്പിരാജിനെ കേന്ദ്രികരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. അപൂര്‍വ്വമായി മാത്രം ബോഡിയിലെ വീട്ടില്‍ എത്തുന്ന ഇയാള്‍ ഭവനത്തില്‍ എത്തിയ രഹസ്യവിവരം അറിഞ്ഞതിനെ തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ പിടികൂടിയത്. കട്ടപ്പന എസ്എച്ച്ഒ പി ടി മുരുകന്‍, എസ് ഐ സജിമോന്‍ ജോസഫ്, വി.കെ അനീഷ് എന്നിവരും തമിഴ്‌നാട് ക്രൈം പോലീസ് എസ് ഐ ഷംസുദ്ദീന്‍, സേതുപതി എന്നിവരുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടി പ്രായമായവരെയും, അതിഥി തൊഴിലാളികള്‍, പ്രായമായവര്‍ എന്നിവരാണ് തട്ടിപ്പിന് ഇരയാകുന്നതിലധികം ആളുകളും. തമിഴ്‌നാട്ടില്‍ 27 ഓളം കേസുകളും കര്‍ണാടക,ആന്ധ്ര എന്നി സംസ്ഥാനങ്ങളില്‍ ഉണ്ടായ സമാന വിവിധ കേസുകളില്‍ അന്വേഷിച്ച് വരുന്ന വ്യക്തിയാണ് പ്രതി. ഇടുക്കി ജില്ലയിലെ പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ, കട്ടപ്പന കേന്ദ്രികരിച്ചാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. 

Eng­lish Sum­ma­ry: Inter­state ATM fraud­u­lent caught

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.